UPDATES

സിനിമാ വാര്‍ത്തകള്‍

വിജയ് ആറ്റ്‌‌‌‌‌‌‌ലി ചിത്രത്തിനെതിരെ കോപ്പിയടി വിവാദം; ആരോപണവുമായി നവാഗത സംവിധായകൻ

മുൻപ് ‘സർക്കാർ’ കോപ്പിയടിയാണെന്ന ആരോപണവുമായി സംവിധായകൻ എ.ആര്‍ മുരുഗദാസിനെതിരെ സഹസംവിധായകനും എഴുത്തുകാരനുമായ വരുൺ രാജേന്ദ്രൻ രംഗത്ത് വന്നിരുന്നു

വിജയുടെ പുതിയ ചിത്രം കോപ്പിയടി വിവാദത്തിൽ. വിജയിനെ നായകനാക്കി സംവിധായകൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന ‘ദളപതി 63’ ആണ്  വിവാദത്തിൽ പെട്ടിരിക്കുന്നത്. വിജയ് നായകനാവുന്ന 63-ാമത്തെ ചിത്രമാണിത്. വനിതാ ഫുട്ബോൾ ടീമിന്റെ കോച്ചായാണ് വിജയ് അഭിനയിക്കുന്നത്. ‘സര്‍ക്കാർ’ എന്ന വിജയ് ചിത്രവും ഇത്തരത്തിൽ കോപ്പിയടി വിവാദത്തിൽ അകപ്പെട്ടിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കേയാണ് സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന പരാതിയുമായി നവാഗത സംവിധായകൻ ശിവ രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഒരു ഷോർട്ട് ഫിലിമിന്റെ കഥയാണ് ഇതെന്ന് ആരോപിച്ചാണ് സൗത്ത് ഇന്ത്യൻ ഫിലിം റൈറ്റേഴ്സ് അസോസിയേഷനിൽ ശിവ ആറ്റ്ലിയ്ക്ക് എതിരെ പരാതി നൽകിയത്. വനിതാ ഫുട്ബോളുമായി ബന്ധപ്പെട്ട തന്റെ ഷോർട്ട് ഫിലിം സിനിമയാക്കാൻ ആയി നിരവധി പ്രൊഡക്ഷൻ കമ്പനികളെ താൻ സമീപിച്ചിരുന്നെന്നും അവരാരെങ്കിലുമാകും ആറ്റ്ലിയ്ക്ക് കഥയുടെ ഐഡിയ നൽകിയതെന്നുമാണ് ശിവയുടെ ആരോപണം.

എന്നാൽ ശിവയുടെ പരാതിയിൽ സാങ്കേതികപരമായ ചില കാര്യങ്ങളാൽ അന്വേഷണം നടത്താനാവില്ലെന്നാണ് സൗത്ത് ഇന്ത്യൻ ഫിലിം റൈറ്റേഴ്സ് അസോസിയേഷന്റെ പക്ഷം. യൂണിയനിൽ ചുരുങ്ങിയത് ആറുമാസമെങ്കിലും അംഗത്വമുള്ള മെമ്പർമാരുടെ പരാതികൾ പരിശോധിക്കാനേ അസോസിയേഷന് അധികാരമുള്ളുവെന്നും ശിവയുടെ മെമ്പർഷിപ്പ് ആ അധികാരപരിധിയിൽ വരുന്നില്ലെന്നും ചൂണ്ടി കാണിച്ച് അസോസിയേഷൻ ശിവയുടെ പരാതിയിൽ അന്വേഷണം സാധ്യമല്ലെന്ന് അറിയിച്ചു. തുടർന്ന് നീതി തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ശിവ.

മുൻപ് ‘സർക്കാർ’ കോപ്പിയടിയാണെന്ന ആരോപണവുമായി സംവിധായകൻ എ.ആര്‍ മുരുഗദാസിനെതിരെ സഹസംവിധായകനും എഴുത്തുകാരനുമായ വരുൺ രാജേന്ദ്രൻ രംഗത്ത് വന്നിരുന്നു. ‘സർക്കാർ’ തന്റെ ‘സെൻഗോൾ’ എന്ന കഥയാണെന്നും മുരുഗദാസ് കഥ മോഷ്ടിച്ചതാണെന്നുമായിരുന്നു വരുണിന്റെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് സൗത്ത് ഇന്ത്യൻ ഫിലിം റൈറ്റേഴ്സ് അസോസിയേഷന് മുൻപാകെ വരുൺ പരാതി നൽകി. തുടർന്ന് റൈറ്റേഴ്സ് അസോസിയേഷൻ ഇരുപാർട്ടികളുമായും സംസാരിച്ച് കോടതിയ്ക്ക് പുറത്ത് പ്രശ്നം ഒത്തുതീർപ്പാക്കുകയും ചെയ്തിരുന്നു. കഥയ്ക്കുള്ള ക്രെഡിറ്റും ഒപ്പം 30 ലക്ഷം രൂപയും വരുൺ രാജേന്ദ്രന് നൽകാമെന്ന ഉറപ്പിലാണ് പ്രശ്നം പരിഹരിച്ചെതെന്നും റിപോർട്ടുകൾ ഉണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍