വിജയ് സേതുപതി ആദ്യമായി ട്രാൻസ്ജെൻഡര്‍ വേഷത്തിലെത്തുന്ന ചിത്രം ആദ്യ പ്രഖ്യാപനം മുതൽ തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു.
ത്യാഗരാജൻ കുമാരരാജന്റെ സംവിധാനത്തിൽ വിജയ് സേതുപതി ഫഹദ് ഫാസിൽ, മിഷ്കിൻ, ഭഗവതി പെരുമാൾ എന്നിവർ ഒന്നിക്കുന്ന തമിഴ് ചിത്രമാണ് ‘സൂപ്പർ ഡീലക്സ്’. സമാന്തയും രമ്യ കൃഷ്ണനും നായികമാരായി എത്തുന്ന ചിത്രം നാളെ തിയേറ്ററിൽ എത്തും. വിജയ് സേതുപതി ആദ്യമായി ട്രാൻസ്ജെൻഡര്‍ വേഷത്തിലെത്തുന്ന ചിത്രം ആദ്യ പ്രഖ്യാപനം മുതൽ തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു. ത്രില്ലര്‍ ചിത്രമായിട്ടാണ് സംവിധായകന്‍ സിനിമയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.
ചിത്രത്തിൽ നിന്ന് തന്നെ സംവിധായകൻ മാറ്റുമോയെന്ന് ഭയപ്പെട്ടിരുന്നതായി സേതുപതി നേരത്തെ പറഞ്ഞിരുന്നു. ഫിലം കംപാനിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു സേതുപതി ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്.
സിനിമയുടെ ആദ്യ ഷെഡ്യൂള്‍ തനിക്കേറെ പരിഭ്രാന്തി സമ്മാനിച്ചിരുന്നുവെന്ന് സേതുപതി പറയുന്നു. സാധാരണ രണ്ടു മൂന്നു ദിവസം കൊണ്ട് ഓരോ ചിത്രത്തിലെയും കഥാപാത്രമായി മാറാന്‍ തനിക്ക് സാധിക്കാറുണ്ട്. എന്നാല്‍ സൂപ്പര്‍ ഡീലക്‌സിലെ അഭിനയം അത്ര ഈസിയായിരുന്നില്ല. വിജയ് സേതുപതി പറയുന്നു.
‘എന്തൊക്കെ ചെയ്തിട്ടും ആ സമയത്ത് എനിക്ക് കഥാപാത്രമായി മാറാന്‍ കഴിഞ്ഞിരുന്നില്ല. സാരിയും വിഗ്ഗുമെല്ലാം ധരിച്ചെങ്കിലും അഭിനയിക്കുമ്പോള്‍ എന്റെ മാനറിസങ്ങള്‍ തന്നെയാണ് പുറത്തുവരുന്നത്. തനിക്കും കഥാപാത്രത്തിനു ഇടയില്‍ ഒരു മതിലുളളത് പോലെ പലപ്പോഴും തോന്നി. വല്ലാത്ത വിഷാദം സമ്മാനിക്കുന്ന അവസ്ഥയായിരുന്നു അപ്പോള്‍. എന്റെ പ്രകടനം ശരിയാകുന്നില്ലെന്ന് സെറ്റില്‍ എല്ലാവരുടെയും ഭാവവ്യത്യാസങ്ങളില്‍നിന്നും പ്രകടമായിരുന്നു. എന്നാല്‍ എന്താണ് മിസിംഗ് എന്ന് ആര്‍ക്കും ചൂണ്ടിക്കാണിച്ചു തരാന്‍ കഴിഞ്ഞില്ല’.
‘സംവിധായകന്‍ ഷെഡ്യൂള്‍ ബ്രേക്കിനു വിളിച്ചപ്പോള്‍ എനിക്ക് ഭയമായിരുന്നു. തന്നെ മാറ്റാന്‍ പോവുകയാണോ എന്ന് ഞാനദ്ദേഹത്തോട് ചോദിച്ചു. വിജയ് സേതുപതി പറയുന്നു. എന്നാല്‍ പിന്നീടൊരിക്കല്‍ കോസ്റ്റ്യൂം ഡിസൈനര്‍ മൗദി എന്നോട് കാലുകള്‍ അടുപ്പിച്ച് നടക്കാന്‍ ആവശ്യപ്പെട്ടു അതോടെയാണ് തന്റെ പോസ്‌ററര്‍ ശരിയായത്. അന്ന് മുതലാണ് എനിക്ക് കഥാപാത്രത്തെ പിടികിട്ടിയതെന്നും കാര്യങ്ങളെ ശില്‍പ്പ കാണുന്നതു പോലെ നോക്കി കാണുവാന്‍ സാധിച്ചതെന്നും’ വിജയ് സേതുപതി പറയുന്നു
‘ആരണ്യ കാണ്ഡം’ എന്ന തമിഴിലെ തന്നെ ആദ്യ നിയോ നോയിർ ഗ്യാങ്‌സ്റ്റർ ചിത്രത്തിലൂടെ സംവിധയകനായി എത്തിയ ത്യാഗരാജൻ കുമാരരാജൻ തന്റെ പുതിയ ചിത്രവുമായി എത്തുമ്പോൾ പ്രതീക്ഷകൾ ഏറെ ആണ്. കാർത്തിക്ക് സുബ്ബരാജ് ഒരുക്കിയ രജനികാന്ത് ചിത്രം പേട്ടയിലെ മികച്ച പ്രകടനത്തിന് ശേഷം വിജയ് സേതുപതി എത്തുന്ന അടുത്ത തമിഴ് ചിത്രം കൂടിയാണ് ‘സൂപ്പർ ഡീലക്സ്’.
വേലയ്ക്കാരൻ എന്ന തന്റെ ആദ്യ തമിഴ് ചിത്രത്തിന് ശേഷം ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് ഫഹദ് ഫാസിൽ മറ്റൊരു തമിഴ് സിനിമയിൽ വേഷമിടുന്നത്. മക്കൾ സെൽവൻ ഫഹദ് ഫാസിൽ കൂട്ടുകെട്ട് കാണാൻ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നതും.
തമിഴ് സിനിമ ലോകത്തെ പ്രശസ്ത സംവിധായകന്മാരിൽ ഒരാളാണ് മിഷ്കിൻ. സംവിധായകൻ എന്ന നിലയിൽ മാത്രമല്ല അഭിനേതാവായും തന്റെ സിനിമകളിലൂടെയും മറ്റു സംവിധായകരുടെ ചിത്രങ്ങളിലൂടെയും ശ്രദ്ധേയനായ വ്യക്തിയാണ്. 2017 ൽ പുറത്തിറങ്ങിയ ”സവരക്കത്തി’ എന്ന ചിത്രത്തിലാണ് മിഷ്കിൻ ഒടുവിൽ അഭിനയിച്ചത്.
മിഷ്‌കിനും നളന്‍കുമാരസ്വാമിയും ചേര്‍ന്നാണ് ചിത്രത്തിനായി സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ശില്‍പ എന്നാണ് വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. അനീതി കഥൈകള്‍ എന്നു പേരിട്ടിരുന്ന ചിത്രം പിന്നീടാണ് സൂപ്പര്‍ ഡീലക്സ് എന്നാക്കി മാറ്റിയത്. വിജയ് സേതുപതിയുടെ സംഭാഷണത്തിന്‍റെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുന്ന ടീസര്‍ യൂട്യൂബിൽ തരംഗമായിരുന്നു .
നിരവധി ബാലതാരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഫഹദ് ഫാസിലും വിജയ് സേതുപതിയും ഒന്നിക്കുന്ന തമിഴ് ചിത്രം എന്ന നിലയിൽ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ചിത്രം കൂടിയാണ് സൂപ്പര്‍ ഡീലക്സ്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രാഹണം പി സി ശ്രീറാം, പി. എസ്. വിനോദ്, നീരവ് ഷാ എന്നിവര്‍ ചേര്‍ന്നാണ്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം