നരേന്ദ്ര മോദിയുടെ ഗെറ്റപ്പിലുള്ള വിവേക് ഒബ്‌റോയിയുടെ ചിത്രങ്ങള്‍ നവ മാധ്യമങ്ങളിൽ തരംഗമായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അതിനിടെ മോദിയായി അഭിനയിക്കുന്ന നടന്‍ വിവേക് ഒബ്‌റോയ്ക്ക് പരിക്ക്.
ചെരുപ്പില്ലാതെ മഞ്ഞിലൂടെ നടക്കുന്നതിനിടെ ഒബ്റോയിയുടെ കാലിനു പരിക്കേല്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുള്ള ഹര്‍ഷിദ് വാലിയില്‍ വെച്ചാണ് പരിക്കേറ്റത്.
മോദി നഗ്നപാദനായി മഞ്ഞിലൂടെ നടക്കുന്നത് ചിത്രീകരിക്കുന്നതിനിടെ വിവേക് ഒബ്റോയിയുടെ കാലില്‍ ഒരു മരക്കഷ്ണം തറച്ചുകയറുകയായിരുന്നു. ഉടൻ തന്നെ ഡോക്ടറെ വിളിച്ച് വരുത്തി മുറിവ് തുന്നിക്കെട്ടിയ ശേഷം ഷൂട്ടിംഗ് പുനരാരംഭിച്ചു.
ഗയ ഘട്ട്, കല്‍പ് കേദാര്‍ മന്ദിര്‍, ധാരാളി ബസാറിനേയും മുഖ്ബ ഗ്രാമത്തേയും ബന്ധിപ്പിക്കുന്ന തൂക്കുപാലം തുടങ്ങിയ ഇടങ്ങളിലാണ് മോദിയുടെ ചെറുപ്പകാലവും രാഷ്ട്രീയ ജീവിതവും പുനരാവിഷ്‌ക്കരിക്കുന്നത്.
മോദിയും മറ്റ് ബിജെപി നേതാക്കളും ചേര്‍ന്ന് ശ്രീനഗറിലെ ലാല്‍ ചൌക്കില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് ചിത്രീകരിച്ചിരിക്കുന്നതും ഇവിടെയാണ്.
മേരി കോം, സരബ്ജിത്ത്, ഭൂമി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ഒമംഗ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പിഎം നരേന്ദ്ര മോദി എന്ന പേരിലൊരുങ്ങുന്ന ചിത്രത്തിലെ നരേന്ദ്ര മോദിയുടെ ഗെറ്റപ്പിലുള്ള വിവേക് ഒബ്‌റോയിയുടെ ചിത്രങ്ങള്‍ നവ മാധ്യമങ്ങളിൽ തരംഗമായിരുന്നു.
‘പിഎം നരേന്ദ്ര മോദി’യില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ആയി നടന്‍ മനോജ് ജോഷിയാണ് വേഷമിടുന്നത്. സിനിമകളിലും നിരവധി സീരിയലകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വിവേക് ഒബ്റോയിയുടെ പിതാവും ബോളിവുഡ് നിര്‍മാതാവുമായ സുരേഷ് ഒബ്റോയിയും സന്ദീപ് സിംഗും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ റിലീസ് ഇതുവരെ പ്രഖ്യാപിച്ചട്ടില്ല.
Also Read: മേരാ പ്യാരാ കൈലാസ വാസിയോം: ട്രോളില്‍ മുങ്ങി മോദിയുടെ ഹിമാലയ ജീവിതം