കുട്ടിക്കാലം തൊട്ടേ ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ത്ഥിച്ചിരുന്നതിനാല്‍ ഇപ്പോഴും അത് തുടരുന്നു. അമ്പലങ്ങളില്‍ പോകാറുണ്ട്
ശബരിമല സ്ത്രീപ്രവേശനത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി നടന്‍ പൃഥിരാജ്. ദര്‍ശനത്തിന് പോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അഭിപ്രായം പറയാമെന്ന് പറയുന്ന താരം കാട്ടില്‍ ഒരു അയ്യപ്പനുണ്ട്, കാണാന്‍ പോയേക്കാം എന്നാണെങ്കില്‍ നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ടെന്നും ചോദിക്കുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ പ്രതികരണം.
‘ശബരിമലയില്‍ ദര്‍ശനത്തിന് പോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അഭിപ്രായം പറയാം. അതല്ലാതെ വെറുതെ കാട്ടില്‍ ഒരു അയ്യപ്പനുണ്ട്, കാണാന്‍ പോയേക്കാം എന്നാണെങ്കില്‍ ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെറുതെ വിട്ടുകൂടേ, അതിന്റെ പേരില്‍ എന്തിനാണ് ഇത്രയും പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.’-പൃഥിരാജ് പറയുന്നു
പ്രായം കൂടും തോറും ദൈവങ്ങളിലും ബിംബങ്ങളിലുമൊക്കെയുള്ള വിശ്വാസം നഷ്ടപ്പെടുകയാണെന്നും പൃഥിരാജ് പറയുന്നു. പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്നാണ് കരുതുന്നതെന്നും . കുട്ടിക്കാലം തൊട്ടേ ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ത്ഥിച്ചിരുന്നതിനാല്‍ ഇപ്പോഴും അത് തുടരുന്നു. അമ്പലങ്ങളില്‍ പോകാറുണ്ട്. വീട്ടില്‍ പൂജാ മുറിയിലും പ്രാര്‍ത്ഥിക്കും. പള്ളികളിലും പോകുമെന്നും പൃഥ്വിരാജ് കൂട്ടി ചേർത്തു.
എന്നാൽ, എപ്പോഴും സ്ത്രീസമത്വത്തിനും തുല്യനീതിക്കും വേണ്ടി നിലകൊണ്ടിരുന്ന താരത്തിന്റെ പുതിയ നിലപാട് വ്യത്യസ്തമാണ്.
സിനിമയില്‍ വനിതാ സംഘടന രൂപീകരിച്ചപ്പോള്‍ സംവിധായിക അഞ്ജലി മേനോന്‍ വിളിച്ച് ആശംസകള്‍ അറിയിച്ച് കുറിപ്പിടാമോ എന്ന് ചോദിച്ചതിനാല്‍ താന്‍ അങ്ങനെ ചെയ്തുവെന്നും പൃഥ്വിരാജ് പ്രതികരിച്ചു. ‘അമ്മ’യില്‍ സ്ത്രീകള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമില്ലേ എന്നൊന്നും പറയാന്‍ എനിക്കാവില്ലെന്നും കഴിഞ്ഞ നാലു ജനറല്‍ ബോഡികളില്‍ പങ്കെടുക്കാന്‍ തിരക്കുമൂലം കഴിഞ്ഞിട്ടില്ലെന്നും താരം പറയുന്നുണ്ട്.