മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ത്രീഡി ചിത്രങ്ങളിലൊന്നായ മൈഡിയര്‍ കുട്ടിച്ചാത്തന്‍റെ സ്രഷ്ടാവായ ജിജോയാണ് ചിത്രത്തിന് കഥയൊരുക്കുന്നത്
മലയാളികളുടെ പ്രിയ താരം മോഹൻലാൽ ഇന്ന് അൻപത്തിയൊമ്പതാം പിറന്നാൾ ആഘോഷിക്കുകയാണ്. നാല് പതിറ്റാണ്ട് നീണ്ടുനില്‍ക്കുന്ന സിനിമാജീവിതത്തില്‍ സംവിധായകന്‍റെ വേഷമണിയുകയാണ് താനെന്ന് അദ്ദേഹം അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ‘ബറോസ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ചാണ് മോഹൻലാൽ തന്റെ പിറന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
ലൂസിഫര്‍ വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു അദ്ദേഹം ബ്ലോഗിലൂടെ ബറോസിനെക്കുറിച്ച് പ്രഖ്യാപിച്ചത്. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ത്രീഡി ചിത്രങ്ങളിലൊന്നായ മൈഡിയര്‍ കുട്ടിച്ചാത്തന്‍റെ സ്രഷ്ടാവായ ജിജോയാണ് ചിത്രത്തിന് കഥയൊരുക്കുന്നത്. ത്രീഡി ചിത്രവുമായാണ് താനെത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മരക്കാര്‍ അറബിക്കടലിന്‍രെ സിംഹം, ഇട്ടിമാണി മേഡ് ഇന്‍ ചൈന തുടങ്ങിയ സിനിമകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും ബറോസിലേക്ക് കടക്കുക. ഇതിന് ശേഷം ലൂസിഫറിന്‍റെ രണ്ടാം ഭാഗത്തില്‍ ജോയിന്‍ ചെയ്തേക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. പിറന്നാള്‍ ദിനത്തില്‍ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനമുണ്ടായെക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.
‘ബറോസ്സ്-ഗാഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍’ എന്ന പേരില്‍ ജിജോ ഇംഗ്ലീഷില്‍ എഴുതിയ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ സംവിധാനം ചെയുന്ന ചിത്രമൊരുങ്ങുന്നത്. ബോളിവുഡിലെ മുന്‍നിര ഛായാഗ്രാഹകരില്‍ ഒരാളായ കെ യു മോഹനനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഗോവയിലാണ് സിനിമയുടെ ചിത്രീകരണം നടക്കുക.
ജിജോ നവോദയും ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ് സിനിമ നിർമ്മിക്കുകയെന്നാണ് റിപോർട്ടുകൾ.സിനിമ ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും.