ഒരു നടൻ എന്ന നിലയിൽ തന്റെ ശരീരത്തെയും അഭിനയസിദ്ധിയെയും നിരന്തരം പരീക്ഷണങ്ങൾക്ക് വിധേയനാക്കുന്ന അനുഗ്രഹീത കലാകാരനാണ് ജയസൂര്യ
ജയസൂര്യ ട്രാന്‍സ്ജെന്‍ഡര്‍ ആയി വേഷമിടുന്ന ‘ഞാന്‍ മേരിക്കുട്ടി’യെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ‘ഒരു നടൻ എന്ന നിലയിൽ തന്റെ ശരീരത്തെയും അഭിനയസിദ്ധിയെയും നിരന്തരം പരീക്ഷണങ്ങൾക്ക് വിധേയനാക്കുന്ന’ ജയസൂര്യയുടെ മേരിക്കുട്ടി അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വേഷമായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. സിനിമയുടെ ഷൂട്ടിംഗ് അനുഭവപരിസരങ്ങളിൽ പിറവിയെടുത്ത ഒരു കവിത പങ്കുവെയ്ക്കുകയാണ് സഹഅഭിനേതാവ് കൂടിയായ നൗഷാദ് ഷാഹുൽ.
ഒരു നടൻ എന്ന നിലയിൽ തന്റെ ശരീരത്തെയും അഭിനയസിദ്ധിയെയും നിരന്തരം പരീക്ഷണങ്ങൾക്ക് വിധേയനാക്കുന്ന അനുഗ്രഹീത കലാകാരനാണ് ജയസൂര്യ. അദ്ദേഹം ഒരു ട്രാൻസ്ജെന്റർ സ്ത്രീയായി എത്തുന്ന, ശ്രീ. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത, ‘ഞാൻ മേരിക്കുട്ടി’ എന്ന ചിത്രത്തിൽ നല്ലൊരു വേഷത്തിൽ അഭിനയിക്കാൻ എനിക്കും ഭാഗ്യം ലഭിച്ചു. ആ സിനിമയുടെ ഷൂട്ടിംഗ് അനുഭവപരിസരങ്ങളിൽ പിറവിയെടുത്ത ഒരു കവിതയാണ് ‘അവനവൾ’.
തീവ്രമായ ചില രംഗങ്ങളിൽ ഒപ്പം അഭിനയിച്ചപ്പോൾ, മേരിക്കുട്ടി എന്ന കഥാപാത്രത്തെ എത്ര തന്മയത്വത്തോടും വിശ്വസനീയവുമായാണ് ജയസൂര്യ അവതരിപ്പിക്കുന്നത് എന്ന് തൊട്ടടുത്ത് നിന്ന് കാണാൻ സാധിച്ചു. അസാമാന്യമായ കൈയ്യടക്കത്തോടും, നിറഞ്ഞ സൗകുമാര്യത്തോടും ! ഒട്ടും തൂവാതെ തുളുമ്പാതെ…
വലിയ സങ്കടങ്ങൾ ഒളിപ്പിച്ച “വിഷാദം ചുവയ്ക്കുന്ന പുഞ്ചിരി…” ക്യാമറയ്ക്ക് മുന്നിൽ ജയസൂര്യയുടെ മുഖത്ത് പലവട്ടം കണ്ട, എന്നെ ഏറെ വേദനിപ്പിച്ച ഒരു കാഴ്ചാനുഭവമാണ്. ആ നൊമ്പരം തന്നെയാണ് ജയസൂര്യ എന്ന നടന്റെ കാഴ്ചപ്പാടിലൂടെയുള്ള ഈ വരികൾ എഴുതാൻ എന്നെ പ്രേരിപ്പിച്ചതും…
“ആക്ഷൻ”, “കട്ട്” എന്നീ രണ്ട് വാക്കുകൾ സംവിധായകൻ ഉരുവിടുമ്പോൾ മാത്രം ജീവൻ വയ്ക്കുന്ന ഷോട്ടുകളുടെ അതിരുകൾ ഭേദിച്ച്, ജയസൂര്യയിലെ ‘മേരിക്കുട്ടി’ സെറ്റിൽ എപ്പോഴും സജീവമായിരുന്നു. മേക്കപ്പും കോസ്റ്റ്യൂമുമിട്ട് ഷൂട്ടിംഗിനായി കാറിൽ വന്നിറങ്ങുന്നത് ജയസൂര്യ അല്ല, മേരിക്കുട്ടി തന്നെയാണ് എന്ന് തോന്നിയിട്ടുണ്ട്, പലപ്പോഴും..! സുന്ദരിയായ മേരിക്കുട്ടി !!
വെള്ളിത്തിരയിൽ ഇനിയെത്ര വേഷങ്ങൾ കെട്ടിയാടിയാലും ജയസൂര്യ എന്ന നടന് മേരിക്കുട്ടിയെ മറക്കാനാകില്ല എന്ന ചിന്തയിലാണ് ‘അവനവൾ’ എന്ന കവിതയുടെ ആദ്യ വരികൾ ജനിച്ചത്.
ഷൂട്ടിംഗ് ദിവസങ്ങളിൽ എഴുതിത്തീർത്ത കവിത ഡബ്ബിംഗിന് സമയത്ത് സംവിധായകൻ രഞ്ജിത്ത് ശങ്കർ സാറിനെ കാണിച്ചു. അദ്ദേഹം അന്ന് തന്നെ തന്റെ ഫേസ്ബുക്ക് പേജിൽ ‘ഒരു മേരിക്കുട്ടി കവിത’ എന്ന വിശേഷണത്തോടെ അത് പോസ്റ്റ് ചെയ്തു. അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി !!
‘മേരിക്കുട്ടി’ ശക്തയാണ്! സ്വയമേവ ഒരു കരുത്തുറ്റ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നവൾ…
ഒപ്പം, ജയസൂര്യ എന്ന അഭിനയപ്രതിഭയെ അംഗീകാരങ്ങളുടെ പുതിയ ഉയരങ്ങളിലേക്ക് കൈപിടിച്ചുയർത്താൻ കെല്പുള്ളവൾ…!
ജൂൺ 15 ന് തീയേറ്ററുകളിലെത്തുന്ന ‘ഞാൻ മേരിക്കുട്ടി’യിൽ ഞാനും ഒരു ചെറിയ ഭാഗമാണ് എന്ന വലിയ സന്തോഷത്തോടെ…
അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.
നീണ്ടവായന: കടലില്‍ ഒഖിയെ അതിജീവിച്ച ലോറന്‍സിന്റെ അവിശ്വസനീയ ജീവിതം