മലപ്പുറം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജോയ് മാത്യു പറഞ്ഞതായി പ്രചരിപ്പിക്കുന്നത് വ്യാജ പ്രസ്താവന
മലപ്പുറം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ പ്രസ്താവനയ്ക്കെതിരെ നടന്‍ ജോയ് മാത്യു സൈബര്‍ സെല്ലില്‍ പരാതി നല്‍കുന്നു. മതത്തിന്റെ പേരില്‍ രൂപീകരിച്ച ജില്ലയായ മല്ലപ്പുറത്ത് അവിടുത്തെ വോട്ടര്‍മാരില്‍ 70 ശതമാനം മുസ്ലീങ്ങള്‍ ആയതു കൊണ്ടാണ് മുസ്ലീങ്ങളുടെ മാത്രം പാര്‍ട്ടിയായ മുസ്ലീം ലീഗ് വന്‍ ഭൂരിപക്ഷത്തോടെ അവിടെ വിജയിക്കുന്നതെന്നും കേരളത്തിലെ മറ്റു ജില്ലകളിലും ഭൂരിപക്ഷം മുസ്ലീങ്ങള്‍ ആയി കഴിഞ്ഞാല്‍ ലീഗിന് സ്ഥിരമായി കേരളം ഭരിക്കാന്‍ കഴിയും എന്നും ജോയ് മാത്യുവിന്റെ പേരില്‍ ഇപ്പോള്‍ ഫേസ് ബുക്കില്‍ പ്രചരിക്കുന്ന പ്രസ്താവനയ്ക്കെതിരെയാണ് അദ്ദേഹം നിയമ നടപടികളിലേക്ക് നീങ്ങുന്നത്. മുന്‍പും ഇത്തരം പൊട്ടത്തരങ്ങള്‍ തന്റെ പേരില്‍ പ്രചരിച്ചിട്ടുണ്ടെന്നും ഇനി ക്ഷമിക്കാന്‍ വയ്യാത്തതു കൊണ്ടാണ് പരാതി കൊടുക്കുന്നതെന്നും അദ്ദേഹം പറയുന്നു.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
വ്യാജന്മാരും കപടന്മാരുമായ ട്രോളന്മാരുടെ ശ്രദ്ധക്ക്. താഴെ എഴുതിവെച്ചതായ പൊട്ടത്തരം ഞാൻ പറഞ്ഞതല്ല. ഇമ്മാതിരി വിഡ്ഡിത്തങ്ങൾ സമൂഹ മാധ്യമങ്ങളിൽ എന്റെ പേരിൽ മുൻപും പ്രചരിച്ചിട്ടുള്ളത് എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇനി ക്ഷമിക്കവയ്യാത്തത് കൊണ്ട് ഞാൻ സൈബർ സെല്ലിൽ പരാതികൊടുക്കുകയാണ്. ട്രോളുകളാവാം, പക്ഷെ കളവുകളരുത്. അതുകൊണ്ട് സൈബർ സെല്ലിൽ നിന്ന് ആരെയെങ്കിലും പ്രതിചേർത്താൽ എനിക്ക്
ഒന്നും ചെയ്യാനാവില്ല എന്നുകൂടി അറിയിക്കട്ടെ.
ഈ വ്യാജ ട്രോൾ തന്നെ അറിയിച്ചതിന് അദ്ദേഹം സുഹൃത്ത് സേതുമാധവൻ കൊബത്ത് ഉണ്ണിക്ക് നന്ദിയും പറഞ്ഞിട്ടുണ്ട്.