പത്തു വര്‍ഷം മുമ്പ് നല്‍കിയ പത്ത് ദശലക്ഷം ദിര്‍ഹത്തിന്റെ ഒരു ചെക്ക് സംബന്ധിച്ച തര്‍ക്കത്തിലാണ് തുഷാറിനെ അറസ്റ്റ് ചെയ്തത്.
ചെക്ക് കേസില്‍ യുഎഇയിലെ അജ്മാനില്‍ ജയിലിലായ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം. അജ്മാൻ കോടതിയിൽ ജാമ്യത്തുക കെട്ടിവച്ചതോടെയാണ് ജാമ്യത്തിന് വഴിയൊരുങ്ങിയത്. പ്രവാസി വ്യവസായി എംഎ യൂസഫലിയുടെ ഇടപെടലാണ് അതിവേഗം മേചനം സാധ്യമായത്. തുഷാർ ഇതിനോടകം ജയിൽ മോചിതനായതായും റിപ്പോർട്ടുകൾ പറയുന്നു. അതേ സമയം, ഉപാധികളോടെയാണ് ജാമ്യം.
പത്തു വര്‍ഷം മുമ്പ് നല്‍കിയ പത്ത് ദശലക്ഷം ദിര്‍ഹത്തിന്റെ ഒരു ചെക്ക് സംബന്ധിച്ച തര്‍ക്കത്തിലാണ് തുഷാറിനെ കഴിഞ്ഞ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ തുഷാറിനെ പിന്നീട് അജ്മാന്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു.
തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയാണ് അജ്മാന്‍ പോലീസ് സ്‌റ്റേഷനില്‍ രണ്ട് ദിവസം മുമ്പ് തുഷാറിന് എതിരെ പരാതി നല്‍കിയത്. ഇതിന് പിന്നാലെ ചെക്ക് കേസ് സംസാരിച്ചു തീര്‍ക്കാമെന്ന് പറഞ്ഞ് പരാതിക്കാർ തുഷാറിനെ വിളിച്ചു വരുത്തിയത് പ്രകാരമാണ് അദ്ദേഹം കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് തിരിച്ചത്. ഇതിന്റെ ചര്‍ച്ചക്കിടയിലാണ് പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തത്. ചെക്ക് സംബന്ധിച്ച് പരാതി നിലവിലുള്ളതായി സംബന്ധിച്ച് തുഷാര്‍ വെളളാപ്പള്ളിക്ക് വിവരമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്.
അതിനിടെ, തുഷാറിനെതിരെ അജ്മാനിൽ പരാതി നൽകിയ തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ വീട്ടിൽ പോലീസ് പരിശോധന. മതിലകത്തെ വീട്ടിലാണ് പോലീസ് പരിശോധന നടത്തിയതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാൽ ഇത്തരമൊരു പരിശോധനയെകുറിച്ച് അറിയില്ലെന്നാണ് മതിലകം പോലീസിന്റെ പ്രതികരണം.