മിഡില്‍ ഈസ്റ്റ് മുതല്‍ മിസോറിയിലെ ഫെര്‍ഗുസന്‍ തെരുവുവരേയും, നിങ്ങളുടെ പ്രൈവസി സെറ്റിംഗ് മുതല്‍ ഗ്രിഡയന്‍വരേയും നീളുന്ന ഈ വര്‍ഷത്തെ ഏറ്റവും വലിയ അഞ്ചു മിഥ്യാബോധങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് വാഷിംഗ്ടണ്‍ പോസ്റ്റിലെ എഴുത്തുകാര്‍.
2014 ഫുട്‌ബോള്‍ അനുകൂല നയങ്ങളുടെ അവസാനത്തിന്റെ തുടക്കമായിരുന്നു
രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യാലയത്തില്‍ നിന്നു തന്നെയാണ് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ നാഷണല്‍ ഫുട്‌ബോള്‍ ലീഗിനു നേരെയുള്ള ആദ്യത്തെ വെടി പൊട്ടിയത്. ‘ഞാനെന്റെ മകനെ ഫുട്‌ബോള്‍ അനുകൂലിയാവാന്‍ സമ്മതിക്കില്ല ‘ന്യൂയോര്‍ക്കര്‍’ ജനുവരി മാസത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു.
രാജ്യത്തെ ഏറ്റവും ശക്തിയുള്ള കായിക സമിതി സ്വയം കുഴിച്ച കുഴികളില്‍ കിടന്ന് ബഹളം വയ്ക്കുന്നത് കണ്ടവര്‍ എന്‍.എഫ്.എല്‍ ന്റെ മരണം പ്രവചിക്കാനൊരുങ്ങി. പക്ഷെ 2014 പ്രഫഷണല്‍ ഫുട്‌ബോളിന്റെ അവസാനത്തിന്റെ തുടക്കമാണെന്ന് വിശ്വസിക്കുന്നവര്‍ എന്‍.എഫ്.എല്ലിന് അമേരിക്കന്‍ സംസ്‌കാരത്തിലുള്ള സ്ഥാനത്തേയും യാതൊരു മുടക്കവും കൂടാതെ ലഭിച്ചു കൊണ്ടിരിക്കുന്ന ജനകീയ പിന്തുണയേയും അവഗണിക്കുകയാണ്.
ഫുട്‌ബോളുമായ് ബന്ധപ്പെട്ട മരണങ്ങളുടെ പ്രളയവും കളി നിരോധിക്കണമെന്ന മുറവിളിയും ഉയര്‍ന്നപ്പോള്‍ 1905 ല്‍ പ്രസിഡന്റ് ടെഡി റോസ്‌വെല്‍റ്റ് കളിയിലെ നിയമങ്ങള്‍ മാറാന്‍ വേണ്ടിയും പുനരുത്ഥാനം നടത്താന്‍ വേണ്ടിയും പരിശീലകരേയും കോളേജ് പ്രസിഡന്റുമാരേയും വൈറ്റ് ഹൌസില്‍ വിളിച്ചു ചേര്‍ത്തു. അന്നു മുതല്‍ നേരിട്ട അസ്ഥിത്വപരമായ ഭീഷണികളെയെല്ലാം ഫുട്‌ബോള്‍ തരണം ചെയ്തിട്ടുണ്ട്. എത്ര കൊടിയ ദുരന്തത്തിനും എന്‍.എഫ്.എല്ലിനെ തകര്‍ക്കാനാവില്ലെന്നാണ് 2014 ലും തെളിയിക്കുന്നത്.
വിരമിച്ച 5,000 കളിക്കാര്‍ കേസുകൊടുത്തപ്പോള്‍ മുന്‍ കളിക്കാരില്‍ മൂന്നിലൊന്നു പേര്‍ക്ക് മാനസിക പ്രശ്‌നമുണ്ടെന്നാണ് എന്‍.എഫ്.എല്‍ വാദിച്ചത്. ബാല്‍റ്റിമോര്‍ റേവന്‍സിന്റെ റണ്ണിംഗ് ബാക്കായ റേ റൈസ് തന്റെ പ്രതിശ്രുതവധുവിനെ ഒരു ചൂതാട്ട കേന്ദ്രത്തിലെ ലിഫ്റ്റില്‍ വച്ച് പ്രഹരിച്ച് ബോധരഹിതയാക്കിയത് വിവാദവിഷയമായ് മാറിയപ്പോള്‍ നീതി നടപ്പാക്കുന്നതിന് പകരം സ്വന്തം മുഖം രക്ഷിക്കാന്‍ വേണ്ടി എന്‍ .എഫ്.എല്‍ നടത്തിയ ശ്രമങ്ങള്‍ ജനത്തിന്റെ വെറുപ്പേറ്റു വാങ്ങി. വിവാദങ്ങള്‍ കൂണുപോലെയാണ് മുളച്ചു പൊന്തിത്തുടങ്ങിയത്. മിനെസോട്ടാ വൈക്കിംഗ്‌സിന്റെ റണ്ണിംഗ് ബാക്ക് താരമായ അഡ്രിയാന്‍ പീറ്റേഴ്ണ്‍ നാലു വയസ്സു പ്രായമുള്ള സ്വന്തം മകന്റെ വൃഷണത്തില്‍ വടി കൊണ്ടടിക്കുന്നത് പോലുള്ള നീചമായ ബാല പീഡനങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ കോടതി കയറി.
ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ റേറ്റിംഗ് ലഭിച്ച നെറ്റ്‌വര്‍ക്ക് ഷോ എന്‍.ബി.സിയുടെ ‘സണ്‍ഡേ നൈറ്റ് ഫുട്‌ബോളും’ കേബിള്‍ ഷോ ഇ.എസ്.പി എന്നിന്റെ ‘മണ്‍ഡേ നൈറ്റ് ഫുട്‌ബോളുമാണ്’. ഫാന്റസി സ്‌പോര്‍ട്‌സ് ട്രേഡ് അസോസിയേഷന്റെ കണക്കു പ്രകാരം 33 മില്ല്യന്‍ ജനങ്ങളാണ് ഈ വര്‍ഷം ഫാന്റസി ഫുട്‌ബോള്‍ കളിച്ചത്.
ഒബാമയുടെ വികാര പ്രകടനമോ ആരോഗ്യാപകടസാധ്യതകളോ കാണികളെ ഫുട്‌ബോളില്‍ നിന്നും അകറ്റിയില്ല. കളി കാണുന്നതിന്റെ ലഹരിയുടെ പതിന്മടങ്ങ് കളിക്കുന്നതിലുമുണ്ട്. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച ചിക്കാഗോ ബേര്‍സിന്റെ ഡിഫെന്‍സീവ് ബാക്കായ ക്രിസ് കോന്റെ പറഞ്ഞത് ‘പത്തോ പതിനഞ്ചോ വര്‍ഷം കളിച്ച് കളിക്കളത്തില്‍തന്നെ മരിച്ചു പോകുന്നതാണ് ലീഗില്‍ കളിക്കാന്‍ സാധിക്കാത്തതിലും ഭേദം’ എന്നാണ്.
‘ഫുട്ബാള്‍ ഒരു മാസ്മരിക ലോകമാണ്. ശരീരത്തിലെ രക്തയോട്ടം കൂട്ടുന്ന മത്സരാത്മകതയും ലോകം അവസാനിക്കാന്‍ പോകുന്നതുമാതിരിയുള്ള തിടുക്കവും വേറൊരിടത്തും ലഭിക്കില്ല. ‘പത്തു മാസത്തിനിടയില്‍ മൂന്നു തവണ തലയ്ക്കു പറ്റിയ പരിക്ക് സാരമാക്കാതെ തന്റെ മുപ്പത്തിമൂന്നാം വയസ്സിലും കളിക്കളത്തിലേക്ക് തിരിച്ചെത്തിയ ഡെന്‍വെര്‍ ബ്രോണ്‍കോസിന്റെ വൈഡ് റസീവറായ വെസ് വെല്‍കര്‍ ഇ.എസ്.പി.എന്‍ മാസികയോട് പറഞ്ഞു.
വെല്‍കറിന്റെ പക്ഷത്ത് ചേര്‍ന്ന് അമേരിക്കന്‍ ജനത വൈറ്റ് ഹൗസ് വരെ പോകാന്‍ സന്നദ്ധരാണ്. തന്റെ സാങ്കല്‍പ്പിക മകനെ ഫുട്‌ബോള്‍ കാണുന്നതില്‍ നിന്നും വിലക്കുമ്പോള്‍ ഒബാമ മയാമി ഡോള്‍ഫിനും കാലിഫോര്‍ണിയ പന്തേഴ്‌സും തമ്മിലുള്ള കളി കാണുകയായിരുന്നു.
(ആഡം കില്‍ഗോര്‍ വാഷിംഗ്ടണ്‍ പോസ്റ്റിലെ ദേശീയ കായിക വാര്‍ത്താ ലേഖകനാണ്)
അമേരിക്കയിലെ വംശീയ ബന്ധങ്ങള്‍ തകര്‍ന്നു
ഈ ധാരണയുടെ ഉറവിടം തേടി അധിക സമയം അലയേണ്ടി വരില്ല. മൊലൊടോവ് കോക്ക്‌ടെയ്ല്‍, കവചം ധരിച്ച വാഹങ്ങള്‍, കവര്‍ച്ച; എന്നിങ്ങനെ അനേകം വര്‍ഷമായ് രാജ്യത്ത് നടക്കാത്ത തരത്തിലുള്ള അനധികൃത പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഫെര്‍ഗുസന്‍ തെരുവുകളാണ് ഇത്തരത്തിലുള്ള വാര്‍ത്തകളുടെ പ്രഭവ കേന്ദ്രം. ഇവിടേയും സ്റ്റാറ്റന്‍ ദ്വീപിലും പോലീസ് നടത്തിയ വെടിവെപ്പില്‍ മരണപ്പെട്ട കറുത്ത വര്‍ഗക്കാരുടെ പേരില്‍ തുടങ്ങിയ പ്രധിഷേധ മുന്നണിയിപ്പോള്‍ ബ്രൂക്ലിനില്‍ നടന്ന രണ്ടു പോലീസുകാരുടെ കൊലപാതകത്തിനുള്ള ഉത്തരവാദിത്ത്വം ആരോപിക്കപ്പെട്ടിരിക്കയാണ്. എന്‍.ബി.സി നടത്തിയ വോട്ടെടുപ്പ് പ്രകാരം 57 ശതമാനം അമേരിക്കന്‍ ജനതയും വംശീയ ബന്ധം തകര്‍ന്നുവെന്ന് വിശ്വസിക്കുന്നവരാണ്, 1995 ലെ ഓ.ജെ സിംസന്റെ വിചാരണക്കുശേഷമുണ്ടായ ഏറ്റവും അശുഭാപ്തി വിശ്വാസം രേഖപ്പെടുത്തിയ സംഭവമാണിത്.
രണ്ടു കാരണങ്ങള്‍ കൊണ്ടാണ് ഈ വാര്‍ത്ത തെറ്റാണെന്ന് ഞാന്‍ വാദിക്കുന്നത്.
1, രാജ്യത്ത് ഈ വര്‍ഷം ഉടലെടുത്ത പ്രശ്‌നങ്ങളില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ വേവലാതികൊണ്ട വിഷയം വംശീയ ബന്ധം തന്നെയാണെന്നാണ് ഗാല്ലപ്പ് നടത്തിയ പോളിംഗ് തെളിയിക്കുന്നത് , പക്ഷെ ശരിക്കുമുള്ള പ്രശ്‌നം തുടങ്ങിയത് മൂന്നു വര്‍ഷം മുമ്പ് 2012 ഫെബ്രുവരിയിലാണ്. ജോര്‍ജ് സിമ്മര്‍മാന്റെ കൈയാല്‍ ട്രൈ വോണ്‍ മാര്‍ട്ടിന്‍ കൊല്ലപ്പെട്ടതു മുതലാണ് അമേരിക്കന്‍ ജനത ആഫ്രിക്കനമേരിക്കന്‍ യുവത്വത്തെ നീതിയുക്തമല്ലാത്ത രീതിയില്‍ സമീപിക്കുന്നുണ്ടോ എന്ന ചര്‍ച്ച തുടങ്ങുന്നത്.
2,ഏറ്റവും വേദനാജനകമായ ഭാഗമിതാണ്-അവഗണന; അതില്‍ നിന്നുണ്ടാകുന്ന ഭയവും അക്രമവും, മര്യാദ പഠിപ്പിച്ചതിനു ശേഷം അവഗണനയുടെ തോത് വര്‍ദ്ധിക്കുന്നു. അമേരിക്കന്‍ ജനത വംശീയതയെ കൈകാര്യം ചെയ്യുന്ന രീതിയാണിത്. ദൈവത്തിനു മാത്രമേ ഈ സ്ഥിതി മാറ്റാന്‍ സാധിക്കുകയുള്ളൂ.
സാമ്പത്തിക അസമത്വത്തില്‍ നിന്നും തുടങ്ങുന്ന വംശീയ പ്രശ്‌നങ്ങള്‍ മറ്റുള്ള സമൂഹങ്ങളില്‍ നിന്നും വേര്‍പെടുത്തുന്ന താമസ വിന്യാസത്തിലൂടെ വളര്‍ന്ന പന്തലിച്ച് അറിഞ്ഞും അറിയാതേയുമുള്ള അധിക്ഷേപങ്ങളിലും തെറ്റിദ്ധാരണകളിലും എത്തിനില്‍ക്കുന്നു. പൗരാവകാശ സംഘടനകള്‍ക്ക് നേരിയ തോതിലെങ്കിലും വിജയം കൈവരിക്കാന്‍ സാധിച്ചതു കൊണ്ടാണ് ഞാനിന്ന് വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതുന്നത്. അല്ലെങ്കില്‍ ഞാനെവിടെയായിരിക്കുമെന്ന കാര്യം ചിന്തിക്കാന്‍ പോലും ഞാന്‍ ഇഷ്ടപ്പെടുന്നില്ല.
1970 മുതല്‍ പ്രധാനപ്പെട്ടതെന്തെങ്കിലും സംഭവിച്ചാലല്ലാതെ വശീയതയെക്കുറിച്ച് അമേരിക്കന്‍ ജനത സംസാരിക്കാറില്ല. ഓര്‍മ്മവരുമ്പോള്‍ കെട്ടിപ്പിടിച്ച് പിന്നിട്ട വഴികളെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും മറ്റേതെങ്കിലും വിഷയം ശ്രദ്ധ കവര്‍ന്നാല്‍ അതിനു പിറകെ പായുകയും ചെയ്യും. ഊഹിച്ചു പെരുപ്പിച്ച വംശീയ ബന്ധത്തിലുള്ള തകര്‍ച്ച അല്‍പ്പായുസ്സുള്ള സോപ്പു കുമിളയാണെന്നാണ് നാല്‍പ്പതു വര്‍ഷത്തെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നത്.
(വാഷിംഗ്ടണ്‍ പോസ്റ്റിലെ കോളമിസ്റ്റാണ് യൂജീന്‍ റോബിന്‍സണ്‍)
സ്വകാര്യത മരിച്ച വര്‍ഷമാണ് 2014
ഹോം ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍, പ്രസിദ്ധരുടെ ഐക്ലൗഡ് അക്കൗണ്ടുകളില്‍ നിന്നും സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങള്‍, സോണി പിക്‌ചേര്‍സ് എന്റ്റര്‍റ്റേന്‍മന്റില്‍ നിന്നും ആയിരക്കണക്കിന് അതീവ രഹസ്യ രേഖകള്‍. ഈ വര്‍ഷത്തിലെ ഓരോ മാസത്തിലും സ്വകാര്യ വിവരങ്ങള്‍ പരസ്യമാക്കപ്പെട്ട നിമിഷങ്ങളുണ്ടായിട്ടുണ്ട്. മുമ്പൊരിക്കലും സംഭവിക്കാത്ത തരത്തിലുള്ള ഹാക്കര്‍ ആക്രമണങ്ങളും സ്വകാര്യതയെക്കുറിച്ചും അത് കാത്തു സൂക്ഷിക്കാന്‍ നടത്തേണ്ട ശ്രമങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകളും നടന്ന വര്‍ഷം കൂടിയാണിത്.
എഡ്വാര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തലില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട ആപ്പിളും ഗൂഗിളും തങ്ങളുടെ ഉത്പന്നങ്ങള്‍ സെര്‍ച്ച് വാറണ്ടുമായ് വന്നാലും തുറക്കാന്‍ സാധിക്കാത്തതാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചു. ഹോം ഡിപ്പാര്‍ട്ട്‌മെന്റില്‍ നടന്ന ഹാക്കര്‍ ആക്രമണം സാധാരണക്കാരന് കൂടുതല്‍ സുരക്ഷിതമായ ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭ്യമാക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് കമ്പനികളെ നിര്‍ബന്ധിതരാക്കി. അറസ്റ്റു ചെയ്തവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കണമെങ്കില്‍ പോലീസുകാര്‍ പ്രത്യേകം വാറന്റ് ലഭ്യമാക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. തെറ്റു ചെയ്താലും നിങ്ങളുടെ സെര്‍ച്ച് റിസള്‍ട്ടുകള്‍ മായ്ച്ചുകളയാന്‍ സെര്‍ച്ച് എന്‍ജിനുകളോട് ആവശ്യപ്പെടാനുള്ള അവകാശം യൂറോപ്യന്‍മാര്‍ക്ക് നല്‍കുന്ന ‘ right to be forgotten’ നിയമം തെളിയിക്കുന്നത് ഭൂതകാലത്തെ ഒരിക്കലും പുറത്തു വരാത്ത വിധം കുടത്തിലടയ്ക്കാന്‍ ജനങ്ങള്‍ക്ക് സഹായം ലഭിക്കുന്നുണ്ടെന്നാണ്.
ഡിജിറ്റല്‍ യുഗത്തില്‍ സ്വകാര്യതയെന്ന ആശയത്തിന്റെ വ്യവഹാരം മനസ്സിലാക്കാന്‍ നമ്മളൊരുപാടു ദൂരം സഞ്ചരിക്കേണ്ടതുണ്ട്.
ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ പകുതി പേരും പ്രൈവസി പോളിസികള്‍ തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ രഹസ്യമായ് കാത്തു സൂക്ഷിക്കുമെന്ന പ്രതിജ്ഞയാണെന്നാണ് കരുതുന്നതെന്നാണ് pew Internet ഉം American Life Projetc ഉം നടത്തിയ പഠനം തെളിയിക്കുന്നത്; സത്യത്തില്‍ െ്രെപവസി പോളിസികളില്‍ ഭൂരിപക്ഷവും നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ പങ്കുവെക്കപ്പെടുമെന്ന മുന്നറിയിപ്പാണ്.
പക്ഷെ സോഷ്യല്‍ മീഡിയകളിലും ടെക്‌നോളജി കമ്പനികളിലും താന്‍ നല്‍കുന്ന വിവരങ്ങള്‍ എങ്ങനെ ഉപയോഗിക്കപ്പെടുന്നുവെന്ന കാര്യത്തില്‍ സാധാരണക്കാര്‍ ശ്രദ്ധ ചെലുത്തിത്തുടങ്ങിയിട്ടുണ്ട്. സ്വകാര്യത ഒരു വില്‍പ്പനച്ചരക്കായ് മാറിയിരിക്കുകയാണെന്നാണ് സ്‌നാപ്ചാറ്റ്, വിസ്പര്‍ പോലുള്ള ‘അജ്ഞാത’ മെസ്സേജിങ്ങ് ആപ്പുകളുടെ വളര്‍ച്ച കാണിക്കുന്നത്.
സാധാരണക്കാര്‍ തങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയിട്ടുണ്ടെന്നാണ് Pew നടത്തിയ മറ്റൊരു പഠനം പറയുന്നത്. പരസ്യലോകം സ്വകാര്യ വിവരങ്ങള്‍ക്കായ് ഉപയോഗപ്പെടുത്തുന്ന cookies പോലുള്ള സാങ്കേതിക ആശയങ്ങളെക്കുറിച്ച് 86 ശതമാനം ഇന്റര്‍നെറ്റ് ഉപഭോക്താക്കളും അറിവുള്ളവരാണ്(86 ശതമാനം പേര്‍ ഒരു നല്ല കാര്യം ചെയ്യുന്ന വാര്‍ത്ത നിങ്ങള്‍ മുന്‌പെപ്പോളെങ്കിലും കേട്ടിട്ടുണ്ടോ?).
(ഹൈലി സുകയാമ വാഷിംഗ്ടണ്‍ പോസ്റ്റിലെ ടെക്‌നോളജി റിപ്പോര്‍ട്ടറാണ്)
സമ്പദ്‌വ്യവസ്ഥ ശക്തമായ് തിരിച്ചു വന്ന വര്‍ഷമാണ് 2014
ഈ മാസം നടത്തിയ തന്റെ പ്രതിവാര റേഡിയോ പ്രഭാഷണത്തില്‍ ഒബാമ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് സംസാരിച്ച രീതിയില്‍ എന്തോ ഒരു വ്യസ്ത്യാസമുണ്ട്. ‘1990 നു ശേഷം തൊഴില്‍രംഗം കുതിച്ചുയര്‍ന്ന വര്‍ഷമാണിത്. ആറു വര്‍ഷം മുമ്പ് നടന്ന സാമ്പത്തിക പ്രതിസന്ധിയില്‍ തളരാതെ എല്ലാവരും തങ്ങളാല്‍ കഴിയുന്ന രീതിയില്‍ കഠിനാധ്വാനം നടത്തിയതില്‍ നമുക്ക് അഭിമാനിക്കാം’.
2014 സാമ്പത്തിക വ്യവസ്ഥക്ക് താരതമ്യേന ഗുണം ചെയ്തുവെന്നുള്ളത് സത്യമാണ്. ഒരു പതിറ്റാണ്ടിലെ ഏറ്റവും വലിയ വളര്‍ച്ചയാണ് ജി.ഡി.പി ഈ വര്‍ഷത്തിന്റെ മൂന്നാം പകുതിയില്‍ നേടിയത്(5 ശതമാനം) തൊഴിലുടമകള്‍ നവംബറില്‍ 300,000 ജോലികള്‍ നല്‍കുകയും ചെയ്തു. ഇതിലെ ‘ താരതമ്യേന ‘ എന്ന സൂചകപദം പ്രധാനപ്പെട്ടതാണ്. ഈ വര്‍ഷം സാമ്പത്തീക വ്യവസ്ഥ വളരുന്നതായ് കണ്ടത് കഴിഞ്ഞ വര്‍ഷങ്ങളിലത് വളരെ മോശം സ്ഥിതിയിലായത് കൊണ്ടാണ്.
1980 മുതലുള്ള സാമ്പത്തിക വളര്‍ച്ചയുടെ കണക്ക് പരിശോധിച്ചാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ സ്ഥിരതയുള്ളതാണെന്ന് കാണാന്‍ സാധിക്കും പക്ഷെ മ്യൂസിക് വീഡിയോ യുഗത്തിനെക്കാള്‍ മന്ദഗതിയില്‍. 1980-90 കളില്‍ 4 ശതമാനത്തിനു മുകളിലാണ് വര്‍ഷം തോറും ജി.ഡി.പി ഉയര്‍ന്നത്. പ്രതിസന്ധിക്ക് ശേഷം വാര്‍ഷിക വളര്‍ച്ച 3 ശതമാനത്തില്‍ കൂടിയിട്ടില്ല, 2014 ലെ എല്ലാ കണക്കുകളും പുറത്തു വന്നാല്‍ ഈ വര്‍ഷവും വ്യത്യസ്തമല്ലെന്ന് മനസ്സിലാകും.
ഭാവി വളര്‍ച്ചക്ക് വലിയ ഗുണം ചെയ്യാനൊന്നും ഈ വര്‍ഷത്തിനു സാധിക്കില്ല. വരുന്ന വര്‍ഷങ്ങളില്‍ അമേരിക്കയുടെ വളര്‍ച്ച 3 ശതമാനത്തില്‍ ഒതുങ്ങി നില്‍ക്കുമെന്നാണ് സാമ്പത്തിക പ്രവാചകന്മാര്‍ പറയുന്നത്. പക്ഷെ കേന്ദ്രീയ ബാങ്കിന്റെയും സര്‍ക്കാറിന്റേയും നയങ്ങള്‍ കാരണം ഇത് വെറും ശുഭാപ്തിവിശ്വാസം മാത്രമായ് ഒതുങ്ങുമെന്ന് ചിന്തിക്കാനുള്ള എല്ലാ കാരണങ്ങളും മുന്നിലുണ്ട്. വര്‍ദ്ധിച്ച നികുതിയും, വാഷിംഗ്ടണിലെ ചെലവ് കുറയ്ക്കല്‍ പദ്ധതികളും സാമ്പത്തീക വ്യവസ്ഥയുടെ വേഗതകുറച്ചിട്ടില്ല. പക്ഷെ അടുത്ത വര്‍ഷം ഹൗസും സെനറ്റും റിപ്പബ്ലിക്കന്‍മാര്‍ കൈയടക്കുന്നതോടെ ഈ സ്ഥിതി മാറും. വര്‍ഷങ്ങളായ് പൂജ്യത്തിനടുത്ത് നിര്‍ത്തിയ പലിശ നിരക്ക് 2015 ല്‍ വര്‍ദ്ധിപ്പിക്കാനൊരുങ്ങുകയാണ് ഫെഡറല്‍ റിസര്‍വ്. ഇപ്പോള്‍ തന്നെ ശക്തമായിരിക്കുന്ന ഡോളറിന്റെ മൂല്യം വീണ്ടും കൂടാനും കയറ്റുമതിയും വളര്‍ച്ചയും കുത്തനെ കുറയാനുമിത് കാരണമാവും.
പിന്നെയുള്ളത് ശമ്പളത്തിന്റെ കാര്യമാണ്. ഭൂരിപക്ഷം പേരുടെയും ശമ്പളം ഒരുപാട് കാലമായ് വര്‍ദ്ധിച്ചിട്ടില്ല. ഈ വര്‍ഷത്തിന്റെ അവസാനത്തില്‍ ശമ്പള വര്‍ദ്ധനവുണ്ടാവുമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നുണ്ടെങ്കിലും ഇതുവരെയത് സംഭവിച്ചിട്ടില്ല. 1966 കളില്‍ ലഭിച്ചിരുന്ന അതേ ശമ്പളത്തിലേക്ക് ഒരു സാധാരണ ജോലിക്കാരന്റെ ശമ്പളം കൂപ്പുകുത്തിയിരിക്കയാണ്. ശമ്പള വര്‍ദ്ധനവില്ലാതെ സാധാരണക്കാരോട് സാമ്പത്തീക വ്യവസ്ഥ കുതിച്ചുയരുന്നുവന്നു പറഞ്ഞാല്‍- മിസ്റ്റര്‍ പ്രസിഡന്റ്, അവരാ നുണ വിശ്വസിക്കില്ല.
(ജിം ടാങ്കേര്‍സ്ലി വാഷിംഗ്ടണ്‍ പോസ്റ്റിന്റെ സ്‌റ്റോറിലൈന്‍ എഡിറ്ററാണ്)
അറബ് വസന്തം അവസാനിച്ച വര്‍ഷമായിരുന്നു 2014
അറബ് ലോകത്തില്‍ നടക്കുന്ന അസാധാരണമായ മാറ്റങ്ങളെ അഭിവാദനം ചെയ്തു കൊണ്ട് 2011 മേയ് മാസത്തില്‍ പ്രസിഡന്റ് ബരാക് ഒബാമ ഒരു പ്രഭാഷണം നടത്തി. ഈജിപ്റ്റ്, ടുണീഷ്യ, യെമന്‍, ലിബിയ, സിറിയ എന്നീ രാജ്യങ്ങളിലെ പൊതുജനങ്ങള്‍ ജനാധിപത്യത്തിനു വേണ്ടി തെരുവുകളിലേക്കിറങ്ങി. ചിലയിടങ്ങളിലെ സ്വേച്ഛാധിപതികള്‍ നിലം പതിച്ചു. ‘ആദ്യത്തെ ആര്‍പ്പുവിളിക്കുശേഷം നിങ്ങള്‍ക്ക് അന്തസ്സ് തോന്നും’ ഒരു സിറിയന്‍ യുവാവിനെ ഉദ്ധരിച്ചുകൊണ്ട് ഒബാമ പറഞ്ഞു.
ഭരണത്തില്‍ നിന്നുമുള്ള സിറിയന്‍ പ്രസിഡന്റ് ബഷര്‍ അസ്സാദിന്റെ മാറ്റം അനിവാര്യമാണെന്ന് ഒബാമ വിശ്വസിച്ചിരുന്നുവെന്ന് കുറച്ചു മാസങ്ങള്‍ക്ക് ശേഷം ഒരു മുതിര്‍ന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറയുകയും ചെയ്തു.
പക്ഷെ 2014 ല്‍ അസ്സാദിന്റെ ഭരണത്തിനെതിരെ പൊരുതുന്ന തീവ്രവാദികള്‍ക്കെതിരെ അമേരിക്ക ബോംബാക്രമണം തുടങ്ങി. അറബ് വസന്തത്തിന്റെ പുതുമ വാടിത്തുടങ്ങിയപ്പോള്‍ ഈ വര്‍ഷം നമുക്ക് മാപ്പ് നല്‍കാത്ത അറബ് ഹേമന്തമാണ് സമ്മാനിച്ചത്.
ആഭ്യന്തരയുദ്ധവും രാഷ്ട്രീയ കലാപവും സമ്മാനിച്ച അസ്ഥിരത ലിബിയയിലേയും യെമനിലേയും ജനങ്ങളെ സ്വേച്ഛാധിപത്യത്തിലെ സ്ഥിരതയുടെ കാമുകന്മരാക്കി മാറ്റി. ഈജിപ്റ്റില്‍, മുന്‍ പട്ടാള മേധാവിയായിരുന്ന അബ്ദുല്‍ ഫതഹ് അല്‍ സിസി പ്രസിഡന്റായ് മാറി. നിഷ്‌കരുണം ഭരണം നടത്തുന്ന അദ്ദേഹം പത്രപ്രവര്‍ത്തകരെ തുറുങ്കിലടയ്ക്കുകയും, ഇസ്ലാമിസം നിരോധിക്കുകയും രാജ്യത്തിന് ആക്ഷേപഹാസ്യ ഷോകളുടെ ആവശ്യമില്ലെന്ന് പറഞ്ഞ് ഒരു പ്രസിദ്ധ ടെലിവിഷന്‍ ആക്ഷേപഹാസ്യകാരന് പല മില്ല്യന്‍ ഡോളര്‍ പിഴയിടുകയും ചെയ്തു.
തീവ്ര ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ പോരാടാന്‍ വേണ്ടി ഒബാമ ഭരണകൂടം നടത്തിയ അറബ് രാജ്യങ്ങളുടെ സമ്മേളനം അറബ് ആധികാരികതയുടെ സംരക്ഷരായ് മാറി: സൗദി അറേബിയ നയിക്കുന്ന സുന്നി ഭരണ കൂടങ്ങളും 2011 ലെ വിപ്ലവത്തില്‍ ചുറ്റുമുള്ള സ്വേച്ഛാധിപതി സുഹൃത്തുക്കള്‍ നിലം പതിക്കുന്നത് ഭയത്തോടെ നോക്കി നിന്നവരാണ്.
രാഷ്ട്രീയ ഇസ്ലാമിനെ വളര്‍ത്തുകയും പ്രദേശത്തെ അമേരിക്കയുടെ തന്ത്രപ്രധാനമായ താല്‍പര്യങ്ങളെ തകര്‍ക്കുകയും ചെയ്ത അറബ് വസന്തത്തെ വലിയൊരു മണ്ടത്തരമായ് കണക്കാക്കുന്നതിനുള്ള കാരണം കണ്ടെത്തുക വളരെ എളുപ്പമാണ്.
ഒരേയൊരു രാജ്യത്താണ് അറബ് വസന്തം അതിജീവിച്ചത് ടുണീഷ്യ. 2011 ല്‍ തുടങ്ങിയ കലാപം കറങ്ങിത്തിരിഞ്ഞ് ജനാധിപത്യത്തില്‍ അവസാനിക്കുകയായിരുന്നു. ഈ മാസമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ അന്തിമഫലം സെക്യുലര്‍ പാര്‍ട്ടികളും ഇസ്ലാമിസ്റ്റുകളും ഒന്നടങ്കം സമ്മതിച്ചത്.
മറ്റുള്ള രാജ്യങ്ങള്‍ക്ക് ഒരു മാതൃകയാണ് ടുണീഷ്യ. വിവേകമുള്ള ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും സഹരണത്തിന്റെ മൂല്യം മനസ്സിലാക്കുകയായിരുന്നു. അഭിമാനിക്കാവുന്ന നേട്ടമാണെങ്കിലും അരനൂറ്റാണ്ടു കാലത്തെ സ്വേച്ഛാധിപത്യ ഭരണത്തിനു ശേഷം ജനാധിപത്യം കൊണ്ടുവരിക എളുപ്പമുള്ള കാര്യമല്ല ; ലാറ്റിനമേരിക്കയിലതിന് പതിറ്റാണ്ടുകള്‍ വേണ്ടി വന്നു.
മാന്യതക്കു വേണ്ടിയും സ്വാതന്ത്ര്യത്തിനു വേണ്ടിയും 2011 ല്‍ ഉയര്‍ന്ന ത്വര അറബ് ലോകത്തില്‍ നിന്നും പൂര്‍ണ്ണമായും അപ്രത്യക്ഷമായിട്ടില്ല. മാറ്റത്തിനു വേണ്ടിയുള്ള ആസക്തിയെ നെഞ്ചോട് ചേര്‍ത്ത കാര്യത്തില്‍ ഒബാമ ശരിയായിരുന്നു. പക്ഷെ ഇതിനു കുറച്ച് സമയമെടുത്തേക്കും.
(ഇഷാന്‍ തരൂര്‍ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ വേള്‍ഡ് വ്യൂസ് ബ്ലോഗില്‍ ഫോറിന്‍ അഫയേര്‍സ് റിപ്പോര്‍ട്ടറാണ്)