തളിപറമ്പിലാണ് ജയരാജനെ വാഴ്ത്തി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.
വിവാദങ്ങള്‍ കത്തി നില്‍ക്കെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരുകയാണ്. പാര്‍ട്ടിയെ ഇപ്പോള്‍ ഉലയ്ക്കുന്ന വിവാദ വിഷയമായ ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യയും തുടര്‍ന്നുള്ള വിഷയങ്ങളും അജണ്ടയിലില്ല. എന്നാല്‍ ആരെങ്കിലും ഉന്നയിച്ചാല്‍ വിഷയം ചര്‍ച്ച ചെയ്തുകൂടെന്നുമില്ലെന്നാണ് സുചന. വിവാദ വിഷയം ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിന് ശേഷം ആവശ്യമെങ്കില്‍ ചര്‍ച്ച ചെയ്യാമെന്ന നിലപാടിലാണ് നേതൃത്വം എന്നാണ് സൂചന. ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത് പ്രശ്‌നം സങ്കീര്‍ണമാക്കാനാണ് സാധ്യതയെന്നതിനാലാണ് അജണ്ടയില്‍ ഉള്‍പ്പെടുത്താത്തത്. പ്രശ്‌നം സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്ത് തീരുമാനിച്ചതിനാല്‍ തുടര്‍ ചര്‍ച്ച വേണ്ട എന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.
അതിനിടെ ആന്തുര്‍ വിവാദത്തില്‍ കേന്ദ്ര സ്ഥാനത്തുനില്‍ക്കുന്ന മുന്‍ ജില്ലാ സെക്രട്ടറിയും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ പി ജയരാജനെ അനുകൂലിച്ച് ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. തളിപറമ്പ് മന്ധാംകുന്നിലാണ് ഫ്‌ളെക്‌സ് പ്രത്യക്ഷപ്പെട്ടത്. റെഡ്ആർമിയുടെ പേരിലാണ് സഖാവ് പിജെ എന്ന പേരില്‍ ബോര്‍ഡ് പ്രത്യക്ഷപെട്ടത്. ‘ഈ ഇടങ്കയ്യനാല്‍ ചുവന്ന കാവിക്കോട്ടകളും പച്ചക്കോട്ടകളും ഒരു പാടുണ്ട് ഇങ്ങ് കണ്ണൂരില്‍. വാക്കുകൊണ്ടോ കവിത കൊണ്ടോ പ്രകീര്‍ത്തിച്ച് തീര്‍ക്കാവുന്ന ഒന്നല്ല, ഞങ്ങള്‍ക്ക് ജയരാജേട്ടന്‍ യുവത്വമാണ് നാടിന്റെ സ്വപ്‌നവും പ്രതീക്ഷയും നിങ്ങള്‍ തളര്‍ന്നുപോയാല്‍ ഇവിടെ തളര്‍ന്നുപോയാല്‍ സാമുഹ്യവിരുദ്ധര്‍ തഴച്ചുവളരും. നാടിന്റെ വിളക്കായ് എന്നും സൂര്യശോഭപോലെ ജ്വലിച്ച് നില്‍ക്കണം’ എന്നീ വരികളാണ് ഫ്‌ളകസ് ബോര്‍ഡിലുള്ളത്.
കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പിജെ എന്ന പേരില്‍ ജയരാജനെ വാഴ്ത്തിയുള്ള ഫേസ്ബുക്ക് പേജുകളില്‍നിന്ന് അകന്നുനില്‍ക്കാന്‍ ജയരാജനൊട് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ഇത്തരം പേജുകള്‍ക്ക് പിന്നിലുള്ളവര്‍ പിജെ എന്ന പേര് ഒഴിവാക്കണമെന്നും പാര്‍ട്ടി ശത്രുക്കളുടെ കൈയില്‍ പെടരുതെന്നു ജയരാജന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. അതിന് ശേഷമാണ് ജില്ലാ കമ്മിറ്റി യോഗം നടക്കുന്ന ദിവസം തന്നെ തളിപറമ്പില്‍ ബോര്‍ഡ് പ്രത്യക്ഷപെടുന്നത്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സമകാലിക മലയാളം വാരികയില്‍ വന്ന പി ജയരാജന്റെ അഭിമുഖം വിവാദമായിരുന്നു. അതില്‍ വ്യവസായി സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാത്തതില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമള കുറ്റക്കാരിയാണെന്ന കാര്യം ജയരാജന്‍ ആവര്‍ത്തിക്കുകയായിരുന്നു. എന്നാല്‍ അഭിമുഖം നല്‍കിയത് സംസ്ഥാന കമ്മിറ്റി യോഗം നടക്കുന്നതിന് മുമ്പാണെന്നായിരുന്നു ജയരാജന്‍ വിശദീകരിച്ചത്. ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച വിശദീകരണം അദ്ദേഹം നല്‍കിയതായാണ് സൂചന. പി കെ ശ്യാമളയ്ക്ക് തെറ്റുപറ്റിയെന്നായിരുന്നു ജയരാജന്‍ തുടക്കം മുതല്‍ സ്വീകരിച്ച സമീപനം. എന്നാല്‍ സംസ്ഥാന കമ്മിറ്റി ജയരാജന്റെയും തളിപറമ്പ് ഏരിയ കമ്മിറ്റിയുടെയും നിലപാടുകള്‍ പൂര്‍ണമായും തള്ളുകയായിരുന്നു.