ബിജെപിയുടെ ചിഹ്നമായ താമര അഭിമുഖത്തിന്റെ പലയിടങ്ങളിൽ ഇവർ ഉപയോഗിച്ചിട്ടുമുണ്ട്.
രണ്ടാംഘട്ട വോട്ടെടുപ്പുകൾക്ക് രാജ്യം തയ്യാറെടുക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിമുഖം പ്രസിദ്ധീകരിച്ച ടൈംസ് ഓഫ് ഇന്ത്യയെ ഇലക്ഷൻ കമ്മീഷൻ ഇടപെട്ട് തടഞ്ഞിരുന്നു. പ്രിന്റഡ് എഡിഷനുകളിലല്ലാതെ ഓൺലൈൻ പതിപ്പുകളിൽ ഈ അഭിമുഖം ലഭ്യമല്ല നിലവിൽ. ‘ലോകസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം നടക്കുന്നതു പ്രമാണിച്ച് 48 മണിക്കൂർ സൈലന്‍സ് പിരീഡ് നിലവിൽ വന്നതിനാൽ പ്രധാനമന്ത്രിയുടെ അഭിമുഖം ഇലക്ട്രോണിക് മീഡിയയിൽ പ്രസിദ്ധീകരിക്കാൻ സാധിക്കാതെ വന്നിരിക്കുന്നു. വോട്ടിങ് അവസാനിച്ചാൽ അഭിമുഖം ഇതേ പേജിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും’ എന്ന പ്രസ്താവനയാണ് ടൈംസ് ഓഫ് ഇന്ത്യയുടെ ഇ പേപ്പറിൽ ഉള്ളത്.
എന്നാൽ ടൈംസിന്റെ ഇംഗ്ലീഷ് പത്രത്തിൽ മാത്രമാണ് തെരഞ്ഞെടുപ്പിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടുമുള്ള ഈ ബഹുമാനം കാണാൻ കഴിയൂ. ചില കന്നഡ പത്രങ്ങൾക്ക് ഇതൊന്നും ബാധകമല്ല. മുൻ ബിജെപി എംപിയും ബിസിനസ്സുകാരനുമായ വിജയ് ശങ്കേശ്വറിന്റെ ഉടമസ്ഥതയിലുള്ള വിജയവാണി പത്രമാണ് മോദിയുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ച് അത് ഓൺലൈനിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇപ്പോഴും ഈ അഭിമുഖം ലഭ്യമാണ് ഓൺലൈനിൽ. ഇലക്ഷൻ കമ്മീഷന്‍ ഇടപെട്ടതായി വിവരമില്ല.
ഇതേ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ദിഗ്‌വിജയ് ന്യൂസിലും അഭിമുഖം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ‘ചുരുമുറി’ ബ്ലോഗ് റിപ്പോർട്ട് ചെയ്യുന്നു.
ബിജെപിയുടെ ചിഹ്നമായ താമര അഭിമുഖത്തിന്റെ പലയിടങ്ങളിൽ ഇവർ ഉപയോഗിച്ചിട്ടുമുണ്ട്. അഭിമുഖത്തിന്റെ ഒന്നാം ഭാഗമാണ് ഇന്ന് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും രണ്ടാംഭാഗം നാളെ പ്രസിദ്ധീകരിക്കുമെന്നും വിജയവാണി പറയുന്നുണ്ട്.