UPDATES

ആദ്യം ഓമനക്കുട്ടനെ കള്ളനാക്കി, വസ്തുതയറിഞ്ഞപ്പോള്‍ സര്‍ക്കാര്‍ മാപ്പ് പറഞ്ഞു; പണപ്പിരിവ് വിവാദത്തില്‍ സംഭവിച്ചത് ഇങ്ങനെ

അന്വേഷണത്തില്‍ ഓമനക്കുട്ടന്റെ ഉദ്ദേശ ശുദ്ധി ബോധ്യപ്പെട്ടതായി റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വേണു

ആലപ്പുഴ കുറുപ്പന്‍ കുളങ്ങരയിലെ കണ്ണികാട് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസിയായ ഓമനക്കുട്ടന്റെ പണപ്പിരിവ് സംഭവത്തില്‍ ആന്റി ക്ലൈമാക്‌സ്. ക്യാമ്പില്‍നിന്ന് അനധികൃതമായി പണപ്പിരിവ് നടത്തിയെന്ന വാര്‍ത്തയ്‌ക്കൊടുവില്‍ അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വകുപ്പ് അദ്ദേഹത്തോട് മാപ്പ് ചോദിക്കുകയായിരുന്നു. ഓമനക്കുട്ടനെതിരെ സര്‍ക്കാര്‍ എടുത്ത കേസും പിന്‍വലിച്ചു.

ഇന്നലെ ഉച്ചയോടെയാണ് ഓമനക്കുട്ടന്‍ ദുരിതാശ്വാസ ക്യാമ്പില്‍ അനധികൃതമായി പണപ്പിരിവ് നടത്തിയ വാര്‍ത്ത ദൃശ്യങ്ങള്‍ സഹിതം ഒരു ചാനല്‍ ആദ്യം സംപ്രേഷണം ചെയതത്. സിപിഎം പ്രവര്‍ത്തകര്‍ ക്യാമ്പുകളില്‍ കാണിക്കുന്ന അനധികൃത ഇടപെടലിന്റെ ഭാഗമാണിതെന്നുമുള്ള ആരോപണങ്ങളും ഇതോടെ എതിര്‍ പാര്‍ട്ടിക്കാര്‍ ഉയര്‍ത്തി. ആരോപണത്തെ ശരിവെയ്ക്കുന്ന തരത്തിലായിരുന്നു ഉദ്യോഗസ്ഥരുടെ ആദ്യ പ്രതികരണം. ഇക്കാര്യത്തില്‍ ചേര്‍ത്തല താഹസില്‍ദാര്‍ അഴിമുഖത്തോട് പ്രതികരിച്ചതും ഇത്തരത്തിലായിരുന്നു.

‘ദുരിതാശ്വാസ ക്യാമ്പ് നടത്തിപ്പിന്റെ ചുമതല അതാത് വില്ലേജ് ഓഫിസര്‍മാര്‍ക്കാണ് നല്‍കിയിരിക്കുന്നത്. വ്യക്തികളെയോ രാഷ്ട്രീയ നേതാക്കളെയോ ജനപ്രതിനിധികളെയോ ഇതിനായി ചുമതലപ്പെടുത്തിയിട്ടില്ല.’ അധികാരപ്പെട്ടവര്‍ ആരും തന്നെ അറിയാതെയാണ് ഓമനക്കുട്ടന്‍ ക്യാമ്പില്‍ അനധികൃതമായി പണം പിരിച്ചതെന്നുമാണ് താഹസില്‍ദാര്‍ അഴിമുഖത്തോട് പറഞ്ഞത്.  “ക്യാമ്പംഗങ്ങള്‍ പിരിവെടുത്ത് ക്യാമ്പ് നടത്തേണ്ട യാതൊരു സാഹചര്യവും നിലവില്‍ ഇല്ല. പ്രൈവറ്റ് കറന്റ് ആണ് എടുക്കുന്നത്, അതിന് ക്യാമ്പ് അംഗങ്ങള്‍ പണം നല്‍കണമെന്ന പ്രചാരണവും തെറ്റാണ്. ക്യാമ്പ് പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ വൈദ്യുതി ഇല്ലെന്നത് വാസ്തവമാണ്. എന്നാല്‍ ക്യാമ്പ് തുടങ്ങിയതോടെ അടുത്ത വീട്ടില്‍ നിന്നും വാര്‍ഡ് മെംബര്‍ ഉള്‍പ്പെടെയുള്ളവര്‍ സംസാരിച്ച് വൈദ്യുതി കണക്ഷന്‍ ക്യാമ്പിലേക്ക് എടുപ്പിച്ചിരുന്നു. ക്യാമ്പ് കഴിയുമ്പോള്‍ അതുവരെയുള്ള എല്ലാ ചെലവുകളുടെയും ഇടപാടുകള്‍ തീര്‍ക്കുന്നതിനൊപ്പം വൈദ്യുതി ചാര്‍ജും സര്‍ക്കാര്‍ തന്നെ നല്‍കും. ഇതുവരെയും ഇതിനൊന്നിനുമായി ക്യാമ്പില്‍ കഴിയുന്നവരുടെ കൈയില്‍ നിന്നും പണം വാങ്ങിയിട്ടില്ല. പ്രസ്തുത വ്യക്തി, ഉത്തരവാദിത്വപ്പെട്ടവര്‍ ആരും തന്നെ അറിയാതെ സ്വന്തം നിലയ്ക്ക് പണം പിരിക്കുകയാണ് ചെയ്തത്. ഇതിനേതിരേ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും”   ഇതായിരുന്നു താഹസിൽദാരുടെ പ്രതികരണം.

പണം പിരിക്കുന്ന വിവരം അറിഞ്ഞ ഉടന്‍ തന്നെ വിഷയത്തില്‍ ഇടപെട്ടു. വിവരം പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് പൊലീസും വില്ലേജ് ഓഫിസറും ക്യാമ്പില്‍ എത്തുകയും അവിടെ വച്ച് തന്നെ ഓമനക്കുട്ടന്‍ ദുരിതബാധിതരില്‍ നിന്നും വാങ്ങിയ തുക മുഴുവന്‍ തുകയും തിരിച്ചു കൊടുപ്പിക്കുകയും ചെയ്തതായും താഹസില്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഓമനക്കുട്ടനെതിരെ കേസെടുക്കുകയും ചെയ്യുകയായിരുന്നു.

ക്യാമ്പ് പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി ഹാളില്‍ വൈദ്യുതി ബന്ധം ഇല്ലാത്തതിനാല്‍ അടുത്ത വീട്ടില്‍ നിന്നുമാണ് ഇങ്ങോട്ടേയ്ക്കുള്ള വൈദ്യുതി കണക്ഷന്‍ എടുത്തിരിക്കുന്നത്. ഓമനക്കുട്ടന്‍ പണം പിരിക്കാന്‍ പറഞ്ഞ കാരണവും വൈദ്യുതിയുടെ പേരിലായിരുന്നു. സപ്ലൈകോയില്‍ നിന്നും സാധാനങ്ങള്‍  ക്യാമ്പില്‍ എത്തിക്കാന്‍  ഓട്ടോ കാശിനുള്ള പണവും വേണമെന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്.

ആരോപണത്തെ  തുടര്‍ന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ ഓമനക്കുട്ടനെ പാര്‍ട്ടി അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യുകയും ചെയ്തു.

എന്നാല്‍ പിന്നീടാണ് ഓമനക്കുട്ടന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും ക്യാമ്പിന്റെ അവസ്ഥയെക്കുറിച്ചും അവര്‍ താമസിക്കുന്ന കോളനിയെക്കുറിച്ചുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ വന്നത്.

ഇതേതുടര്‍ന്ന് റവന്യു വകുപ്പും ദുരന്ത നിവാരണ വകുപ്പും നടത്തിയ അന്വേഷണത്തിലാണ് ഓമനക്കുട്ടന്‍ ഗൂഡലക്ഷ്യം വെച്ച് എന്തെങ്കിലും ചെയ്യുകയായിരുന്നില്ല, മറിച്ച് ക്യാമ്പിലെ അടിയന്തര സാഹചര്യം നേരിടുന്നതിന് നടത്തിയ ഇടപെടലുകളായിരുന്നു പണപിരിവെന്ന ബോധ്യപ്പെട്ടത്. കണ്ണിക്കാട്ടെ ക്യാമ്പില്‍ ചില കുറവുകളുണ്ടായിരുന്നുവെന്നും അത് പരിഹരിക്കാനുളള ശ്രമമാണ് ഓമനക്കുട്ടന്‍ നടത്തിയതെന്നും തെളിഞ്ഞത്. ഇക്കാര്യം റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി വേണു തന്നെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുകയും ചെയതു. ഓമനക്കുട്ടന്‍ പണം പിരിച്ചത് ശരിയല്ലെങ്കിലും അത്തരമൊരു പ്രവര്‍ത്തിയിലേക്ക് അദ്ദേഹത്തെ നയിച്ച ഉദ്ദേശ ശുദ്ധിയെ മനസ്സിലാക്കുുന്നുവെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്. ഓമനക്കുട്ടനെതിരായ കേസ് പിന്‍വലിക്കാനും സര്‍ക്കാരും തീരുമാനിച്ചു.

സാമൂഹ്യമാധ്യമങ്ങളില്‍ ക്യാമ്പിനെക്കുറിച്ചും ഓമനക്കുട്ടന്‍ അടക്കമുളളവര്‍ താമസിക്കുന്ന കോളനിയെക്കുറിച്ചുമെല്ലാമുള്ള വാര്‍ത്ത വന്നതോടെയാണ് ഇന്നലെ മാധ്യമങ്ങള്‍ കള്ളനെന്ന് ചിത്രീകരിച്ച ഓമനക്കുട്ടന് ശാപമോക്ഷമുണ്ടായത്. ഇപ്പോള്‍ റവന്യു വകുപ്പ് ഉദ്യോഗസ്ഥന്‍ തന്നെ ക്ഷമ പറഞ്ഞതോടെ ഓമനക്കുട്ടന്‍ ഹീറോയുമായി മാറി.

പ്രാഥമിക വിവരങ്ങളുടെയും താഹസില്‍ദാരുടെ പ്രതികരണത്തിന്റെയും അടിസ്ഥാനത്തിലാണ് ഇന്നലെ അഴിമുഖം ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍