ലോകത്ത‌് ഏറ്റവും കൂടുതൽ തടവുപുള്ളികളുള്ള മൂന്നാമത്തെ രാജ്യമാണ‌് ബ്രസീൽ
ബ്രസീലിൽ 42 തടവുകാര്‍ കൂടി കൊല്ലപ്പെട്ടു. ആമസോൺ കാടുകള്‍ക്കടുത്തുള്ള മാനസിലെ നാലു ജയിലുകളിലാണ് തടവുകാരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസവും ഇവിടെയുണ്ടായ സംഘർഷത്തിനിടെ 15 പേർ കൊല്ലപ്പെട്ടിരുന്നു.
2017 ജനുവരിയിലും, വടക്കു കിഴക്കൻ ബ്രസീലിലെ ജയിലില്‍ നടന്ന അക്രമങ്ങളിൽ ഏതാണ്ട് 150 തടവുകാർ കൊല്ലപ്പെട്ടിരുന്നു. അവിടുത്തെ രണ്ട് വലിയ മയക്കുമരുന്ന് വിഭാഗങ്ങളായ ഫസ്റ്റ് ക്യാപിറ്റൽ കമാൻഡും, റെഡ് കമാൻഡും തമ്മിലായിരുന്നു അന്ന് രക്ത രൂക്ഷിതമായ ആക്രമണം നടന്നത്.
ആമസോണസ് സ്റ്റേറ്റ് ജയില്‍വകുപ്പ് കൊല്ലപ്പെട്ടവരുടെ എണ്ണം സ്ഥിരീകരിച്ചു. നാലു ജയിലുകളും പൂര്‍ണ്ണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും അറിയിച്ചു. മറ്റു വിവരങ്ങളൊന്നും ലഭ്യമല്ല. ലോകത്ത‌് ഏറ്റവും കൂടുതൽ തടവുപുള്ളികളുള്ള മൂന്നാമത്തെ രാജ്യമാണ‌് ബ്രസീൽ. എന്നാൽ, ഇത്രയുംപേരെ ഉൾക്കൊള്ളാനുള്ള സൗകര്യമില്ലാത്തത‌് ചേരിപ്പോരിനും കലാപത്തിനും ജയിൽചാടൽ ശ്രമങ്ങൾക്കും വഴിവയ‌്ക്കുന്നത്.
ബ്രസീലിലെ തീവ്ര വലതുപക്ഷ പ്രസിഡന്റ് ജയ്ർ ബോൾസാനാരോ രാജ്യത്തെ ജയിലുകളുടെ നിയന്ത്രണം വീണ്ടെടുക്കുമെന്ന് പ്രതിജ്ഞ ചെയ്തിരുന്നു. കൂടുതല്‍ ജയിലുകള്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.