UPDATES

വിദേശം

ആമസോണ്‍ കാടുകള്‍ സംരക്ഷിക്കാന്‍ ഡി കാപ്രിയോയുടെ വക 50 ലക്ഷം ഡോളര്‍

ഡി കാപ്രിയോയുടെ പരിസ്ഥിതി സംഘടനയായ എര്‍ത്ത് അലൈന്‍സ് ആണ് ആമസോണ്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുക.

ബ്രസീലില്‍ ആമസോണ്‍ കാടുകള്‍ കത്തുന്നത് ഗുരുതരമായ ആഗോള പരിസ്ഥിതി പ്രശ്‌നമായി മാറിയിരിക്കെ, ആമസോണിന്റെ സംരക്ഷണത്തിനായി നടന്‍ ലിയനാഡോ ഡി കാപ്രിയോ സംഭാവന ചെയ്തിരിക്കുന്ന അഞ്ച് മില്യണ്‍ ഡോളര്‍ (ഏതാണ്ട് 36,00,22,500യിലധികം ഇന്ത്യന്‍ രൂപ). ഡി കാപ്രിയോയുടെ പരിസ്ഥിതി സംഘടനയായ എര്‍ത്ത് അലൈന്‍സ് ആണ് ആമസോണ്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുക.

ഈ വര്‍ഷം ആമസോണ്‍ മഴക്കാടുകളില്‍ 72000ത്തിലധികം തീ പിടിത്തങ്ങളുണ്ടായതായി ബ്രസീലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച്ച് പറയുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാളും 40,000 അധികമാണിത്. ആമസോണ്‍ കാടുകളുടെ നശീകരണം അന്തരീക്ഷത്തിലേയ്ക്ക് വന്‍ തോതില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളാന്‍ കാരണമാകുന്നു. വര്‍ദ്ധിച്ച കാര്‍ബണ്‍ പുറന്തള്ളല്‍ ആവാസ വ്യവസ്ഥയെ തകര്‍ക്കുന്നു എന്നും വെബ് സൈറ്റ് പറയുന്നു. ആമസോണ്‍ കാടുകള്‍ കത്തിയെരിയുമ്പോള്‍ എന്തുകൊണ്ട് ആരും ഒന്നും മിണ്ടുന്നില്ല എന്ന് ഡി കാപ്രിയോ ചോദിച്ചിരുന്നു.

തീപിടിത്തത്തില്‍ നിന്നുള്ള പുക തിങ്കളാഴ്ച സാവോ പോളോ നഗരത്തില്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു. ശക്തമായ കാറ്റിനൊപ്പം 2,700 കിലോമീറ്റര്‍ അകലെനിന്നും ആമസോണസ്, റോണ്ടോണിയ എന്നീ സംസ്ഥാനങ്ങളില്‍ എത്തിയ കനത്ത പുക ഒരു മണിക്കൂറോളം പ്രദേശത്തെയൊന്നാകെ ഇരുട്ടിലാക്കി. ഈ തീപ്പിടിത്തം ഇപ്പോഴും പലയിടങ്ങളിലായി തുടർന്നു കൊണ്ടിരിക്കുകയാണ്.

വരണ്ട കാലങ്ങളില്‍ സാധാരണ ബ്രസീലില്‍ കാട്ടുതീ ഉണ്ടാവാറുണ്ട്. എന്നാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി മനപ്പൂര്‍വം വനനശീകരണവും അനുസ്യൂതമായി നടക്കുന്നുമുണ്ട്. അതേസമയം എല്ലാ ആധികാരിക വിവരങ്ങളേയും തള്ളിക്കളയുന്ന നിലപാടാണ് ബ്രസീൽ പ്രസിഡണ്ട് ജെയിർ ബോള്‍സോനാരോ എടുത്തിരിക്കുന്നത്. കര്‍ഷകര്‍ ഭൂമി വൃത്തിയാക്കാന്‍ കാട് വെട്ടിമാറ്റി തീയിടുമ്പോള്‍ ഉണ്ടാകുന്ന പുകയാണിതെന്നാണ് അവകാശവാദം. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നും അസാധാരണമാംവിധം കാട്ടുതീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണെന്നും ആധികാരികതയുള്ള ഏജന്‍സികൾ പറയുന്നു. വരണ്ട കാലം കാട്ടുതീ ഉണ്ടാവാനും വ്യാപിക്കാനും അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കും. എന്നാല്‍ മനപ്പൂര്‍വ്വമോ അല്ലാതെയോ മനുഷ്യരാണ് കാടിന് തീയിട്ട് ഇപ്പോഴത്തെ കാട്ടുതീകൾ സൃഷ്ടിക്കുന്നതെന്ന് റിപ്പോർട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

ALSO READ: Explainer: ലോകമേ നിന്റെ നെഞ്ചിൻകൂടാണ് കത്തുന്നത്: ആമസോൺ മഴക്കാടുകളിൽ തീയെരിയുമ്പോൾ

വനനശീകരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ ഏജന്‍സിയുടെ തലവനെ പുറത്താക്കിയത് ആഴ്ചകൾക്കു മുമ്പാണ്. ആമസോൺ ബ്രസീലിന്റെ മാത്രം സ്വത്താണെന്നും അത് എങ്ങനെ ഉപയോഗിക്കാനും തങ്ങൾക്ക് അധികാരമുണ്ടെന്നുമാണ് ബോൾസൊനാരോ പറയുന്നത്. ആമസോണിലെ വനങ്ങള്‍ മുറിച്ചുമാറ്റാന്‍ മരംവെട്ടുകാരേയും കര്‍ഷകരേയും ബോള്‍സോനാരോ പ്രോത്സാഹിപ്പിക്കുകയാണെന്ന് വനസംരക്ഷണ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ മാത്രം ആമസോണ്‍ മേഖലയില്‍ 72,000 ത്തിലധികം തീപിടിത്തങ്ങളാണ് ഉണ്ടായതെന്ന് ഇന്‍പെ പറയുന്നു. 2013-നു ശേഷം ഉണ്ടായ റെക്കോര്‍ഡു തീപിടുത്തമാണിത്. കഴിഞ്ഞ വ്യാഴാഴ്ചമുതല്‍ 9,500 ലധികം ഇടങ്ങളില്‍ കാട്ടുതീ ഉണ്ടായി. ബ്രസീലിലെ വടക്കന്‍ സംസ്ഥാനമായ റോറൈമ ഇരുണ്ട പുകയില്‍ പൊതിഞ്ഞ നിലയിലായിരുന്നുവെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കിയിരുന്നു.

ഒരാഴ്ചയ്ക്കിടയില്‍ 9,500ലധികം മേഖലകളിലേക്കാണ് തീ പടര്‍ന്നത്.തീ നിയന്ത്രണാതീതമായതോടെ ബ്രസീലിലെ ഏറ്റവും വലിയ സംസ്ഥാനമായ ആമസോണില്‍ തിങ്കളാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. സാവോ പോളോ അടക്കമുള്ള നഗരങ്ങളില്‍ നട്ടുച്ചയ്ക്കു പോലും രാത്രിയുടെ പ്രതീതിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 85 ശതമാനം അധികം കാട്ടുതീയാണ് ഈ വര്‍ഷം ഉണ്ടായതെന്ന് ബ്രസീലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് റിസർച്ച് (ഇൻപെ) പ്രസിദ്ധീകരിച്ച സാറ്റലൈറ്റ് വിവരങ്ങള്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍