ലണ്ടനിലെ സ്വകാര്യ ബാങ്കുകൾക്കും കമ്പനികള്‍ക്കും കോടിക്കണക്കിനു പൌണ്ട് തിരിച്ചു നല്‍കാനുള്ള ബെക്കറിനെ 2017 ജൂണിലാണ് പാപ്പരായി പ്രഖ്യാപിച്ചത്
ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കറിന്‍റെ നയതന്ത്ര പരിരക്ഷക്കുള്ള അപേക്ഷ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് നിരസിച്ചു. കോടതി പാപ്പരായി പ്രഖ്യാപിച്ച ബെക്കര്‍ സമര്‍പ്പിച്ച പാസ്പോര്‍ട്ട് വ്യാജമാണെന്ന് വിദേശ മന്ത്രാലയത്തിലെ ചീഫ് ചെറുബിന്‍ മൊറൗബാമ പറഞ്ഞു. പാസ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന സീരിയല്‍ നമ്പര്‍ വ്യാജമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
നൂറു മില്യൺ പൗണ്ടിന്‍റെ ആസ്തിയുണ്ടായിരുന്ന ബെക്കര്‍ ഏപ്രിലിലാണ് സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിന്റെ സ്‌പോര്‍ട്‌സ് അറ്റാഷെയായി ചുമതലയേറ്റത്. പ്രതിഫലം വാങ്ങാതെ നല്‍കുന്ന സേവനമാണിത്. ഈ പദവിയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ സ്വീകരിച്ചു വരുന്ന പാപ്പര്‍ ഹര്‍ജി നടപടികളില്‍ നിന്ന് താരത്തിന് നയതന്ത്ര പരിരക്ഷയുണ്ടെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകര്‍ ബ്രിട്ടീഷ് ഹൈക്കോടതിയില്‍ വാദിച്ചിരുന്നു.
1985 ൽ ലോകത്തെ കോരിത്തരിപ്പിച്ച പ്രകടനത്തിനൊടുവിൽ വിംബിൾഡൻ കിരീടം നേടുമ്പോൾ ബെക്കറിന്‍റെ പ്രായം 17 വയസ്സ് മാത്രമായിരുന്നു. പിന്നീട് അഞ്ചുവട്ടം കൂടി ഗ്രാൻസ്ലാം കിരീടങ്ങളിൽ മുത്തമിട്ട് ലോകത്തിന്‍റെ നെറുകയിലേറിയ മുൻ ലോക ഒന്നാം നമ്പർ താരമാണ് ഇന്ന് കടുത്ത സാമ്പത്തിക പ്രധിസന്ധി നേരിടുന്നത്!. നൈജീരിയന്‍ എണ്ണപ്പാടങ്ങളിലുള്ള നിക്ഷേപമാണ് താരത്തെ ഈ നിലയിലെത്തിച്ഛതെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഭീമമായ നഷ്ടമാണ് ഈ നിക്ഷേപങ്ങളില്‍ നിന്നും അദ്ദേഹത്തിനുണ്ടായിരുന്നത്.
ലണ്ടനിലെ സ്വകാര്യ ബാങ്കുകൾക്കും കമ്പനികള്‍ക്കും കോടിക്കണക്കിനു പൌണ്ട് തിരിച്ചു നല്‍കാനുള്ള ബെക്കറിനെ 2017 ജൂണിലാണ് പാപ്പരായി പ്രഖ്യാപിച്ചത്. കടബാധ്യത കുറയ്ക്കാന്‍ വിമ്പിള്‍ഡണ്‍ ട്രോഫി ഉള്‍പ്പെടെ പലതും താരം വിറ്റിരുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് ചില ബാങ്കുകാരും, ഉദ്യോഗസ്ഥരും ചേര്‍ന്ന് അധാര്‍മ്മികമായ മാര്‍ഗത്തിലൂടെ പാപ്പരായി പ്രഖ്യാപിക്കുകയായിരുന്നുവെന്ന് ബെക്കര്‍ പറഞ്ഞു.