UPDATES

വിദേശം

സല്‍മാന്‍ രാജകുമാരന്‍ താന്തോന്നി; അട്ടിമറി ആഹ്വാനവുമായി സൌദിയിലെ വിമത രാജകുമാരന്‍

സൗദിയിലെ സ്ഥിതിഗതികള്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാന്‍ പാകത്തിലുള്ള അഗ്നിപര്‍വ്വതത്തിന് സമാനം

സൗദിയിലെ സല്‍മാന്‍ രാജകുമാരനില്‍ നിന്നും ഭരണം ഏറ്റെടുത്ത് സൗദി രാജകുടുംബത്തിന്റെ മുഖം രക്ഷിക്കാന്‍ അമ്മാവന്മാരായ അഹമ്മദ് ബിന്‍ അബ്ദുള്‍ അസീസിനോടും മുഖ്‌റിന്‍ ബിന്‍ അബ്ദുള്‍ അസീസിനോടും സൗദിയിലെ വിമത രാജകുമാരന്‍ ഖാലിദ് ബിന്‍ ഫര്‍ഹാന്റെ ആഹ്വാനം. അറിവില്ലായ്മയും, താന്തോന്നിത്തരവും മണ്ടത്തരവും അതിരു കടന്ന് രാജകുടുംബത്തിന്റെ മുഖം മോശമായെന്നും അത് അതിരു കടന്നാല്‍ പിന്നെ തിരിച്ചുപിടിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2013 ല്‍ ജര്‍മ്മനിയില്‍ രാഷ്ട്രീയാഭയം തേടിയ ഖാലിദ് മിഡില്‍ ഈസ്റ്റ് ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അഹമ്മദ്, മുഖ്‌റിന്‍ എന്നിവര്‍ ഒന്നിച്ചു നിന്നാല്‍ രാജകുടുംബത്തിലെയും സുരക്ഷാ സംവിധാനങ്ങളിലെയും സൈന്യത്തിലെയും 99 ശതമാനം പേരും പിന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കാര്യങ്ങള്‍ ശരിയായ വിധത്തില്‍ ആക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ താന്‍ അഹമ്മദിനോടും മുഖ്‌റീനോടും ആവശ്യപ്പെടാന്‍ ഈ അവസരം ഉപയോഗിക്കുകയാണെന്നും പറഞ്ഞു. സൗദി രാജകുടുംബവുമായി അകന്നു കഴിയുന്ന അംഗമാണ് ഖലീദ്. നിയമലംഘനം ഏത് അംഗം നടത്തിയാലും റിയാദിന് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഖലീദ് പറഞ്ഞു. തരം കിട്ടിയാല്‍ തിരിച്ചെത്താന്‍ വേണ്ടി ദൂരെ നിന്നുകൊണ്ട് തന്ത്രങ്ങള്‍ മെനയുകയാണ് ഖാലിദ്. രാജകുടുംബത്തില്‍ അതൃപ്തി വ്യാപകമാണെന്ന് നേരത്തേ സല്‍മാന്‍ രാജാവിന്റെ മൂത്ത സഹോദരനും ജീവിച്ചിരിക്കുന്നയാളുമായ അഹമ്മദ് ബിന്‍ അബ്ദുള്‍അസീസും അടുത്തിടെ ഒരു പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

രാജകുടുംബത്തില്‍ ഒട്ടേറെ വിദ്വേഷങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഖലീദ് പറയുന്നു. ഇതെല്ലാം വെച്ചാണ് ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവരും രാജകുടുംബത്തിലെ മുതിര്‍ന്നവരുമായ അമ്മാവന്മാര്‍ അഹമ്മദിനോടും മുഖ്‌റീനോടും സല്‍മാനില്‍ നിന്നും ഭരണം പിടിച്ചെടുക്കാന്‍ ആവശ്യപ്പെട്ടത്. ഇരുവര്‍ക്കും രാജ്യത്തിന് ഗുണകരമാകുന്ന നല്ലതിന് വേണ്ടിയുള്ള മാറ്റങ്ങള്‍ കൊണ്ടുവരാനാകും. തങ്ങളെല്ലാം ഇക്കാര്യത്തില്‍ അദ്ദേഹത്തിന് പിന്തുണ നല്‍കാന്‍ തയ്യാറാണെന്നും ഖാലിദ് പറഞ്ഞു.

മുന്‍ ഉപ ആഭ്യന്തരമന്ത്രിയും ആഭ്യന്തരമന്ത്രിയുമൊക്കെയായിരുന്ന അഹമ്മദ് ബിന്‍ അബ്ദുള്‍അസീസ് സൈന്യത്തില്‍ ഒരു വിഭാഗത്തിന്റെയും ഗോത്രങ്ങളുടെയും പിന്തുണ തേടുകയാണ്. 2015 ഏപ്രിലില്‍ മുഹമ്മദ് ബിന്‍ നയേഫിനെ മാറ്റി മുര്‍ഖിന്‍ ബിന്‍ അബ്ദുള്‍ അസീസിനെയാണ് ആദ്യം രാജകുമാരനായി സല്‍മാന്‍ നിയോഗിച്ചത്. എന്നാല്‍ 2017 ജൂണില്‍ ഇദ്ദേഹത്തെ മാറ്റി മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരത്തില്‍ എത്തുകയായിരുന്നു. നിലവിലെ സ്ഥിതി മാറ്റി മാറിക്കാനും അഹമ്മദ് ബിന്‍ അബ്ദുള്‍ അസീസിനെ രാജകുമാരനാക്കാന്‍ അപേക്ഷിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്ന നിരവധി പേരുണ്ട്. തന്റെ ആഹ്വാനത്തെ പിന്തുണച്ചു കൊണ്ട് പോലീസിലെയും സൈന്യത്തിലെയും അനേകം പേരുടെ ഇ മെയിലുകള്‍ വരുന്നുണ്ടെന്നും ഖാലിദ് പറയുന്നു.

ഏപ്രില്‍ മാസത്തില്‍ റിയാദിലെ ഓജാ കൊട്ടാരത്തിന് പുറത്ത് ശക്തമായ വെടിശബ്ദം കേട്ടത് ഇപ്പോഴും നിഗൂഡമാണ്. ഒരു കളിപ്പാട്ട ഡ്രോണിനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിവെച്ചിട്ടതാണെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ രണ്ടു എസ്‌യുവികളില്‍ വന്നവര്‍ രാജകൊട്ടാരം ആക്രമിച്ചതാണെന്ന സംശയമാണ് സൗദിയിലെ അജ്ഞാത ബ്‌ളോഗര്‍ മുജാഹിദ് പ്രകടിപ്പിച്ചത്. സംഭവത്തില്‍ ആറ് സുരക്ഷാ ഉദ്യോഗസ്ഥരും മറ്റു രണ്ടു പേരും മരിച്ചതായി അവര്‍ പറയുന്നു. ഈ വെടിവെയ്പ്പ് സംഭവത്തിന് ശേഷം മുഹമ്മദ് ബിന്‍ സല്‍മാനെ പുറത്തേക്ക് അധികം കണ്ടിരുന്നില്ല. അദ്ദേഹം കൊല്ലപ്പെട്ടിരിക്കാമെന്ന് ചില റഷ്യന്‍ മാധ്യമങ്ങള്‍ ഊഹാപോഹം പ്രചരിപ്പിച്ചതിന് പിന്നാലെ സല്‍മാന്‍ രാജാവിന്റെ ഓഫീസ് ചില പ്രാദേശിക നേതാക്കളുമായി അദ്ദേഹം നില്‍ക്കുന്ന ചിത്രം പുറത്തു വിട്ട് ഈ ഊഹാപോഹത്തിന് വിരാമമിടുകയായിരുന്നു.

അതേസമയം ഡ്രോണ്‍ കഥ മൊഹമ്മദ് ബിന്‍ സല്‍മാനെ താഴെയിറക്കാനുള്ള ഒരു ശ്രമമായി കരുതുന്നില്ലെങ്കിലും അദ്ദേഹത്തിനെതിരേയുള്ള ഒരു പ്രതിഷേധം തന്നെയാണെന്നാണ് ഖാലീദ് രാജകുമാരന്‍ പറയുന്നത്. അദ്ദേഹം അധികാരത്തില്‍ തുടര്‍ന്നാല്‍ അത്തരം സംഭവങ്ങള്‍ തുടര്‍ന്നേക്കാമെന്നും മുന്നറിയിപ്പ് നല്‍കുന്നു. സൗദിയിലെ സ്ഥിതിഗതികള്‍ എപ്പോള്‍ വേണമെങ്കിലൂം പൊട്ടിത്തെറിക്കാന്‍ പാകത്തിലുള്ള അഗ്നിപര്‍വ്വതത്തിന് സമാനമാണ്. ഒരിക്കല്‍ അത് പൊട്ടിയാല്‍ സൗദി അറേബ്യയ്ക്കുള്ളില്‍ മാത്രമല്ല അറബ് മേഖലകളെ ഒന്നാകെ ബാധിക്കുമെന്നും പറയുന്നു. സൗദി എപ്പോള്‍ വേണമെങ്കിലൂം കത്തിപ്പിടിക്കാവുന്ന തരത്തില്‍ വിവിധ തലമുറകളുടെയും ഗോത്രങ്ങളുടെയും മേഖലകളുടേയും വഹാബിസത്തിന്റെയും സങ്കരമാണ്. കടുത്ത ഇസ്‌ളാമിക നിര്‍വ്വചനത്തിന് കീഴില്‍ നില നില്‍ക്കുന്നതായതിനാല്‍ രാജകുടുംബത്തിന് പുറത്തുണ്ടാകുന്ന ഒരു അട്ടിമറി തുടങ്ങിയാല്‍ സൗദി ഏറ്റവും എളുപ്പത്തില്‍ തന്നെ അന്താരാഷ്ട്ര ഭീകരതയുടെ കേന്ദ്രമായി മാറുകയും ചെയ്യുമെന്നും ഖാലിദ് പറയുന്നു.

യൂറോപ്യന്‍മാരെയും അമേരിക്കക്കാരെയും ഏറ്റവും ഭയപ്പെടുത്തുന്നു തീവ്രവാദ ആശയങ്ങളോട് കൂടിയ വഹാബി ആശയങ്ങള്‍ വരുന്ന സൗദിയില്‍ ഭീകരതയുടെ അനേകം സ്‌ളീപ്പര്‍ സെല്ലുകളുണ്ട്. സൗദി കുഴപ്പങ്ങളിലേക്ക അധപതിച്ചാല്‍ അത് ആഗോള കുഴപ്പമായി മാറും. സൗദി ഭീകരതയുടെ ഉറവിടമായി മാറുകയും അത് അന്താരാഷ്ട്ര ഭീകരതയെ പിന്തുണയ്ക്കുകയും ചെയ്യും. ഇത് രാജകുടുംബത്തിന് അപമാനകരമായി മാറും. രാജകുടുംബത്തിന്റെ ഏറ്റവും ശക്തമായ കണ്ണിയായ അബ്ദുല്‍ അസീസില്‍ നിന്നുള്ള മുഹമ്മദ് ബിന്‍ സൗദിന്റെ മൂന്ന് സഹോദരങ്ങളില്‍ ഒരാളായ ഫര്‍ഹാന്‍ ശാഖയിലാണ് സൗദി രാജകുടുംബവുമായുള്ള ഖാലീദിന്റെ വേരുകള്‍. ചുവപ്പ് രാജകുമാരന്‍ എന്നറിയപ്പെടുന്ന ഖലീദിന്റെ പിതാവ് ഭരണഘടനാ പരമായ രാജവാഴ്ചയ്ക്കായി വാദം ഉന്നയിച്ചത് മുതലാണ് ഇവര്‍ തമ്മിലുള്ള തര്‍ക്കം ആരംഭിച്ചത്.

അതേസമയം വിമതരാജകുമാരനെ നിശബ്ദനാക്കി സൗദിയിലേക്ക് തിരികെ കൊണ്ടുവരാന്‍ രാജകുടുംബത്തിലെ ഉയര്‍ന്ന അംഗങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഇതിനായി ജര്‍മ്മന്‍ സന്ദര്‍ശനവേളയില്‍ ഒരു സ്വകാര്യ വിമാനം വാഗ്ദാനവും നല്‍കിയിരുന്നു. എന്നാല്‍ ഇത് അദ്ദേഹം തള്ളി. രാജകുമാരന്‍ രണ്ടുമാസത്തേക്ക സന്ദര്‍ശനത്തിന് വന്നപ്പോള്‍ തട്ടിക്കൊണ്ടു പോകലിന് ഇരയാകുമെന്ന സംശയത്തെ തുടര്‍ന്ന് രാജകുമാരന് ജര്‍മ്മന്‍ അധികൃതര്‍ രാഷ്ട്രീയാഭയം നല്‍കുകയായിരുന്നു. ജര്‍മ്മനിക്ക് പുറത്ത് യൂറോപ്യന്‍ യൂണിയനുള്ളില്‍ നടത്തുന്ന യാത്രകളില്‍ പോലും സുരക്ഷ നല്‍കാനുള്ള രാജകുമാരന്റെ അപേക്ഷ പക്ഷേ ജര്‍മ്മന്‍ രഹസ്യാന്വേഷണ വിഭാഗം അനുവദിച്ചിട്ടില്ല.

താന്‍ സൗദിയിലെ മറ്റ് രാജകുമാരന്‍മാരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്താറുണ്ടെന്നും മുതിര്‍ന്ന രാജകുമാരന്മാരായ മഖ്‌റിന്‍ ഉള്‍പ്പെടെയുള്ള മറ്റു രാജകുമാരന്മാരെ അറസ്റ്റ് ചെയ്തതും തടങ്കലില്‍ പാര്‍പ്പിക്കാന്‍ നിര്‍ദേശിച്ചതും ഉള്‍പ്പെടെ 2017 ല്‍ സല്‍മാന്‍ രാജാവ് നടത്തിയ മോശമായ പെരുമാറ്റം ഞെട്ടിച്ചെന്നും ഖാലിദ് പറഞ്ഞു. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്നവരെ തടവിലാക്കിയത് കുടുംബത്തെ മുഴുവന്‍ ഞെട്ടിച്ചു. ഇനി ജനങ്ങളുടെ കണ്ണുകളില്‍ എന്നും മോശക്കാരായി നില്‍ക്കേണ്ട സ്ഥിതിയാകും. അത് അവരുടെ ബഹുമാനം പോലും ഇടിച്ചുകളയുമെന്നും രാജകുമാരന്‍ പറഞ്ഞു.

പ്രവര്‍ത്തനപരിചയമുള്ള വളരെ മുതിര്‍ന്നവരേയും എതിരാളികളെയും ഒതുക്കാന്‍ രാഷ്ട്രീയം ലക്ഷ്യമിട്ടുള്ളതാണ് അഴിമതി വിരുദ്ധ പ്രചരണമെന്നും ഖാലിദ് ആരോപിച്ചു. കഴിഞ്ഞ വര്‍ഷമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ശക്തമായി ഉയര്‍ന്നുവന്നത്. എന്നാല്‍ വര്‍ഷങ്ങളോളം അയാള്‍ കുടുംബത്തിലെ ഒരു സാധാരണ അംഗവും മാനസിക രോഗത്താല്‍ ബുദ്ധിമുട്ടിയിരുന്ന യുവാവുമായിരുന്നു. അദ്ദേഹം അക്രമാസക്തനാണെന്ന് പറയില്ല. എന്നാല്‍ യുവാവായിരിക്കുമ്പോള്‍ രാജകുടുംബത്തിലെ ഒരു പദവിയുമില്ലാത്ത ആളായിരുന്നു. കുടുംബത്തിലെ ഒരു സാധാരണ അംഗം. സഹോദരങ്ങളെല്ലാം ഉയര്‍ന്ന പദവിയില്‍ വിരാജിക്കുന്നവരായിരുന്നു. സൗദി ഭരണത്തില്‍ ശബ്ദം കേള്‍പ്പിച്ചവരായിരുന്നു. കൂടുതല്‍ വിദ്യാഭ്യാസം നേടിയ ആളുകളായിരുന്നു. അത് അദ്ദേഹത്തിന് മാനസിക വെല്ലുവിളികള്‍ ഉയര്‍ത്തിയിരിക്കാം. അദ്ദേഹം അറസ്റ്റ് ചെയ്ത സഹോദരങ്ങളില്‍ ആരെയെങ്കിലും കാണാന്‍ വരുമ്പോള്‍ കണ്ടാലും കണ്ടില്ലെങ്കിലും മുന്‍കൂട്ടി അനുമതി വാങ്ങണമായിരുന്നു.

ഇതെല്ലാം കടുത്ത മാനസിക പ്രശ്‌നം സൃഷ്ടിച്ചിരിക്കാം അതുകൊണ്ട് സഹോദരങ്ങളോട് അതിന്റെയെല്ലാം പ്രതികാരം തീര്‍ക്കുന്നതുമാകാം. 2017 ല്‍ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ തടങ്കലില്‍ വെച്ച 300 പേരില്‍ നിന്നും 100 ബില്യണ്‍ ഡോളറാണ് സൗദി അവകാശപ്പെട്ടത്. 30 ദശലക്ഷം പേരുള്ള സൗദി മധ്യേഷ്യയിലെ തന്നെ ഏറ്റവും വലിയ രാജ്യങ്ങളില്‍ ഒന്നും ജി 20 യിലെ അംഗവും ലോകത്തെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി ചെയ്യുന്ന രാജ്യവുമാണ്. ലോകത്തെ തന്നെ രണ്ടാമത്തെ വലിയ എണ്ണശേഖരവും ഐഎംഎഫില്‍ വീറ്റോ അധികാരവും കയ്യിലുള്ള രാജ്യം ഇപ്പോള്‍ ഏകാധിപത്യത്തിന്റെ മൂര്‍ത്തീരൂപമല്ലാതെ മറ്റൊന്നുമല്ലെന്നും പറയുന്നു.

റെജിമോന്‍ കുട്ടപ്പന്‍

റെജിമോന്‍ കുട്ടപ്പന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍