ന്യൂയോർക്കിലെ അലക്സാണ്ട്രിയ ഒകാസിയോ കോർട്ടെസ്, മസാച്യുസെറ്റ്സിലെ അയന്ന പ്രസ്ലി, മിഷിഗനിലെ റാഷിദ ത്ലൈബ്, മിനസോട്ടയിലെ ഇൽഹാൻ ഒമർ എന്നിവരെയാണ് ട്രംപ് ലക്ഷ്യമിടുന്നത്
‘ദ സ്ക്വാഡി’നെ വംശീയമായി അധിക്ഷേപിച്ചുകൊണ്ട് ട്രംപ് രംഗത്ത്. നാല് ഡെമോക്രാറ്റ് വനിതാ നേതാക്കളോട് അമേരിക്ക വിട്ട് കുറ്റകൃത്യങ്ങളാല്‍ പൊറുതിമുട്ടുന്ന സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാനാണ് ട്രംപ് ആവശ്യപ്പെട്ടത്. അദ്ദേഹം ആരുടേയും പേരെടുത്ത് പറഞ്ഞിട്ടില്ല.
ന്യൂയോർക്കിലെ അലക്സാണ്ട്രിയ ഒകാസിയോ കോർട്ടെസ്, മസാച്യുസെറ്റ്സിലെ അയന്ന പ്രസ്ലി, മിഷിഗനിലെ റാഷിദ ത്ലൈബ്, മിനസോട്ടയിലെ ഇൽഹാൻ ഒമർ എന്നിവരെയാണ് ദ സ്ക്വാഡ് എന്നു വിളിക്കുന്നത്.
സൊമാലിയയിൽ നിന്നും കുടിയേറിവന്ന ഒമർ മാത്രം അമേരിക്കയിൽ ജനിച്ചതല്ല. പ്രസ്ലി ആഫ്രിക്കൻ അമേരിക്കക്കാരിയാണ്. ത്ലൈബ് പലസ്തീനില്‍നിന്നും കുടിയേറിയവരുടെ മകളാണ്. ഒകാസിയോ കോർട്ടെസ് ന്യൂയോർക്ക്-പ്യൂർട്ടോറിക്കൻ കുടുംബത്തിൽ നിന്നാണ് വരുന്നത്.
ട്രംപിനെ ഇംപീച്ച് ചെയ്യുകയാണ് വേണ്ടതെന്ന് ത്ലൈബ് പ്രതികരിച്ചു. ‘ഞാൻ വരുന്ന രാജ്യം, നാമെല്ലാവരും സത്യം ചെയ്യുന്ന രാജ്യം അമേരിക്കയാണ്’ എന്നാണ് ഒകാസിയോ കോർട്ടെസ് പറഞ്ഞത്. ‘നാം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മോശവും, അഴിമതിക്കാരനും, കഴിവുകെട്ടവനുമായ പ്രസിഡന്‍റാണ് ട്രംപ്’ എന്നാണ് ഒമർ ട്രംപിനെ വിശേഷിപ്പിച്ചത്. ‘ഇതാണ് തികഞ്ഞ വംശീയത, നമ്മളാണ് ജനാധിപത്യത്തിന്‍റെ മാതൃക’ എന്ന് പ്രസ്ലിയും പറഞ്ഞു.
ട്രംപിനോടുള്ള എതിർപ്പിനെത്തുടർന്ന് റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് പുറത്തുപോയ മിഷിഗണില്‍ നിന്നുള്ള കോൺഗ്രസുകാരനായ ജസ്റ്റിൻ അമാഷ് ഈ പരാമർശങ്ങളെ “വംശീയവും വെറുപ്പുളവാക്കുന്നതുമാണ്” എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ ‘നമ്മുടെ രാജ്യത്തെക്കുറിച്ച് മോശമായി സംസാരിക്കുന്ന ആളുകൾക്കായി ഡെമോക്രാറ്റുകൾ ഉറച്ചുനിൽക്കുന്നത് സങ്കടകരമാണ്’ എന്നാണ് ട്രംപ് ഈ പരാമര്‍ശങ്ങളോട് പ്രതികരിച്ചത്.
….and the many terrible things they say about the United States must not be allowed to go unchallenged. If the Democrat Party wants to continue to condone such disgraceful behavior, then we look even more forward to seeing you at the ballot box in 2020!
— Donald J. Trump (@realDonaldTrump) July 15, 2019
ട്രംപ് ഞായറാഴ്ച നടത്തിയ ചില ട്വീറ്റുകളാണ് വിവാദമായാത്. പൂര്‍ണ്ണ ദുരന്തവും മോശവുമായ, ലോകത്തിലെതന്നെ ഏറ്റവും അഴിമതിക്കാരും കഴിവില്ലാത്തവരുമായ രാജ്യങ്ങളില്‍നിന്നും വരുന്നവരാണ് അവര്‍. അവരാണ് ഭൂമിയിലെ ഏറ്റവും വലിയതും ശക്തവുമായ രാഷ്ട്രമായ അമേരിക്കയില്‍ വന്നിട്ട് ഗവണ്മെന്റ് എങ്ങിനെ പ്രവര്‍ത്തിക്കണം എന്നൊക്കെ പഠിപ്പിക്കുന്നത് എന്നായിരുന്നു ട്രംപിന്‍റെ ഒരു ട്വീറ്റ്.
അമേരിക്കയെ വീണ്ടും ‘ഗ്രേറ്റ്’ ആക്കുവാനല്ല ‘വൈറ്റ്’ ആക്കുവാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് നാന്‍സി പൊളോസി തുറന്നടിച്ചു. അങ്ങേയറ്റം വംശീയവും അമേരിക്കന്‍ വിരുദ്ധവുമായ പ്രസ്താവനകളാണ് ട്രംപ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് കമലാ ഹാരിസ് പ്രതികരിച്ചത്.