നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമേരിക്കന്‍ പ്രസിഡന്‍റ് ജപ്പാനില്‍ എത്തിയത്
ഉത്തരകൊറിയ നടത്തുന്ന ‘ചെറിയ മിസൈല്‍’ പരീക്ഷണങ്ങള്‍ തങ്ങളുടെ ചില സുഹൃത്തുക്കളെ ഭയപ്പെടുത്തിയേക്കാം, പക്ഷേ തന്നെ ആശങ്കപ്പെടുത്തുന്നില്ലെന്ന് ട്രംപ്. തന്റെ ജപ്പാന്‍ സന്ദര്‍ശനത്തിന്റെ ആദ്യ ദിനത്തില്‍ നടത്തിയ ട്വീറ്റിലാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ തനിക്ക് നൽകിയ വാക്ക് അദ്ദേഹം പാലിക്കുമെന്ന പ്രത്യാശയും ട്രംപ് പ്രകടിപ്പിച്ചു. നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമേരിക്കന്‍ പ്രസിഡന്‍റ് ജപ്പാനില്‍ എത്തിയത്.
ഉത്തര കൊറിയയുമായി ഇടയ്ക്കിടെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ആണവ നിരായുധീകരണം എന്ന വിഷയത്തില്‍ ഇതുവരെ ഒരു ഒത്തുതീര്‍പ്പില്‍ എത്താന്‍ സാധിച്ചിട്ടില്ല. അമേരിക്കയില്‍ വരെ എത്താന്‍ ശേഷിയുള്ള ഇന്‍റര്‍ കൊണ്ടിനെന്‍റല്‍ ബാലസ്റ്റിക് മിസൈല്‍ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഉത്തര കൊറിയ. അത് അമേരിക്ക സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.
എന്നാല്‍ കിം നടത്തുന്ന ‘ചെറിയ മിസൈല്‍’ പരീക്ഷണങ്ങള്‍ അമേരിക്കയെ ഭയപ്പെടുത്തുന്നില്ലെങ്കിലും ജപ്പാന് നേരെ തിരിച്ചാണ്. എത്ര ചെറിയ മിസൈല്‍ ആയാലും അത് ജപ്പാനിലേക്ക് പെട്ടെന്ന് എത്തിച്ചേരുമെന്നതാണ് കാരണം. അതുകൊണ്ടുതന്നെ ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ ഐക്യ രാഷ്ട്ര സംഘടനയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയം മറികടന്നുള്ളതാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സേ ആബേ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
ടോക്കിയയോയില്‍ വെച്ച് അമേരിക്കന്‍ ദേശിയ സുരക്ഷാ ഉപദേഷ്ടാവായ ജോണ്‍ ബോള്‍ട്ടനും ഇതേ അഭിപ്രായം പങ്കുവച്ചിരുന്നു. കിമ്മുമായി ആബെ ചര്‍ച്ചക്ക് തയ്യാറാകണമെന്ന് ജോണ്‍ ബോള്‍ട്ടണ്‍ അഭിപ്രായപ്പെട്ടു. യാതൊരു മുന്‍വിധികളുമില്ലാതെ താനതിന് ഒരുക്കമാണെന്നാണ് ആബെ പറഞ്ഞത്. നേരത്തേ അദ്ദേഹം അതിനായുള്ള ചെറിയ ശ്രമങ്ങളും നടത്തിയതാണ്. എന്നാല്‍ അബേയുമായി ഒരു ചര്‍ച്ചക്ക് ഉത്തര കൊറിയക്ക് താല്‍പര്യമില്ല എന്നതാണ് വാസ്തവം.
അതേസമയം, കൊറിയന്‍ വിഷയത്തില്‍ ട്രംപിന്‍റെയും ബോള്‍ട്ടന്‍റെയും വാക്കുകളിലെ വൈരുദ്ധ്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. പശ്ചിമേഷ്യന്‍ വിഷയങ്ങളിലെല്ലാം തീവ്രമായ നിലപാടുകളാണ് ബോള്‍ട്ടണ്‍ സ്വീകരിക്കുന്നത്. എന്നാല്‍ ട്രംപിന് അതിനോട് അത്ര യോജിപ്പില്ല എന്നുവേണം അനുമാനിക്കാന്‍. ഇറാന്‍ വിഷയത്തില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കങ്ങള്‍വരെ ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.