UPDATES

വിദേശം

യൂറോപ്യന്‍ യൂണിയനില്‍ തീവ്രവലതുപക്ഷത്തിനും ഗ്രീന്‍ പാര്‍ട്ടിക്കും മുന്നേറ്റം; യുകെയില്‍ ലേബര്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടി

വ്യാഴാഴ്ച ആരംഭിച്ച വോട്ടെടുപ്പിൽ യൂണിയന്‍റെ 28 അംഗരാജ്യങ്ങളിൽനിന്നുള്ള 40 കോടി ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്

251 അംഗ യൂറോപ്യൻ പാർലമെന്റിലേക്ക് 28 അംഗരാജ്യങ്ങളിൽ നടന്ന വോട്ടെടുപ്പിന്‍റെ ഫലം പുറത്തുവന്നു തുടങ്ങി. ഇന്ത്യൻ പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയാണ് ഇത്. തീവ്രവലതുപക്ഷത്തിന് മേൽക്കൈ ഉള്ളതിനാൽ മുമ്പില്ലാത്ത വിധം ഛിന്നഭിന്നമായ പാർലമെന്‍റാണ് വരാന്‍ പോകുന്നതെന്ന് അഭിപ്രായ സർവേകള്‍ വിലയിരുത്തിയിരുന്നു. ഏകദേശം അതേ രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ദേശീയവാദികളും പോപുലിസ്റ്റുകളും തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്തേക്കും.

ഗ്രീന്‍സ് പാര്‍ട്ടി യൂറോപ്പിലുടനീളം മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്. 2014-ൽ 50 എം.ഇ.പി-മാര്‍ (മെമ്പര്‍ ഓഫ് യൂറോപ്യൻ പാർലമെന്‍റ്) ഉണ്ടായിരുന്നത് 67 ആയി ഉയരും. ജര്‍മ്മനിയില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ പിന്തള്ളി പകുതിയോളം സീറ്റുകള്‍ വര്‍ദ്ധിപ്പിക്കും. അതോടെ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ്, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ്, പാർലമെന്റ് സ്പീക്കർ, വിദേശകാര്യ പ്രതിനിധി എന്നീ പോസ്റ്റുകളിലെല്ലാം കാര്യമായ മാറ്റങ്ങള്‍ ഉണ്ടായേക്കും.

എക്സിറ്റ് പോൾ പ്രകാരം വലതുപക്ഷ യൂറോപ്യൻ പീപ്പിൾസ് പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷി ആകും. പക്ഷെ, സീറ്റുകളുടെ എണ്ണം കഴിഞ്ഞതവണ 221 എന്നതില്‍നിന്നും 178-ലേക്ക് എത്തിയേക്കാം. സോഷ്യലിസ്റ്റുകളും ഡെമോക്രാറ്റിക് ഗ്രൂപ്പുകളും നേടുന്ന സീറ്റുകള്‍ 191-ല്‍ നിന്നും 152-ആയി കുറയും. അതോടെ ഗ്രീന്‍സ് അടക്കമുള്ള പാര്‍ട്ടികളുടെ പിന്തുണയില്ലാതെ മുന്നോട്ട് പോക്ക് അസാധ്യമാവുകയും ചെയ്യും. ഫ്രാൻസും ഇറ്റലിയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നും തീവ്ര വലതുപക്ഷ പാർട്ടികള്‍ 55 സീറ്റുകൾ നേടിയേക്കാം. മാറ്റൊ സാൽവിനിയുടെ നേതൃത്വത്തിലുള്ള ഇറ്റലിയിലെ തീവ്ര വലതുപക്ഷ ലീഗ് 27-31% വോട്ടുകള്‍ നേടി 25 സീറ്റ് വരെ നേടുമെന്നും അഭിപ്രായസര്‍വ്വേകള്‍ പറയുന്നു.

യൂറോപ്യൻ യൂണിയനില്‍ ആര്‍ക്കും ഭൂരിപക്ഷം ഉണ്ടാവില്ലെന്നും, തീവ്ര വലതുപക്ഷത്തോടൊപ്പം ചേര്‍ന്ന് ഭരിക്കാന്‍ താല്പര്യമില്ലെന്നും ഇ.ഇ.പി (യൂറോപ്യൻ പീപ്പിള്‍സ്‌ പാര്‍ട്ടി) നേതാവ് മൻഫ്രഡ് വെയ്ബർ പറഞ്ഞു. യഥാര്‍ത്ഥ വിജയികള്‍ ഗ്രീന്‍സ് പാര്‍ട്ടിയാണെന്നും, പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം തെളിയിക്കാനായി അവരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഈ പാർലമെന്റിൽ ഒരു സുസ്ഥിര ഭൂരിപക്ഷം ഉറപ്പാക്കാൻ, ഗ്രീന്‍സ് പാര്‍ട്ടി അനിവാര്യമാണെന്ന്’ ഗ്രീൻസ് കോ-ലീഡർ ഫിലിപ്പ് ലെബേർട്ട്സും പറഞ്ഞു.

40 വർഷത്തിനടിയില്‍ ആദ്യമായി രണ്ട് ക്ലാസിക്കൽ പാർട്ടികൾക്ക്, സോഷ്യലിസ്റ്റുകളും യാഥാസ്ഥിതികവാദികളും, ഭൂരിപക്ഷം നഷ്ടപ്പെടാന്‍ പോവുകയാണ് എന്ന് അലയൻസ് ഓഫ് ലിബറൽസ് ആൻഡ് ഡെമോക്രാറ്റ്സ് ഫോര്‍ യൂറോപ്പ് പാര്‍ട്ടി നേതാവ് ഗെയ് വെർഹോഫ്സ്റ്റഡ് അഭിപ്രായപ്പെട്ടു.

99% വോട്ടുകള്‍ എന്നിക്കഴിഞ്ഞപ്പോള്‍ ബ്രിട്ടണിലെ ബ്രക്സിറ്റ് പാര്‍ട്ടിക്ക് വ്യക്തമായ മുന്‍‌തൂക്കം ലഭിച്ചിരിക്കുകയാണ്. പ്രോ-യൂറോപ്യൻ വാദം ഉയര്‍ത്തിപ്പിടിക്കുന്ന ലിബറല്‍ ഡെമോക്രാറ്റുകളാണ് (ലിബ് ഡെംസ്) രണ്ടാം സ്ഥാനത്ത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും ലേബര്‍പാര്‍ട്ടിക്കും കനത്ത തിരിച്ചടിയാണ് നേരിട്ടത്. 10% പോലും വോട്ടുകള്‍ നേടാനാകാതെയാണ് പ്രധാനമന്ത്രി തെരേസാ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പരാജയപ്പെട്ടത്.

‘ഈ വിധിയിലൂടെ രണ്ട് വലിയ പാര്‍ട്ടികള്‍ക്കും ജനം കൃത്യമായ സന്ദേശമാണ് നല്‍കുന്നത്’ എന്ന് ബ്രക്സിറ്റ് പാര്‍ട്ടി നേതാവ് നിഗല്‍ ഫരേജ് പറഞ്ഞു. ഇതുവരെ പുറത്തുവന്നതില്‍ 64 യൂറോപ്യന്‍ പാര്‍ലമെന്‍റ് മെമ്പര്‍മാരില്‍ 28 പേരും ബ്രക്സിറ്റ് പാര്‍ട്ടിക്കാരാണ്. ലിബ് ഡെംസ് 15, ലേബർ പാര്‍ട്ടി 10, ഗ്രീൻസ് ഏഴ്, ടോറി (കണ്‍സര്‍വേറ്റീവ്) മൂന്ന്, പ്ലെയ്ഡ് സിമൃു ഒന്ന് എന്നിങ്ങനെയാണ് നിലവിലെ സീറ്റ് നില.

സ്കോട്ട്ലാന്‍ഡിലെ സ്കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ചു. വെയില്‍സില്‍ ബ്രക്സിറ്റ് പാര്‍ട്ടിയാണ് മുന്നേറുന്നത്. വടക്കൻ അയർലന്‍ഡില്‍ തിങ്കളാഴ്ച വരെ വോട്ടെണ്ണല്‍ നടക്കില്ല. 1832-നു ശേഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഇത്രമാത്രം തകര്‍ന്നടിഞ്ഞ മറ്റൊരു തിരഞ്ഞെടുപ്പും ഉണ്ടായിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇതോടെ വരാന്‍ പോകുന്ന ബ്രിട്ടിഷ് പാരലമെന്‍റ് തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വലിയ പരാജയം എട്ടുവാങ്ങുമെന്ന് ഏതാണ്ട് ഉറപ്പായി.

ജർമ്മനിയിലെ വലിയ രണ്ടു പാര്‍ട്ടികള്‍ക്കും കനത്ത തിരിച്ചടിയാണ് പ്രതീക്ഷിക്കുന്നത്. ആഞ്ചെലാ മെർക്കലിന്‍റെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന്‍റെ വോട്ടു വിഹിതം 28% ആയി കുറയും. കഴിഞ്ഞ തവണ 35.3% വോട്ടുകള്‍ നേടിയിരുന്നു. സോഷ്യൽ ഡെമോക്രാറ്റിക് യൂണിയൻ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് ഏറ്റുവാങ്ങാന്‍ പോകുന്നത് അവരുടെ വോട്ടു വിഹിതം 15.5% ആയി കുറയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഫ്രാന്‍സില്‍ പ്രസിഡണ്ട് ഇമാനുവല്‍ മാക്രോണ്‍ മാറിന്‍ ലാ പെന്‍ നയിക്കുന്ന നാഷണല്‍ ഫ്രണ്ടില്‍ നിന്നും തിരിച്ചടി നേരിടുകയാണ്. നാഷണല്‍ ഫ്രണ്ടിന് 24.3% വോട്ട് നേടിയപ്പോള്‍ എന്‍ മാര്‍ച്ച് 22.5% വോട്ട് നേടി.

വ്യാഴാഴ്ച ആരംഭിച്ച വോട്ടെടുപ്പിൽ യൂണിയന്‍റെ 28 അംഗരാജ്യങ്ങളിൽനിന്നുള്ള 40 കോടി ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. 751 അംഗ പാർലമെന്റിൽ വലതുപക്ഷ ദേശീയവാദികൾക്ക് മുന്നേറ്റമുണ്ടാകുമെന്ന് നേരത്തെ വിലയിയിരുത്തപ്പെട്ടതാണ്. അതുപോലെതന്നെയാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് ഇതുവരെ പുറത്തുവന്ന വിധി വ്യക്തമാക്കുന്നു.

നെതർലൻഡ്സും ബ്രിട്ടനുമാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. ലാത്വിയ, മാൾട്ട, സ്ലോവാക്യ എന്നീ രാജ്യങ്ങളില്‍ രണ്ടാം ഘട്ടത്തിലും, മറ്റുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ മൂന്നാം ഘട്ടത്തിലും വോട്ടെടുപ്പ് നടന്നു. ബ്രെക്സിറ്റ് വൈകുന്നതിനാലാണ് ഈ തിരഞ്ഞെടുപ്പിലും ബ്രിട്ടന് പങ്കെടുക്കേണ്ടിവന്നത്.

തിരഞ്ഞെടുപ്പ് ഫലത്തിന്റെ പൂര്‍ണ്ണരൂപം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Read More: പാർലമെന്റിലെ ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷം, ശതമാന കണക്കുകളുടെ പേരിൽ പ്രതിപക്ഷ നേതാവ് സ്ഥാനം നിഷേധിക്കുന്നത് നിയമ വിരുദ്ധം: പിഡിടി ആചാരി/ അഭിമുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍