ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന മൂന്നാമത്തെ ദക്ഷിണ കൊറിയൻ നേതാവ്
അഴിമതിക്കേസിൽ ദക്ഷിണ കൊറിയയുടെ ആദ്യ വനിതാ പ്രസിഡന്‍റ് പാർക് ഗ്യൂൻ ഹൈയ്ക്കു കോടതി 24 വർഷം തടവും 1.16 ലക്ഷം കോടി രൂപ പിഴയും ശിക്ഷ വിധിച്ചു. കൈക്കൂലി, സ്വജനപക്ഷപാതം, അഴിമതി, അധികാര ദുർവിനിയോഗം തുടങ്ങി വിവിധ വകുപ്പുകളാണു പാർക്കിനെതിരെ ചുമത്തപ്പെട്ടിരുന്നത്.
തന്നെ കസ്റ്റഡിയിൽ വച്ചതിനെതിരെയുള്ള പ്രതിഷേധമെന്നോണം കോടതി നടപടികളില്‍ നിന്നും സാധാരണ വിട്ടുനില്‍ക്കാറുള്ള പാർക് അന്തിമ വിധി പ്രസ്ഥാവിക്കുമ്പോഴും കോടതിയില്‍ നിന്നും വിട്ടുനിന്നു. അതേസമയം, മുന്‍ പ്രസിഡന്‍റിനെതിരായ കോടതി വിധി തത്സമയം ടെലിവിഷനിലൂടെ സംപ്രക്ഷേപണം ചെയ്ത അപൂര്‍വ്വ സംഭവവും കൊറിയയിലുണ്ടായി. പാര്‍ക്കിനെ അനുകൂലിച്ചും കോടതി നടപടികളില്‍ പ്രതിഷേധിച്ചും ബാനറുകളും മുദ്രാവാക്യങ്ങളുമായി ആയിരങ്ങളാണ് കോടതിയ്ക്ക് പുറത്ത് ഒത്തുചേര്‍ന്നത്. പിതാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 2013 ലാണ് അവര്‍ അധികാരത്തിലെത്തുന്നത്. എന്നാല്‍ ശക്തമായ ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് അവരെ ഇംപീച്ച് ചെയ്യുകയായിരുന്നു.
ഉറ്റതോഴി ചോയി സൂൻ സില്ലുമായി ചേർന്നു പാർക് കോടികൾ രാജ്യത്തെ വ്യവസായ ശൃംഖലകളിൽനിന്നു കൈക്കൂലി വാങ്ങിയെന്നും പ്രത്യുപകാരമായി വഴിവിട്ട സഹായങ്ങൾ ചെയ്തുവെന്നുമായിരുന്നു പ്രധാന കേസ്. സില്ലിനെ ഫെബ്രുവരിയിൽ കോടതി 20 വർഷം തടവിനു ശിക്ഷിച്ചിരുന്നു. ഇതോടെ ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന മൂന്നാമത്തെ ദക്ഷിണ കൊറിയൻ നേതാവായി പാർക്ക്. പാർക് ഗ്യൂന് പിന്നാലെ പ്രസിഡന്‍റ് പദവിയില്‍ എത്തിയ ലീ മ്യോങ്ങും നിരവധി അഴിമതി കേസുകളില്‍ പ്രതിയാണ്.