അമേരിക്കയുമായി രൂക്ഷമായ സംഘർഷങ്ങൾ നടക്കുന്നതിനിടെയാണ് പുതിയ പുതിയ മിസൈല്‍ സംവിധാനം ഇറാന്‍ അവതരിപ്പിക്കുന്നത്.
പുതിയ മിസൈല്‍ പ്രതിരോധ സംവിധാനവുമായി ഇറാന്‍. തദ്ദേശീയമായി നിര്‍മിച്ച ബവാര്‍-373 മിസൈല്‍ പ്രസിഡന്റ് ഹസന്‍ റുഹാനി അവതരിപ്പിച്ചു. 200 കിലോമീറ്ററാണ് വ്യോമ പ്രതിരോധ സംവിധാനത്തിന്‍റെ ദൂരപരിതി. യുഎസ് അടക്കമുള്ള രാജ്യങ്ങളും ഇറാനും തമ്മിൽ ഒപ്പുവച്ച ആണവ കരാറിൽ നിന്ന് അമേരിക്ക കഴിഞ്ഞ വർഷം ഏകപക്ഷീയമായി പിന്മാറുകയും ഇറാന് മേൽ ഉപരോധങ്ങള്‍ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. അതിനുശേഷവും അമേരിക്കയുമായി രൂക്ഷമായ സംഘർഷങ്ങൾ നടക്കുന്നതിനിടെയാണ് പുതിയ പുതിയ മിസൈല്‍ സംവിധാനം ഇറാന്‍ അവതരിപ്പിക്കുന്നത്.
ഏറെ നാളായി ഈ ദീർഘദൂര മിസൈൽ പ്രതിരോധ സംവിധാനത്തിന്‍റെ പണിപ്പുരയിലായിരുന്നു ഇറാന്‍. റഷ്യയുടെ എസ്-300 നെ ആയിരുന്നു അതുവരെ ഇറാന്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍ അന്താരാഷ്ട്ര ഉപരോധത്തെത്തുടർന്ന് 2010-മുതല്‍ കൂടുതല്‍ മിസൈലുകള്‍ വാങ്ങാന്‍ കഴിയാതെയായി. അതോടെയാണ് ബാവറിന്‍റെ നിര്‍മ്മാണത്തിലേക്ക് ഇറാന്‍ കടക്കുന്നത്. ബവാര്‍-373 എസ്-300 നേക്കാള്‍ മികച്ചതും എസ്-400 നോട് കിടപിടിക്കുന്നതുമാണെന്ന് ഹസന്‍ റുഹാനി പറയുന്നു. 200 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഈ മിസൈല്‍ രാജ്യത്തിന്റെ ഭൂമിശാസ്ത്രത്തിന് ഏറ്റവും അനുയോജ്യമായ ഒന്നാണെന്നാണ് ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആര്‍എന്‍എ വിലയിരുത്തുന്നത്.
അമേരിക്കയുമായി ചര്‍ച്ചകള്‍ ഇനി അപ്രസക്തമാണെന്ന് റുഹാനി അഭിപ്രായപ്പെട്ടു. തങ്ങളെ ആക്രമിച്ചാല്‍ പ്രത്യാക്രമണവും പ്രതിരോധവും ലക്ഷ്യമിട്ടാണ് ഇത്തരമൊരു സംവിധാനം വികസിപ്പിച്ചതെന്നും റുഹാനി വ്യക്തമാക്കി. അതേസമയം, വിഷയത്തില്‍ ഫ്രാന്‍സ് ഉള്‍പ്പെടെ സ്വീകരിക്കുന്ന നിലപാടുകളില്‍ ഗുണപരമായ മാറ്റങ്ങള്‍ കാണുന്നുണ്ടെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സരീഫ് പറഞ്ഞു. യുഎസിന് പുറമേ ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം, ജർമ്മനി ചൈന, റഷ്യ, യൂറോപ്യൻ യൂണിയൻ തുടങ്ങിയവരും ആണവ കരാറിന്‍റെ ഭാഗമായിരുന്നു.
കരാർ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിന്‍റെ ഭാഗമായി നല്ല രണ്ടു നിര്‍ദേശങ്ങളാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുന്നോട്ടുവച്ചത്. ഒന്നുകില്‍ ഇറാനെതിരായ ഉപരോധം മയപ്പെടുത്തുക, അല്ലെങ്കില്‍ അല്ലെങ്കിൽ കരാർ പൂർണമായി പാലിക്കുന്നതിന് പകരമായി ഇറാന്‍ ജനതയുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നഷ്ടപരിഹാര സംവിധാനം ഉണ്ടാക്കുക. അടുത്ത ദിവസം പാരീസിൽ വച്ച് നടക്കാന്‍ പോകുന്ന മാക്രോണുമായുള്ള കൂടിക്കാഴ്ചയിൽ വിഷയം ഗൌരവമായി ചര്‍ച്ചചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും സരീഫ് വ്യക്തമാക്കി. ഒപ്പം ഗള്‍ഫ് മേഖലയില്‍ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.