കുപ്രസിദ്ധ മയക്കുമരുന്ന് കള്ളക്കടത്തുകാരന്‍ ജോവാക്വിന്‍ ‘എല്‍ ചാപോ’ ഗുസ്മാന് യു.എസ് കോടതി ആജീവനാന്ത തടവ് ശിക്ഷ വിധിച്ചു
കുപ്രസിദ്ധ മയക്കുമരുന്ന് കള്ളക്കടത്തുകാരന്‍ ജോവാക്വിന്‍ ‘എല്‍ ചാപോ’ ഗുസ്മാന് യു.എസ് കോടതി ആജീവനാന്ത തടവ് ശിക്ഷ വിധിച്ചു. ജീവപര്യന്തം തടവിനുപുറമേ 30 വർഷം അധിക തടവുമാണ് ബ്രൂക്ലിനിലെ ഫെഡറൽ കോടതി ജഡ്ജി ബ്രയാൻ കോഗൻ മയക്കുമരുന്ന് രാജാവിന് വിധിച്ചിരിക്കുന്നത്.
എല്‍ ചാപോ കുറ്റക്കാരനാണെന്ന് ഫെബ്രുവരിയിൽതന്നെ കോടതി കണ്ടെത്തിയിരുന്നു. ടൺ കണക്കിന് കൊക്കെയ്ൻ, ഹെറോയിൻ, മരിജുവാന എന്നിവ കടത്തുകയും ‘സിനലോവ കാർട്ടലി’ന്‍റെ ഉന്നത നേതാവെന്ന നിലയിൽ ഒന്നിലധികം കൊലപാതക ഗൂഡാലോചനകളില്‍ പങ്കെടുക്കുകയും ചെയ്തുവന്നതാണ് പ്രധാന കുറ്റം. ‘ഗുസ്മാന്‍ നടത്തിയ ഏറ്റുപറച്ചിലുകളും അതിന് അയാള്‍ക്ക് കൊടുത്ത ശിക്ഷയും മെക്സിക്കന്‍ സര്‍ക്കാരിനു മാത്രമല്ല, മെക്സിക്കോയിലെ അദ്ദേഹത്തിന്‍റെ കുറ്റകൃത്യങ്ങള്‍ക്ക് ഇരകളായവര്‍ക്കെല്ലാം ലഭിക്കുന്ന നീതിയാണെന്ന്’ പ്രതിയെ പിടികൂടി കൈമാറാനുള്ള ശ്രമത്തിന് നേതൃത്വം നൽകിയ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് ഏജൻസി (ഡിഇഎ) ഏജന്റ് റെയ്മണ്ട് ഡൊനോവൻ പറഞ്ഞു.
‘എന്‍റെ പേര് ഇനി ഒരിക്കല്‍കൂടി കേള്‍ക്കാനിടയില്ലാത്ത വിധം അമേരിക്കൻ സർക്കാർ എന്നെ ഒരു ജയിലിലേക്ക് അയയ്ക്കാൻ പോകുകയാണ്. ഈ അവസരത്തില്‍ ഇവിടെ ഒരു നീതിയുമില്ലെന്നു പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്’ എന്ന് ശിക്ഷ വിധിക്കുന്നതിന് മുമ്പ് എല്‍ ചാപോ തന്റെ അഭിഭാഷകനിലൂടെ കോടതിയെ അറിയിച്ചു. 24 മണിക്കൂറും ശാരീരികമായും മാനസികമായും മാനസികമായും പീഡിപ്പിക്കപ്പെട്ടുവെന്നും, ഭാര്യയെയോ മക്കളെയോ കാണാനുള്ള അവസരം പോലും ജയില്‍ അധികൃതര്‍ നിഷേധിച്ചുവെന്നും അദ്ദേഹം പരാതിപ്പെട്ടു.
മെക്സിക്കോയില്‍ പലതവണ പിടിയിലാവുകയും സാഹസികമായി രക്ഷപ്പെടുകയും ചെയ്തിരുന്നു ഗുസ്മാന്‍. 2001, 2015 ലുമാണ് എല്‍ ചാപോ ജയില്‍ ചാടിയത്. 2016ല്‍ രക്ഷപ്പെടുന്നതിന് മുമ്പുവരെ മെക്‌സികോ നഗരത്തിന് പുറത്തുള്ള രാജ്യത്തെ ഏറ്റവും സുരക്ഷാസന്നാഹങ്ങളുള്ള അല്‍റ്റിപ്ലാനോ തടവറയില്‍ നിലത്തൊരു കക്കൂസുകുഴി മാത്രമുള്ള ഒരു ചെറിയ കോണ്‍ക്രീറ്റ് മുറിയിലാണ് ഗുസ്മാനെ പാര്‍പ്പിച്ചിരുന്നത്. അയാളുടെ സഹായികള്‍ ഈ കുഴിയിലെത്തുന്ന തരത്തില്‍ ഒരു മൈല്‍ വരുന്ന തുരങ്കമുണ്ടാക്കി അതിലൂടെ മോട്ടോര്‍ സൈക്കിള്‍ വഴിയാണ് ഗുസ്മാനെ കടത്തിയത്. എന്നാല്‍ ഗുസ്മാന്റെ മയക്കുമരുന്ന് സാമ്രാജ്യത്തിന്റെ ആസ്ഥാനമെന്ന് വിളിക്കാവുന്ന ലോസ് മോചിസില്‍ നടന്ന രൂക്ഷമായ ഏറ്റുമുട്ടലിനൊടുവില്‍ അയാള്‍ പിടിയിലായി. തുടര്‍ന്ന് വിചാരണക്കായി അമേരിക്കക്ക് കൈമാറുകയായിരുന്നു.
എല്‍ ചാപോ 2016ല്‍ പിടിയിലായതെങ്ങനെ?
ഗുസ്മാന്റെ മയക്കുമരുന്ന് സാമ്രാജ്യത്തിന്റെ ആസ്ഥാനമെന്ന് വിളിക്കാവുന്ന ലോസ് മോചിസില്‍ 2016 ജനുവരി 9നു നടന്ന ഏറ്റുമുട്ടലിലാണ് പിടിയിലായത്. യു.എസിലേക്ക് ഏറ്റവും കൂടുതല്‍ കൊക്കേയിനും മരിജുവാനയും കയറ്റിപ്പോകുന്നത് ഇവിടെനിന്നാണ്. യു.എസിലേക്കെത്തുന്ന ഹെറോയിന്റെ പകുതിയും ഇതുവഴി തന്നെ.
2015ല്‍ രക്ഷപ്പെടുന്നതിന് മുമ്പുവരെ മെക്‌സികോ നഗരത്തിന് പുറത്തുള്ള രാജ്യത്തെ ഏറ്റവും സുരക്ഷാസന്നാഹങ്ങളുള്ള അല്‍റ്റിപ്ലാനോ തടവറയില്‍ നിലത്തൊരു കക്കൂസുകുഴി മാത്രമുള്ള ഒരു ചെറിയ കോണ്‍ക്രീറ്റ് മുറിയിലാണ് ഗുസ്മാനെ പാര്‍പ്പിച്ചിരുന്നത്. അയാളുടെ സഹായികള്‍ ഈ കുഴിയിലെത്തുന്ന തരത്തില്‍ ഒരു മൈല്‍ വരുന്ന തുരങ്കമുണ്ടാക്കി അതിലൂടെ മോട്ടോര്‍ സൈക്കിള്‍ വഴിയാണ് അയാളെ കടത്തിയത്. തടവ് ചാടാന്‍ സഹായിച്ചുവെന്ന് നിരവധി ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്ന് ആരോപണമുണ്ടായിരുന്നു.
തടവുചാടിയതു മുതല്‍ കോടീശ്വരനായ ഈ മയക്കുമരുന്ന് രാജാവിനെക്കുറിച്ച് അമാനുഷികമായ തരത്തില്‍ കഥകള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ രണ്ടുതവണ അയാള്‍ മെക്‌സിക്കോയിലെ തടവറകളില്‍ നിന്നും രക്ഷപ്പെട്ടു. ഒടുവില്‍ തടവുചാടിയതിന് ശേഷം സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കാലിന് പരിക്കേറ്റെന്നു വാര്‍ത്തകളുണ്ടായിരുന്നു.
എല്‍ ചാപോ മെക്‌സിക്കോ വിട്ടുപോകാതെ, നാട്ടുകാരും, അഴിമതിക്കാരായ ഉദ്യോഗസ്ഥരും, തന്റെ വിശാലമായ മയക്കുമരുന്ന് കടത്ത് ശൃംഖലയുമുള്ള സ്വന്തം ജില്ലയിലേക്കുതന്നെ തിരിച്ചുവരുമെന്ന കണക്കുകൂട്ടല്‍ പിടിയിലായതോടെ ശരിയാവുകയായിരുന്നു. കിഴക്കന്‍ സിനായോലയിലെ വിദൂരമായ സിയേറ മാദ്രെ മലനിരകളില്‍ മരിജുവാനയും കഞ്ചാവും വളരുന്ന പാടങ്ങളുള്ള ജന്മനഗരത്തില്‍ നാട്ടുകാര്‍ക്ക് ഗുസ്മാന്‍ പ്രിയപ്പെട്ടവനാണ്. കൈനിറയെ സഹായിക്കുന്നയാള്‍. ജോലികള്‍ നല്‍കുന്നതും വൈദ്യ സഹായവും മാത്രമല്ല സെസ്‌നാസില്‍ നിന്നും കര്‍ഷക ഗ്രാമങ്ങളിലേക്ക് ആകാശത്തുനിന്നും പണക്കിഴികള്‍ എറിഞ്ഞുകൊടുക്കല്‍ വരെയുണ്ട് അതില്‍.
2014ലേതുപോലെ ഒരു വെള്ളിയാഴ്ച്ചയാണ് 2015ലും ഗുസ്മാന്‍ പിടിയിലാകുന്നത്. പുലര്‍ച്ചെ 3:40 ഓടെയാണ് ഓപ്പറേഷന്‍ ആരംഭിച്ചത്. വെടിവയ്പ്പ് ആദ്യം ഒരു മണിക്കൂറോളം തുടര്‍ന്നു. മുകളില്‍ ഹെലികോപ്റ്ററുകള്‍ വലംവെച്ചു. താഴെ സൈന്യവും പൊലീസും. വീട്ടില്‍ നിന്നും രക്ഷപ്പെട്ട ഗുസ്മാന്‍ ഒരു അഴുക്കുചാല്‍ വഴി പുറത്തുകടന്നെങ്കിലും ഒടുവില്‍ അവിടെനിന്നും അഞ്ചു മൈല്‍ അകലെയുള്ള ഹോട്ടലില്‍വച്ചു പിടിയിലായതായി മെക്‌സിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏറ്റുമുട്ടലില്‍ ഗുസ്മാന്റെ അഞ്ചു കൂട്ടാളികള്‍ കൊല്ലപ്പെട്ടു. ഇതില്‍ അയാളുടെ സന്തതസഹചാരി ‘എല്‍ ചോലോ ഇവാന്‍’ എന്നറിയപ്പെടുന്ന ഇവാന്‍ ഗാസ്‌ടെലും ഉണ്ടായിരുന്നു. രണ്ടു കവചിത വാഹനങ്ങളടക്കം അഞ്ചു വണ്ടികളും കുറഞ്ഞത് എട്ട് തോക്കുകളും റോക്കറ്റില്‍ ഘടിപ്പിക്കുന്ന ഗ്രനേഡുകളും കണ്ടെടുക്കുകയുണ്ടായി.
എല്‍ ചാപ്പോയെ പെടുത്തിയിത് ഭാര്യയെ നിരീക്ഷിക്കാന്‍ ഇന്‍സ്റ്റാള്‍ ചെയ്ത സ്‌പൈവെയര്‍!
എല്‍ ചാപ്പോ’ യെ പെടുത്തിക്കളഞ്ഞത് പ്രിയതമയോടുള്ള അന്ധമായ സ്‌നേഹവും കരുതലുമാണ്. സ്‌നേഹം കൂടിക്കൂടി ഭാര്യയുടെ ഫോണ്‍ ചോര്‍ത്തിയെടുക്കാന്‍ ഈ ‘മയക്കുമരുന്ന് ദൈവം’ ഒരു കമ്പ്യൂട്ടര്‍ വിദഗ്ധന്റെ സഹായം തേടിയതാണ് അയാള്‍ക്ക് തന്നെ വിനയായത്. ഭാര്യയുടെയും സ്ത്രീ സുഹൃത്തിന്റേയുമൊക്കെ ഫോണില്‍ അവരെ നിരീക്ഷിക്കാനായി ഒരു സ്‌പൈവെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇയാള്‍ ഒരു സാങ്കേതിക വിദഗ്ധനോട് ആവശ്യപ്പെട്ടിരുന്നു. ഈ വിദഗ്ധനെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ് ബി ഐ ) വലിയൊരു തുക പാരിതോഷികം നല്‍കി വിലയ്ക്കെടുത്തു. ഈ സ്‌പൈവെയറിലൂടെ എല്‍ ചപ്പോയുടെ സ്വകാര്യജീവിതത്തെയും ബിസിനസ്സ് ഡീലുകളെയും കുറിച്ചുള്ള രഹസ്യങ്ങള്‍ എഫ് ബി ഐ രഹസ്യങ്ങള്‍ ചോര്‍ത്തുകയായിരുന്നു.
ഹോളിവുഡ് നടന്‍ ഷോണ്‍ പെന്നിന് നല്‍കിയ അഭിമുഖവും കുരുക്കായി
ഒളിവില്‍ കഴിഞ്ഞിരുന്നപ്പോള്‍ ഹോളിവുഡ് നടന്‍ ഷോണ്‍ പെന്നുമായി എല്‍ ചാപോ നടത്തിയ കൂടിക്കാഴ്ച വലിയ വിവാദമായിരുന്നു. റോളിങ്‌സ്‌റ്റോണ്‍ മാസിക 2016ല്‍ പ്രസിദ്ധീകരിച്ച ഈ അഭിമുഖ സംഭാഷണം ഗുസ്മാന്റെ മയക്കുമരുന്നു ജീവിതത്തില്‍ ആദ്യത്തെതായിരുന്നു.
സംഭാഷണത്തില്‍ ഗുസ്മാന്‍ മയക്കുമരുന്നു സാമ്രാജ്യത്തിലെ തന്റെ മേധാവിത്വം ഉറക്കെ പ്രഖ്യാപിച്ചിരുന്നു. ‘ലോകത്ത് മറ്റാരെക്കാള്‍ കൂടുതല്‍ ഹെറോയിന്‍, മെറ്റാംഫിറ്റമൈന്‍, കൊക്കെയ്ന്‍, മരിജുവാന എന്നിവ വിതരണം നടത്തുന്നത് ഞാനാണ്. എനിക്ക് സബ്മറൈനുകളും വിമാനങ്ങളും ട്രക്കുകളും ബോട്ടുകളുമുണ്ട്,’ ഗുസ്മാന്‍ പറയുന്നു.
ഗുസ്മാനെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചവയില്‍ ഒന്ന് ഈ അഭിമുഖമാണെന്ന് മെക്‌സിക്കന്‍ അധികൃതര്‍ പറയുന്നു.
ഗുസ്മാനുമായുള്ള കൂടിക്കാഴ്ചയെപ്പറ്റി ദൈര്‍ഘ്യമേറിയ വിവരണമാണ് ഷോണ്‍ പെന്‍ തരുന്നത്. മെക്‌സിക്കന്‍ നടി കേറ്റ് ദെല്‍കാസ്റ്റിലോ വഴി മെക്‌സിക്കന്‍ മലനിരകളിലെ വെളിപ്പെടുത്താത്ത ഒരിടത്തായിരുന്നു പെന്‍ – ഗുസ്മാന്‍ കൂടിക്കാഴ്ച. എന്‍ക്രിപ്ഷന്‍, അജ്ഞാത ഇ മെയില്‍വിലാസങ്ങള്‍, ബേണര്‍ ഫോണുകള്‍ എന്നിങ്ങനെ ഒളിയിടം കണ്ടെത്തപ്പെടാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും ചെയ്തിരുന്നു. ഗുസ്മാനൊപ്പം ഏഴുമണിക്കൂറോളം പെന്‍ ചെലവിട്ടു.
‘ഞാന്‍ ജനിച്ചുവളര്‍ന്ന സ്ഥലത്ത് ഭക്ഷണം വാങ്ങാനുള്ള പണം കണ്ടെത്താനുള്ള ഏകവഴി പോപ്പിച്ചെടികള്‍ വളര്‍ത്തുകയായിരുന്നു. മയക്കുമരുന്ന് നാശമുണ്ടാക്കുമെന്നത് ശരിയാണ്. പക്ഷേ, വേറെ വഴിയുണ്ടായിരുന്നില്ല. ഇന്നും മറ്റുവഴികളില്ല. ജോലി കണ്ടെത്താനോ ജീവിക്കാനോ മറ്റൊരു സാധ്യതയുമില്ല,’ ഗുസ്മാന്‍ പറയുന്നു.
വളരെ ചെറുപ്പത്തില്‍ത്തന്നെ ഈ രംഗത്തെത്തിയ ഗുസ്മാന്റെ സംഘം മറ്റു മയക്കുമരുന്ന് സംഘങ്ങളുമായി പലതവണ ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും തനിക്ക് അക്രമസ്വഭാവമില്ലെന്നാണ് സംഭാഷണത്തില്‍ ഇയാള്‍ പ്രഖ്യാപിച്ചത്. ‘സ്വയം പ്രതിരോധിക്കുക മാത്രമാണ് ചെയ്യുന്നത്. ഒരിക്കലും ഞാനായി പ്രശ്‌നത്തിനു തുടക്കമിടാറില്ല’.