UPDATES

വിദേശം

ഹോളിവുഡിലെ ‘ലൈംഗികാതിക്രമിയായ വേട്ടക്കാരന്‍’ ബില്‍ കോസ്ബിക്ക് 3 മുതല്‍ 10 വര്‍ഷം വരെ തടവ്!

നടിമാര്‍ ലൈംഗികചൂഷണത്തിന്റെ അനുഭവങ്ങള്‍ വെളിപ്പെടുത്തി തുടങ്ങിവച്ച ‘Me Too’ മുന്നേറ്റത്തിന്റെ ഭാഗമായി ആദ്യമായി ശിക്ഷ ലഭിക്കുന്ന താരമാണ് കോസ്ബി.

ലൈംഗിക പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ബോളിവുഡ് നടന്‍ ബില്‍ കോസ്ബിക്ക് മൂന്നുമുതല്‍ 10 വര്‍ഷം വരെ തടവും 25,000 യു.എസ്. ഡോളര്‍ പിഴയും വിധിച്ചു. 2004-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആന്‍ഡ്രിയ കോണ്‍സ്റ്റന്‍ഡ് എന്ന തന്റെ മുന്‍കാല സുഹൃത്തിനെ കോസ്ബി അദ്ദേഹത്തിന്റെ ഫിലാഡല്‍ഫിയയിലുള്ള വസതിയില്‍വെച്ച് മയക്കുമരുന്നു നല്‍കി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. 2015-ലാണ് കോസ്ബി പീഡനക്കേസില്‍ അറസ്റ്റിലാവുന്നത്. ഏപ്രില്‍ മുതല്‍ വീട്ടുതടങ്കലിലാണ്.

‘ലൈംഗികാതിക്രമിയായ വേട്ടക്കാരന്‍’ എന്നാണ് പെന്‍സില്‍വാനിയ ജഡ്ജി സ്റ്റീവന്‍ ഒ നീല്‍ വിധി പ്രസ്താവിക്കവേ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ജീവിതകാലം മുഴുവന്‍ പ്രതിമാസ കൗണ്‍സലിങിന് അദ്ദേഹത്തെ വിധേയനാക്കണമെന്നും, ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് മൂന്നു മാസത്തിലൊരിക്കല്‍ കൃത്യമായി നല്‍കണമെന്നും കോടതി വിധിയില്‍ പറയുന്നു. കൂടാതെ ലൈംഗിക കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തുന്ന രജിസ്ട്രിയില്‍ കോസ്ബിയുടെ പേരും കൂട്ടിച്ചേര്‍ത്ത് അത് അയല്‍ക്കാര്‍ക്കും സ്‌കൂളുകളിലേക്കും അയക്കുകയും ചെയ്യും.

നടിമാര്‍ ലൈംഗികചൂഷണത്തിന്റെ അനുഭവങ്ങള്‍ വെളിപ്പെടുത്തി തുടങ്ങിവച്ച ‘Me Too’ മുന്നേറ്റത്തിന്റെ ഭാഗമായി ആദ്യമായി ശിക്ഷ ലഭിക്കുന്ന താരമാണ് കോസ്ബി. തന്റെ കക്ഷിയുടെ പ്രായവും അനാരോഗ്യവും പരിഗണിച്ച് ജയിലിലേക്ക് അയയ്ക്കാതെ വീട്ടുതടങ്കല്‍ തുടരാന്‍ അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. അറുപതോളം സ്ത്രീകള്‍ കോസ്ബിയുടെ പേരില്‍ പീഡനപരാതിയുമായി രംഗത്തെത്തിയിരുന്നു. 30 വര്‍ഷം വരെ ശിക്ഷ ലഭിക്കേണ്ട കേസില്‍ 5 മുതല്‍ പത്തു വര്‍ഷം വരെ ശിക്ഷ നല്‍കണമെന്നാണു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

1961 മുതല്‍ അമേരിക്കന്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ ഹരമായിരുന്നു കോസ്ബി. 1965-ല്‍, ‘ഐ സ്‌പൈ’ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ, ഒരു പ്രൈം ടൈം ടിവി ഷോ അവതരിപ്പിക്കുന്ന ആദ്യത്തെ കറുത്ത വംശജനായ താരമായി അദ്ദേഹം മാറി. ഹാസ്യപരിപാടികളിലൂടെ നിറഞ്ഞുനിന്ന കോസ്ബിക്ക് അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ ‘പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം’ ലഭിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍