ലിംഗനീതിയുടെ സന്ദേശങ്ങള്‍ പകരാനും ലിംഗ നീതി ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനുമായി വിപണിയിലിറക്കിയ ഓരോ സ്‌പൈസ് ഗേള്‍ ടീഷര്‍ട്ടും കുറെയധികം പാവപ്പെട്ട സ്ത്രീകളുടെ കണ്ണീര്‍ വീണു നനഞ്ഞതാണ്.
വിരോധാഭാസം എന്ന് വെച്ചാല്‍ എന്താണെന്നു ചോദിക്കുന്നവര്‍ക്ക് സ്‌പൈസ് ഗേള്‍ ടീഷര്‍ട്ടിന്റെ കഥ പറഞ്ഞു കൊടുക്കണം. ലിംഗനീതിയുടെ സന്ദേശങ്ങള്‍ പകരാനും ലിംഗ നീതി ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനുമായി വിപണിയിലിറക്കിയ ഓരോ സ്‌പൈസ് ഗേള്‍ ടീഷര്‍ട്ടും കുറെയധികം പാവപ്പെട്ട സ്ത്രീകളുടെ കണ്ണീര്‍ വീണു നനഞ്ഞതാണ്. ലോകത്താകമാനമുള്ള ലിംഗ നീതി ക്യാമ്പയിനുകള്‍ക്കായി ധനസമാഹരണം നടത്താന്‍ കോമിക് റിലീഫ് പുറത്തിറക്കുന്ന സ്‌പൈസ് ഗേള്‍ ടി ഷര്‍ട്ട് സീരീസുകള്‍ നിര്‍മ്മിക്കുന്ന സ്ത്രീകള്‍ക്ക് മണിക്കൂറില്‍ ലഭിക്കുന്ന കൂലി കേട്ടാല്‍ അത്ഭുതപ്പെട്ടുപോകും വെറും 35 പെന്നിയ്ക്ക് (ഏകദേശം 25 രൂപ) വേണ്ടിയാണ് ഈ പാവപ്പെട്ട സ്ത്രീകള്‍ ഒരു മണിക്കൂര്‍ ടീഷര്‍ട്ട് ഫാക്ടറികളില്‍ മരിച്ചു പണിയെടുക്കുന്നത്. സ്‌പൈസ് ഗേള്‍ ടീഷര്‍ട്ടുകള്‍ അധികവും നിര്‍മിക്കുന്നത് ബംഗ്ലാദേശിലെ ഒരു ഫാക്ടറിയിലാണ്. ദിവസവും 16 മണിക്കൂര്‍ ഈ സ്ത്രീകള്‍ ഇത്രയും കുറഞ്ഞ വരുമാനത്തിന് ജോലി ചെയ്യുന്നു എന്ന് മാത്രമല്ല, മേലുദ്യോഗസ്ഥന്‍ പണിയെടുക്കുന്ന നേരത്ത് ഇവര്‍ക്ക് നേരെ അസഭ്യ വര്‍ഷം ചൊരിയുന്നുമുണ്ട്.
‘ഐ വാണ ബി എ സ്‌പൈസ് ഗേള്‍’ എന്ന് മുന്‍ വശത്തും ”ജന്‍ഡര്‍ ജസ്റ്റിസ്” എന്ന് പുറകു വശത്തും എഴുതിയ ടീ ഷര്‍ട്ട് അണിഞ്ഞ് ലിംഗ നീതി ഉറപ്പുവരുത്താനുള്ള പദ്ധതിയില്‍ താനും ഭാഗമായി എന്ന് വിചാരിച്ച സ്‌പൈസ് ഗേള്‍സൊക്കെയും ഈ വാര്‍ത്ത കേട്ട് ഞെട്ടിപ്പോയി. ലോകത്താകമാനം പ്രതീക്ഷത്തിലും കൂടുതല്‍ വരുമാനം ഈ സീരീസിലുള്ള ടീ ഷിര്‍ട്ടുകള്‍ ഉണ്ടാക്കിയിരുന്നു. ഇതിന്റെ വരുമാനം മുഴുവനും ലിംഗ നീതിക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുമെന്നുമാണ് ടി ഷര്‍ട്ട് നിര്‍മാതാക്കള്‍ പറഞ്ഞിരുന്നത്.
ഈ ടീ ഷര്‍ട്ട് നിര്‍മിക്കുന്ന ഫാക്ടറി ബംഗ്ലാദേശിലെ ഒരു ഉന്നത രാഷ്ട്രീയ നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണെന്നു ദി ഗാര്‍ഡിയന്‍ സാക്ഷ്യപ്പെടുത്തുന്നു. വാര്‍ത്ത പുറത്തറിഞ്ഞതോടെ സൈബര്‍ മാധ്യമ ഇടങ്ങളില്‍ വ്യാപക പ്രതിഷേധങ്ങളാണ് ഉണ്ടായത്. ഈ വാര്‍ത്ത തങ്ങളെ ഞെട്ടിച്ചു എന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്. ഇതേതുടര്‍ന്ന് ഈ സംഭവത്തെകുറിച്ച് കൂടുതല്‍ അന്വേഷിക്കുമെന്ന് കോമിക് റിലീഫ് പ്രഖ്യാപിച്ചു.
ഏതാണ്ട് പൂര്‍ണ്ണമായും അസാധ്യമായ ടാര്‍ഗെറ്റുകള്‍ മുന്‍നിര്‍ത്തിയാണ് പാവപ്പെട്ട സ്ത്രീത്തൊഴിലാളികള്‍ ബംഗ്ലാദേശിലെ ഈ ഫാക്ടറിയില്‍ പണിയെടുക്കേണ്ടി വരുന്നത്. മേലുദ്‌ഗ്യോഗസ്ഥരുടെ മാനസിക പീഡനങ്ങളെക്കുറിച്ച് ഫാക്ടറി തൊഴിലാളികള്‍ എല്ലാവരും ഒരേ സ്വരത്തില്‍ പരാതിപ്പെടുന്നുണ്ട്. മേലുദ്യോഗസ്ഥന്റെ പരസ്യമായ അധിക്ഷേപം ഭയന്ന് ഈ സ്ത്രീകള്‍ അവരെക്കൊണ്ട് അസാധ്യമായ ടാര്‍ഗറ്റ് തികയ്ക്കാന്‍ അധിക സമയം പണിയെടുക്കാറുണ്ട്. തൊഴിലിടത്തെ അടിസ്ഥാന സൗകര്യങ്ങളും അവസ്ഥകളും പരിതാപകരമാണ്. ‘വേറെ നിവര്‍ത്തിയില്ലാത്ത കൊണ്ട് മാത്രമാണ് ഈ പണിക്ക് വരുന്നത്. എന്റെ കുടുംബം നോക്കാന്‍ ഞാനല്ലാതെ മറ്റാരുമില്ല,’ ഒരു തൊഴിലാളി കണ്ണീരോടെ പറയുന്നത് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അധിക്ഷേപം സഹിക്കവയ്യാതെ കുറേപേര്‍ പണി ഉപേക്ഷിച്ചുപോയി പക്ഷെ മറ്റൊരു ജോലിയും കിട്ടാത്തത് കൊണ്ട് മക്കളും മാതാപിതാക്കളും പട്ടാണിയാകാതിരിക്കാന്‍ ഞങ്ങള്‍ ചിലര്‍ ഇവിടെ തന്നെ തുടരുന്നു. 8 മണി മുതല്‍ 5 മണി വരെയാണ് പണി സമയം എന്ന് ആദ്യം പറഞ്ഞുവെങ്കിലും തങ്ങളെ അധിക സമയം ജോലി ചെയ്യാന്‍ മേലുദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. എന്നാണ് ഇത്രയും കാലം ലോകമറിയാതിരുന്ന ഭീകര തൊഴില്‍ പീഡനങ്ങളെക്കുറിച്ച് ഈ സ്ത്രീകള്‍ തന്നെ തുറന്നു പറയുന്നത്.
ഈ അധിക സമയ ജോലിക്ക് യാതൊരു അധിക വരുമാനവും ലഭിക്കുന്നില്ലെന്നും ഓര്‍ക്കണം. ബംഗ്ലാദേശില്‍ ഇത്തരത്തില്‍ നിരവധി വസ്ത്ര നിര്‍മാണ ഫാക്ടറികളാണുള്ളത്. അവിടുത്തെ തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങളെയും പരിശോധിക്കണമെന്നു ലോകത്താകമാനമുള്ള ജനങ്ങള്‍ ബംഗ്ലാദേശ് ഭരണകൂടത്തോട് സൈബര്‍ മാധ്യമങ്ങള്‍ വഴി ആവിശ്യപ്പെടുന്നുണ്ട്.