വൈറ്റ് ഹൗസ് മുഖ്യ ഉപദേഷ്ടാവായി മൂന്നാഴ്ച മുമ്പ് ജനറല്‍ ജോണ്‍ കെല്ലിയെ നിയമിച്ചത്തോടെ സ്റ്റീവിന്റെ പുറത്താക്കല്‍ ഏതാണ്ട് ഉറപ്പിച്ചിരുന്നതാണ്
വൈറ്റ് ഹൗസ് മുഖ്യ ഉപദേഷ്ടാവ് സ്റ്റീവ് ബാനന് ‘നിര്‍ബന്ധിത’ രാജി. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായിയുണ്ടായിരുന്ന അഭിപ്രായ ഭിന്നതകളാണ് സ്റ്റീവിന്റെ രാജിയില്‍ കലാശിച്ചതെന്ന് കരുതുന്നത്. തിരഞ്ഞെടുപ്പ് കാലം മുതല്‍ ട്രംപ് ക്യാംപിലെ വിശ്വസ്തനായിരുന്നു തീവ്രദേശീയവാദിയായിട്ടായിരുന്നു സ്റ്റീവ് അറിയപ്പെട്ടിരുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയത്തിന് സ്റ്റീവിന് നിര്‍ണായകമായ സ്ഥാനമുണ്ടായിരുന്നു.
വൈറ്റ് ഹൗസ് മുഖ്യ ഉപദേഷ്ടാവായി മൂന്നാഴ്ച മുമ്പ് ജനറല്‍ ജോണ്‍ കെല്ലിയെ നിയമിച്ചത്തോടെ സ്റ്റീവിന്റെ പുറത്താക്കല്‍ ഏതാണ്ട് ഉറപ്പിച്ചിരുന്നതാണ്. ജോണ്‍ കെല്ലിയും സ്റ്റീവും തമ്മിലുള്ള ഒത്തുതീര്‍പ്പ് പ്രകാരമുള്ള ‘നിര്‍ബന്ധിത’ രാജിയാണിതെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ സ്റ്റീവിന്റെ രാജിക്ക് വൈറ്റ്ഹൗസില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നാണ് സൂചനകള്‍.
കടുത്ത ദേശിയവാദിയായ സ്റ്റീവ് ഉത്തരകൊറിയന്‍ വിഷയത്തില്‍ നടത്തിയ അഭിപ്രായം ട്രംപുമായുള്ള ബന്ധം കൂടുതല്‍ മോശമാക്കിയിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം വൈറ്റ് ഹൗസിലെ പ്രധാനസ്ഥാനങ്ങളില്‍ നിന്ന് പുറത്തുപോകേണ്ടി വന്ന ആദ്യത്തെ വ്യക്തിയല്ല സ്റ്റീവ്. എഫ്.ബി.ഐ ഡയറക്ടര്‍ ജയിംസ് കോമി ഉള്‍പ്പെടെ, ട്രംപ് സര്‍ക്കാറിലെ പ്രധാന പദവിയില്‍നിന്നും രാജിവെക്കുന്ന എട്ടാമത്തെയാളാണ് സ്റ്റീവ്.
ട്രംപിന്റെ ട്രേഡ് മാര്‍ക്കായ അമേരിക്ക ഫസ്റ്റ് എന്ന ആശയം രൂപപ്പെടുത്തിയതിനും മുസ്ലീം രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് പിന്നിലും സ്റ്റീവിന്റെ ഇടപെടലായിരുന്നു. ആഗോളീകരണ വിരുദ്ധ-ദേശീയവാദ നയത്തിന്റെ വക്താവായാണ് സ്റ്റീവ്. പ്രമുഖ വലതുപക്ഷ മാധ്യമമായ ബ്രെയ്റ്റബാര്‍ട്ടിന്റെ എഡിറ്ററായിരുന്നു സ്റ്റീവ്.