കഴിഞ്ഞ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍ ഉണ്ടായതിനെ കുറിച്ചോ ഇസ്രായേലിലെ അമേരിക്കന്‍ എംബസി ജെറുസലേമിനെ മാറ്റിയതിനെ കുറിച്ച് ട്രംപ് പരാമര്‍ശങ്ങള്‍ ഒന്നും നടത്തിയില്ല എന്നതും ശ്രദ്ധേയമാണ്.
അമേരിക്കയുടെ രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന ഒരു കുടിയേറ്റവും അനുവദിക്കില്ലെന്ന് കുടിയേറ്റക്കാരായ മാതാപിതാക്കളുടെ മകന്‍ കൂടിയായ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കോണ്‍ഗ്രസിന്റെ പ്രതിനിധി സഭയെ ആദ്യമായി അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കി. യുഎസിലേക്ക് ഒരാള്‍ കുടിയേറിയ ശേഷം പിന്നീടുണ്ടാവുന്ന ‘ചങ്ങല കുടിയേറ്റത്തെ’ തടയുന്നതിന് പ്രത്യേക നിയമനിര്‍മ്മാണം കൊണ്ടുവരുമെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. കുടിയേറ്റക്കാരുടെ 18 ലക്ഷം കുഞ്ഞുങ്ങള്‍ക്ക് അമേരിക്ക പൗരത്വം നല്‍കുമെന്നാണ് ട്രംപ് പറയുന്നത്. കാനഡയില്‍ നിന്നും കുടിയേറിയ ട്രംപിന്റെ അച്ഛന്‍ യുഎസിലാണ് പിറന്നതെങ്കിലും അമ്മ ജനിച്ചത് സ്‌കോട്ട്‌ലന്റിലായിരുന്നു. ‘ചങ്ങല കുടിയേറ്റത്തിന്റെ’ എല്ലാ ഗുണങ്ങളും ഉപയോഗിച്ച് യുഎസില്‍ ഭാഗ്യാന്വേഷണം നടത്തിയ ആളാണ് നിലവിലെ പ്രസിഡന്റ് എന്നതാണ് ഇന്നലെ വൈകി നടത്തിയ പ്രഖ്യാപനത്തിലെ ഏറ്റവും കൗതുകകരമായ വസ്തുത.
തന്റെ കുടിയേറ്റ വിരുദ്ധ നയം തുടരുമെന്ന് ആവര്‍ത്തിച്ച പ്രസിഡന്റ്, മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കുമെന്നും ഗ്രീന്‍ കാര്‍ഡ് ലോട്ടറി ഉപേക്ഷിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസ് വ്യാപാരത്തിന് അനുയോജ്യ സാങ്കേതികവിദ്യ പ്രാപ്യമാക്കിയവരെ മാത്രമേ ഇനിമേല്‍ രാജ്യത്തേക്ക് കുടിയേറാന്‍ അനുവദിക്കുവെന്നും ട്രംപ് തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി. എന്നാല്‍ പൗരത്വം നേടുന്നവരുടെ ബന്ധുക്കളെ അമേരിക്കയിലേക്ക് കുടിയേറാന്‍ അനുവദിക്കാത്ത തരത്തിലുള്ള നിയമനിര്‍മ്മാണം നടത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഒരു വിഭാഗം ഡെമോക്രാറ്റ് എംപിമാര്‍ പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പക്ഷെ ട്രംപിന്റെ പുതിയ നയം ഇന്ത്യയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എച്ച്-14ബി വിസകളില്‍ വരുത്തുന്ന നിയന്ത്രണങ്ങളെ മറികടക്കാന്‍ പുതിയ നയം ഇന്ത്യന്‍ സാങ്കേതിക വിദഗ്ധരെ സഹായിച്ചേക്കാം. എച്ച്-1ബി വിസ പ്രകാരം അമേരിക്കയില്‍ കുറഞ്ഞ കൂലിക്ക് ജോലി ചെയ്യാന്‍ അനുവദിക്കുന്ന ചട്ടം ഉപയോഗിച്ച് ഗ്രീന്‍ കാര്‍ഡിന് അപേക്ഷ നല്‍കാന്‍ തങ്ങളുടെ ജീവനക്കാരെ ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ തുടങ്ങിയ ഇന്ത്യന്‍ ഐടി വമ്പന്മാര്‍ അനുവദിക്കാറില്ല. എച്ച്-1ബി വിസയുടെ പരമാവധി കാലവധിയായ ആറുവര്‍ഷം കഴിയുമ്പോള്‍ നിലവിലെ ജീവനക്കാരെ തിരിച്ചയയ്ക്കുകയും ഇന്ത്യയില്‍ നിന്നുള്ള ഐടി വിദഗ്ധരായ പുതിയ യുവജനതയെ അവിടേക്ക് അയയക്കുകയും ചെയ്യുക എന്ന നയമാണ് ഈ കമ്പനികള്‍ പുലര്‍ത്തിവരുന്നത്.
ഏതായാലും വലിയ അവകാശവാദങ്ങളാണ് തന്റെ പ്രസംഗത്തില്‍ ട്രംപ് ഉന്നയിച്ചിരിക്കുന്നത്. ‘അമേരിക്കയെ പുനര്‍സൃഷ്ടിക്കുക’ എന്ന സ്വപ്‌നത്തിന് പറ്റിയ ഏറ്റവും നല്ല സമയമാണ് ഇതെന്നും തന്റെ സര്‍ക്കാര്‍ ഒരു വര്‍ഷത്തിനിയില്‍ രണ്ട് കോടി നാല്‍പത് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെടുന്നു. പിന്നെ എന്തുകൊണ്ടാണ് വിദഗ്ധ തൊഴിലാളികളുടെ കാര്യത്തില്‍ നിയമങ്ങള്‍ ലഘൂകരിക്കാന്‍ അദ്ദേഹം തയ്യാറാവുന്നത് എന്ന ചോദ്യത്തിന് ഉത്തരമില്ല. ഉത്തര കൊറിയയെ രൂക്ഷമായി വിമര്‍ശിക്കാനും പ്രസംഗത്തില്‍ യുഎസ് പ്രസിഡന്റ് മറന്നില്ല. എന്നാല്‍ കഴിഞ്ഞ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍ ഉണ്ടായതിനെ കുറിച്ചോ ഇസ്രായേലിലെ അമേരിക്കന്‍ എംബസി ജെറുസലേമിനെ മാറ്റിയതിനെ കുറിച്ച് ട്രംപ് പരാമര്‍ശങ്ങള്‍ ഒന്നും നടത്തിയില്ല എന്നതും ശ്രദ്ധേയമാണ്.
വിസ ലോട്ടറി സംവിധാനം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ നീക്കം ഇന്ത്യന്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് ഗുണകരം