അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായും ദക്ഷിണ കൊറിയ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായും ഉണ്ടാക്കിയ കരാര്‍ ഇരുവരും ലംഘിച്ചു എന്നായിരുന്നു ഉത്തരകൊറിയയുടെ ആരോപണം
ഉത്തര കൊറിയ വീണ്ടും രണ്ട് മിസൈലുകള്‍ പരീക്ഷിച്ചു. രണ്ടാഴ്ചക്കിടെ ഇത് നാലാം തവണയാണ് മിസൈല്‍ പരീക്ഷണം നടത്തുന്നത് എന്ന് ദക്ഷിണ കൊറിയന്‍ സൈന്യം പറയുന്നു. പടിഞ്ഞാറന്‍ നഗരമായ ഹുവാന്‍ഗ്യുവില്‍ നിന്ന് കിഴക്കന്‍ കടല്‍ തീരത്തേക്കാണ് മിസൈല്‍ പരീക്ഷണം നടന്നത്. തിങ്കളാഴ്ച ആരംഭിച്ച അമേരിക്കയും ദക്ഷിണ കൊറിയയും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസത്തില്‍ പ്രതിഷേധിച്ചാണ് ഉത്തരകൊറിയ മിസൈലുകള്‍ പരീക്ഷിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായും ദക്ഷിണ കൊറിയ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായും ഉണ്ടാക്കിയ കരാര്‍ ഇരുവരും ലംഘിച്ചു എന്നായിരുന്നു ഉത്തരകൊറിയയുടെ ആരോപണം. സംയുക്ത സൈനികാഭ്യാസത്തെ ന്യായീകരിക്കാന്‍ ഇരു രാജ്യങ്ങളും ശ്രമിക്കുകയാണെന്നും ഉത്തരകൊറിയ വിദേശകാര്യ മന്ത്രാലയം വിമര്‍ശിച്ചു. എന്നാല്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണന്നും ദക്ഷിണ കൊറിയയുമായും ജപ്പാനുമായും കൂടിയാലോചിക്കുകയാണന്നും അമേരിക്ക അറിയിച്ചു.
ഉത്തര കൊറിയ സന്ദർശിച്ച ആളുകൾക്ക് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം യു.എസ് ഉത്തരവിട്ടിരുന്നു. കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ ഉത്തര കൊറിയ സന്ദർശിച്ചിട്ടുള്ളവര്‍ പുതിയ വിസക്ക് അപേക്ഷിക്കേണ്ടി വരും. ഈ നയം മിക്ക യൂറോപ്യൻ രാജ്യങ്ങളില്‍ നിന്നുള്ളവരേയും, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ജപ്പാൻ, തായ്‌വാൻ, സിംഗപ്പൂർ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളെയും ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
37 കിലോമീറ്റർ ഉയരത്തിൽ 450 കിലോമീറ്റർ (280 മൈൽ) പറക്കുന്ന ഹ്രസ്വ-ദൂര ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തരകൊറിയ പരീക്ഷിച്ചതെന്നു ദക്ഷിണ കൊറിയന്‍ സൈന്യം വ്യക്തമാക്കി. നിലവില്‍ ഉത്തരകൊറിയ പരീക്ഷിക്കുന്നതെല്ലാം ഹ്രസ്വദൂര മിസൈലുകളാണന്നും അതില്‍ തനിക്ക് യാതൊരു അലോസരവുമില്ലന്നുമാണ് ട്രംപ് പറയുന്നത്. ജൂലൈ 25-നായിരുന്നു ഉത്തരകൊറിയ ആദ്യ മിസൈല്‍ പരീക്ഷണം നടത്തിയത്. പിന്നീട് ജൂലൈ 31-നും ഈ മാസം 2-നും പരീക്ഷണങ്ങൾ നടത്തി.