യുദ്ധക്കെടുതികൾ ആകെ തകർത്തെറിഞ്ഞിരിക്കുന്ന ഈ മേഖലയെ സാമ്പത്തികമായും രാഷ്ട്രീയമായും കൂടുതൽ തകർത്തുകൊണ്ടിരിക്കുകയാണ് ഈ അപ്രതീക്ഷിത വിപത്ത്.
കെടുതികളെല്ലാം വിട്ടൊഴിഞ്ഞ് പുതുവര്ഷത്തിലേയ്ക്ക് കടന്നെങ്കിലും നിപ്പ വൈറസിനെ മലയാളികളാരും മറന്നിരിക്കാൻ ഇടയില്ല. എങ്ങുനിന്നോ വന്ന അജ്ഞാത വൈറസ് കുറച്ചൊന്നുമല്ല നമ്മുടെയൊക്കെ സ്വസ്ഥത തകർത്തത്. ഒറ്റക്കെട്ടായി നാം പ്രതിരോധിച്ചു ജയിച്ചതിൻറെ വിജയഗാഥകൂടി 2018ന് പറയാനുണ്ട്. എന്നാല്‍ ലോകത്തിന്റെ വേറൊരു ഭാഗം ഇപ്പോള്‍ ഇതുപോലെ മറ്റൊരു വൈറസ് ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. പലസ്തീനില്‍ സൂപ്പര്‍ബഗ് വൈറസ് പടരുന്നു എന്ന വാര്‍ത്തയാണ് വരുന്നത്.
ലോകമനഃസാക്ഷിയെത്തന്നെ ആകെ മുറിപ്പെടുത്തിക്കൊണ്ടിരിക്കുന്ന സംഘർഷഭൂമിയായ പലസ്തീനിൽ സ്ഥിരമായി നിൽക്കുന്ന യുദ്ധഭീതിയ്ക്കൊപ്പം ഇപ്പോൾ ഒരു മഹാവ്യാധിയെ ഓർത്തുള്ള രോഗഭീതികൂടിയുണ്ട്. ആന്റിബയോട്ടിക്കുകളെപ്പോലും പോലും പ്രതിരോധിക്കാൻ കെൽപ്പുള്ള ഭീകര വൈറസുകൾ പരത്തുന്ന പകർച്ചവ്യാധിയാണ് ഈ പ്രശ്നബാധിത മേഖലയെ ഇപ്പോൾ കൂടുതൽ ഭീതിയുടെ ഇടങ്ങളാക്കി മാറ്റുന്നത്. ഈ മഹാമാരി ചുരുങ്ങിയ സമയം കൊണ്ട് പ്രതീക്ഷിക്കുന്നതിലും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയേക്കാം, കൂടുതൽ ഇടങ്ങളിലേക്ക് പടർന്നേക്കാം എന്ന ആശങ്കയിലും എങ്ങെനെ പ്രതിരോധിക്കാമെന്ന ചർച്ചകളിലുമാണ് ഗാസയിലിലെയും വെസ്റ്റ് ബാങ്കിലെയും വിദഗ്ധ ഡോക്ടര്മ്മാര്.
യുദ്ധക്കെടുതികൾ ആകെ തകർത്തെറിഞ്ഞിരിക്കുന്ന ഈ മേഖലയെ സാമ്പത്തികമായും രാഷ്ട്രീയമായും കൂടുതൽ തകർത്തുകൊണ്ടിരിക്കുകയാണ് ഈ അപ്രതീക്ഷിത വിപത്ത്. രോഗത്തിന്റെ ചികിത്സയ്ക്കും ഗവേഷണത്തിനും വേണ്ടി വരുന്ന അമിത ചിലവുകൾ, നീണ്ട കാലത്തെ ചികിത്സ വേണ്ടി വരുന്നതിനാൽ ആശുപത്രി കിടക്കകളുടെയും മറ്റ് സൗകര്യങ്ങൾളുടെയും പ്രകടമായ കുറവ്, മുതലായവയൊക്കെ അവിടുത്തെ ആരോഗ്യസംവിധാനത്തെയാകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. രോഗം ഭേദമായെന്നു കരുതി മടങ്ങിപ്പോകുന്ന രോഗികൾക്കുപോലും ആജീവനാന്തം നിലനിൽക്കുന്ന വൈകല്യങ്ങൾ സംഭവിച്ചേക്കാം. ആകെ ഭീതിയും അരക്ഷിതാവസ്ഥയും മാത്രമാണ് ഈ മേഖലയിൽ ഇന്ന് അവശേഷിക്കുന്നത്.
നിപ്പ: നഴ്സ് ലിനിക്കും ഒരു ദിവസം മുന്‍പേ മരിച്ച സുധയുടെ കഥ പക്ഷേ, ആരുമറിഞ്ഞില്ല
മഹാവ്യാധികൾക്ക് എളുപ്പത്തിൽ വളരാൻ വളക്കൂറുള്ള മണ്ണാണ് ഗാസയുടേത്. തുടർച്ചയായ യുദ്ധങ്ങളും ആഭ്യന്തര സംഘര്ഷങ്ങളും മൂലം ആരോഗ്യസംവിധാനങ്ങളൊന്നും കാര്യക്ഷമമാകാത്ത ഗാസ പോലൊരു പ്രദേശത്ത് എളുപ്പം പ്രതിരോധിക്കാൻ കഴിയാത്ത ഒരു പുതിയ മാരക രോഗം പടരുന്നത് ലോകം ആശങ്കയോടെയാണ് നോക്കികാണുന്നത്. ഇത് പലസ്തീന്റെ മാത്രം പ്രശ്‌നമേയല്ല കാണേണ്ടത്, വിനാശകാരികളായ വൈറസുകൾക്ക് അതിർത്തികളില്ല എന്നതിനാൽ അർഹിക്കുന്ന പ്രാധാന്യത്തോടെ ഒരു ആഗോള ആരോഗ്യപ്രശ്ശനമായി തന്നെ ഇത് മനസിലാക്കണം എന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഈ പ്രദേശങ്ങൾ സന്ദർശിക്കുന്നവരിലൂടെ രോഗം പകരാനുള്ള സാധ്യത ഉണ്ടെന്ന് മാത്രമല്ല, ആദ്യഘട്ടങ്ങളിൽ ലക്ഷണങ്ങൾ ഒന്നും പ്രകടമായിരിക്കില്ല, മനുഷ്യരിലൂടെ നേരിട്ടല്ലാതെയും ഈ വൈറസ് പരക്കാം എന്നതൊക്കെ ആശങ്ക ഇരട്ടിപ്പിക്കുന്നു.
ഈ വിപത്തിനെ എങ്ങെനെ നേരിടാം എന്നതിനെക്കുറിച്ച് പല പദ്ധതികളും ആവിഷ്കരിക്കാനായെങ്കിലും ഇവ പലതും നടപ്പിലാക്കാൻ കഴിയുന്നില്ല. ആന്റി ബയോട്ടിക്കുകളുടെ ലഭ്യതക്കുറവുമൂലം രോഗികൾക്ക് വേണ്ടത്ര അളവിൽ കൃത്യമായ മരുന്നുകൾ കിട്ടാതെ വരുന്നത് സ്ഥിതി കൂടുതൽ വഷളാക്കുകയാണ്. അടിസ്ഥാന ആവശ്യങ്ങളായ വെള്ളം, നല്ല ഭക്ഷണം എന്നിവയ്ക്ക് പോലും അപകടകരമായ രീതിയിൽ ക്ഷാമമുണ്ട്. ഡോക്ടറുമാർക്കും ആരോഗ്യമേഖലയിൽ പണിയെടുക്കുന്ന മറ്റ് ജീവനക്കാർക്കും സ്വയം പ്രതിരോധത്തിനും സുരക്ഷയ്ക്കുമുള്ള ഗ്ലോസുകളും ഉറകളും മാസ്‌കുകയും പോലും വേണ്ടത്ര ലഭിക്കുന്നില്ല.
ഇസ്രയേൽ ഉപരോധത്തിന്റെ നീണ്ട ചരിത്രമുള്ള ഈ പ്രദേശത്ത് സഞ്ചാരത്തിനും വാണിജ്യത്തിനും ചില വിലക്കുകളുണ്ട്. ഏതാണ്ട് ഒറ്റപ്പെട്ടുകിടക്കുന്ന സംഘർഷഭൂമിതന്നെയാണ് ഗാസ. രോഗാവസ്ഥകൾ കടുത്തതോടെ ഗാസയിൽ നിന്നും ഇന്നും കുറച്ചുരോഗികളെ അടുത്തുള്ള ജോർദാൻ, ഈജിപ്റ്റ്, ലെബനൻ തുടങ്ങിയിടങ്ങളിലേക്ക് ചികിത്സയ്ക്കായി മാറ്റിപ്പാർപ്പിച്ചു തുടങ്ങിയിട്ടുണ്ട്.