UPDATES

വിദേശം

റഷ്യന്‍ ലോകകപ്പില്‍ ഗ്രൌണ്ടിലിറങ്ങി പ്രതിഷേധിച്ച പുസി റയറ്റ് പ്രവര്‍ത്തകന്‍ കാഴ്ചശക്തിയും ചലനശേഷിയും നഷ്ടപ്പെട്ട് ആശുപത്രിയില്‍

പുസി റയറ്റ് സംഘം ട്വിറ്ററിലൂടെ അറിയിച്ച വിവരം ആശുപത്രിയിലായ വെര്‍സിലോവിന്റെ ജീവത പങ്കാളിയും സ്ഥിരീകരിച്ചിട്ടുണ്ട്.

റഷ്യയില്‍ നടന്ന ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ മാച്ചിനിടെ മൈതാനത്തിറങ്ങി പ്രതിഷേധിച്ച പുസി റയറ്റ് എന്ന സംഘടനയിലെ അംഗം കാഴ്ചശക്തിയും ചലനശേഷിയും നഷ്ടപ്പെട്ട് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍. പ്യോതര്‍ വെര്‍സിലോവ് എന്ന പുസി റയറ്റ് പ്രവര്‍ത്തകന്റെ ജീവന്‍ അപകടത്തിലാണെന്നും ആരോ വിഷം നല്‍കിയതാണെന്നാണ് കരുതുന്നതെന്നും പുസി റയറ്റ് സംഘം ട്വിറ്ററില്‍ പറയുന്നു. വെര്‍സിലോവിന്റെ ജീവത പങ്കാളിയും വിവരം സ്ഥിരീകരിച്ചതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവരം സംഘത്തിലെ മറ്റൊരു അംഗം മെദൂസ എന്ന റഷ്യന്‍ പത്രത്തെ അറിയിച്ചു എന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ‘രണ്ട് മണിക്കൂറിനിടെ കാര്യങ്ങള്‍ കൂടുതല്‍ മോശമാകുന്നതായാണ് മനസ്സിലായത്, ആദ്യം അദ്ദേഹത്തിന്റെ കാഴ്ച, പിന്നെ സംസാരശക്തി, പിന്നെ ചലനശേഷി പോലും മോശമായി ബാധിക്കപ്പെട്ടു.‘ പുസി റയറ്റിലെ മറ്റൊരു അംഗവും വെര്‍സിലോവിന്റെ ജീവിതപങ്കാളിയുമായ വെറോണിക നികുല്‍ഷിന പറയുന്നു.

Read Also: റഷ്യന്‍ ലോകകപ്പിനിടെ കേട്ട ഏക രാഷ്ട്രീയ ശബ്ദം മൈതാനത്തിലേക്ക് ഇരച്ചുകയറിയ പുസി റയറ്റിന്റേതായിരുന്നു

ഫ്രാന്‍സും ക്രൊയേഷ്യയും തമ്മില്‍ നടന്ന ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ പോലീസ് യൂണിഫോമില്‍ മൈതാനത്തേക്ക് ഓടിയ നാലുപേരില്‍ ഒരാളായിരുന്നു വെര്‍സിലോവ്. രാജ്യത്താകെയുള്ള തടവറകളിലും മറ്റും നടക്കുന്ന അതിക്രൂരമായ പീഡനങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമായിരുന്നു അന്ന് നടന്നത്. നികുല്‍ഷിനയും സംഘത്തിലെ മറ്റൊരു അംഗവും കോടതിയില്‍ ഹിയറിങ്ങ് കഴിഞ്ഞതിന് ശേഷമാണ് വെര്‍സിലോവിന് അസുഖം വന്നത്.

വൊയിനാ ആര്‍ട് കലക്ടീവ് എന്നതിന്റെ ഭാഗമായും പൂസി റയോട്ട് എന്ന സംഘം രൂപീകരിക്കുന്നതില്‍ പങ്കുവഹിച്ചും കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി റഷ്യയില്‍ കലയെ പ്രതിഷേധരൂപമായി ഉപയോഗിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു വെര്‍സിലോവ്. കോടതിയുടെ പരിഗണനയിലുള്ള കേസുകളിലും റഷ്യന്‍ തടവറകളിലും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര റഷ്യന്‍ വെബ്‌സൈറ്റായ മീഡിയാസോണയുടെ പബ്ലിഷര്‍ സ്ഥാനം ഈയടുത്താണ് ഏറ്റെടുത്തത്.

റഷ്യന്‍ വിമത-കലാ സംഘമായ പുസ്സി റയറ്റ് (Pussy Riot) പങ്ക് ഗ്രൂപ്പ് ആയാണ് പൊതുവേ തെറ്റിദ്ധരിക്കപ്പെട്ടിരുന്നത്. എന്നാല്‍ അത് അവരുടെ നിരവധി വേഷങ്ങളില്‍ ഒന്നു മാത്രമാണ്. 2011ലാണ് ആര്‍ക്കും അംഗങ്ങളായി ചേരാവുന്ന സംഘം രൂപീകരിക്കപ്പെട്ടത്. ‘നാടകങ്ങള്‍'(actions) അവതരിപ്പിക്കുകയും അത് വീഡിയോയില്‍ പകര്‍ത്തി അതിനൊപ്പം തങ്ങള്‍ എന്തിന് ഇത് ചെയ്തു എന്ന പ്രസ്താവന ഇറക്കുകയും ചെയ്യുകയാണ് അവരുടെ പ്രവര്‍ത്തനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍