സിഐഎ ഡയറക്ടർ ഗിനാ ഹസ്പെല്‍, ദേശീയ ഇന്റലിജൻസ് മേധാവി ഡാൻ കോട്ട്സ്, എഫ്.ബി.ഐ ഡയറക്ടർ ക്രിസ്റ്റഫർ വ്രെയ് എന്നിവര്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ട് അട്ടിമറി നടത്തിയെന്ന ആരോപണത്തിന്‍റെ ഉറവിടം അന്വേഷിക്കാന്‍ അറ്റോണി ജനറൽ വില്ല്യം ബാർ നേരിട്ടിറങ്ങുന്നു. എഫ്.ബി.ഐയുടേയും സി.ഐ.എയുടേയും സഹകരണം ഏകോപിപ്പിച്ചുകൊണ്ടാണ് അദ്ദേഹം രംഗത്തിറങ്ങുന്നത്. സിഐഎ ഡയറക്ടർ ഗിനാ ഹസ്പെല്‍, ദേശീയ ഇന്റലിജൻസ് മേധാവി ഡാൻ കോട്ട്സ്, എഫ്.ബി.ഐ ഡയറക്ടർ ക്രിസ്റ്റഫർ വ്രെയ് എന്നിവര്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. നേരത്തെ മുള്ളറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ട്രംപിന് എ.ജി ക്ലീന്‍ ചീറ്റ് നല്‍കിയിരുന്നു. തനിക്കെതിരെ ഉയര്‍ന്ന ആരോപണം എങ്ങിനെയാണ് എഫ്.ബി.ഐ കൈകാര്യം ചെയ്തത് എന്നതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് നീതിന്യായ വകുപ്പിനോട് ട്രംപ് ആവശ്യപ്പെട്ടു.
കണക്റ്റികട്ടിലെ അറ്റോർണിയായ ജോൺ ഡുര്‍ഹാം ആണ് അന്വേഷണ മേല്‍നോട്ടത്തിന് വില്ല്യം ബാറിനെ സാഹായിക്കുന്നതെന്നും, മൂന്ന് ആഴ്ചകൾക്ക് മുൻപ് തുടങ്ങിയ അന്വേഷണത്തില്‍ അദ്ദേഹം നേരിട്ട് ഇടപെടുന്നുണ്ടെന്നും അന്വേഷണവുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. 2016-ലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഹിലരി ക്ലിന്‍റനെ പരാജയപ്പെടുത്താന്‍ റഷ്യന്‍ സര്‍ക്കാരിന്‍റെ ഹാക്കര്‍മാരും സാമൂഹിക മാധ്യമങ്ങളിലെ ട്രോള്‍ സംഘങ്ങളും പ്രവര്‍ത്തിച്ചെന്നാണ് ആരോപണം. 2016ലെ തെരഞ്ഞെടുപ്പില്‍ ട്രംപിന്‍റെ പ്രചാരണടീമും റഷ്യന്‍ സംഘവും തമ്മില്‍ ക്രിമിനല്‍ ഗൂഡാലോചന നടത്തിയതിനു തെളിവില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ട്രംപ് അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിച്ചുവെന്ന സൂചനകള്‍ പലഭാഗത്തായി നല്കിയിട്ടുമുണ്ട്.
മുള്ളര്‍ റിപ്പോര്‍ട്ട് ‘ശുദ്ധ തട്ടിപ്പാണ്’ എന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം. വില്ല്യം ബാറിനോട് തുടരന്വേഷണം നടത്താന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും, അത് മുൻകൂട്ടി അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും അതൊരു വലിയ കാര്യമാണെന്നും എ.ജിയെ കുറിച്ച് ഞാന്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2016-ലെ തെരഞ്ഞെടുപ്പില്‍ ചാരപ്രവര്‍ത്തി നടന്നിട്ടുണ്ടെന്നും, അത് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും എ.ജി കോണ്‍ഗ്രസിനോട് പറഞ്ഞിരുന്നു.
അതേസമയം ഏതു രീതിയിലുള്ള ചാരവൃത്തിയാണ് നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, ട്രംപിനെതിരേ എഫ്.ബി.ഐ ഏതെങ്കിലും തരത്തിലുള്ള നിരീക്ഷിണങ്ങള്‍ നടത്തിയൊ എന്നതു സംബന്ധിച്ച് യാതൊരു തെളിവുകളുമില്ലെന്ന് ക്രിസ്റ്റഫർ വ്രെയ് പറഞ്ഞു.
മികച്ച അന്വേഷണ ഉദ്യോഗസ്ഥനെന്ന ഖ്യാതിയുള്ള ആളാണ് ജോൺ ഡുര്‍ഹാം. ലോ എന്‍ഫോഴ്സ്മെന്‍റ് അഴിമതി, സിഐഎ വീഡിയോടേപ്പുകള്‍ നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസ്, ബോസ്റ്റൺ എഫ്ബിഐ ഓഫീസർമാരുടെ വഴിവിട്ട ബന്ധം തുടങ്ങി നിര്‍ണ്ണായകമായ പല അന്വേഷണങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. 2018-ൽ സെനറ്റിലേക്ക് ഏകകണ്ഠമായി അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇത്രയും നല്ല ട്രാക്ക് റിക്കോര്‍ഡുകളുള്ള ഒരു ഉദ്യോഗസ്ഥനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെതിരേ വിമര്‍ശനങ്ങളും ശക്തമാണ്.