UPDATES

വിദേശം

സൗദികൾ ഇപ്പോൾ ‘നല്ലവരാ’ണ്; ബിൻ ലാദന്റെ ആൾക്കാരല്ല; കാട്ടറബികളല്ല; പരിഷ്കാരികളാണ്; ധീരനായ ‘വിപ്ലവകാരി’ അടിമുടി ‘മാറ്റുക’യാണ് ആ രാജ്യത്തെ

യെമനിലെ യുദ്ധ പരാജയം, സാമൂഹിക പരിഷ്‌കാരത്തിലും പുരോഗമന നടപടികളിലുമുള്ള പാളിച്ച, അഴിമതി വിരുദ്ധ പ്രവർത്തനത്തിലെ പരാജയം എന്നിവയിൽ ഏതെങ്കിലും ഒന്ന് സംഭവിച്ചാല്‍ പോലും സൽമാൻ വീഴും. ഒപ്പം ലോകവും.

സൗദികൾ ഇപ്പോൾ ‘നല്ലവർ’ ആണ്. ബിൻ ലാദന്റെ ആൾക്കാർ അല്ല. കാട്ടറബികൾ അല്ല. പരിഷ്കാരികൾ ആണ്. സിനിമ കാണും. പെണ്ണുങ്ങൾ വണ്ടി ഓടിക്കും. തെരുവ് നാടകങ്ങൾ നടത്തും. അഞ്ചു നേരം പ്രാർത്ഥിക്കേണ്ട. മത പോലീസ് പിടിക്കില്ല. അഴിമതിക്കാരെ പിടിച്ച് ജയിലിൽ ഇടും. 32 വയസുള്ള സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ ഭരണത്തിൽ വന്നിട്ട് 12 മാസം ആകുന്നതേയുള്ളു. പക്ഷെ സൗദി കണ്ടിട്ടുള്ളതിൽ വെച്ച് ധീരനായ ‘വിപ്ലവകാരി’ വരുത്തിയ മാറ്റങ്ങൾ ആണ് മേല്പറഞ്ഞവ.

അങ്ങനെ സൗദിയെ അടിമുടി മാറ്റി മറിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് സൽമാൻ. പക്ഷെ മാറ്റങ്ങൾ ഉദ്ദേശിച്ച രീതിയിൽ പോയില്ല എങ്കിൽ സൗദിക്കും ഗൾഫിനും ലോകത്തിനും തന്നെ സൽമാൻ ഒരു ബാധ്യത ആയി മാറും. തീർച്ച.

യെമനിൽ നടത്തുന്ന യുദ്ധം ഏകേദശം കൈവിട്ട് പോയ മട്ടാണ്. 2015 ൽ സൽമാന്റെ അച്ഛൻ ഭരണം ഏറ്റെടുത്തപ്പോൾ യമൻ ആക്രമണം തുടങ്ങിയത്. അന്ന് സൽമാൻ സൗദിയുടെ പ്രതിരോധ മന്ത്രി ആയിരുന്നു. ഇപ്പോഴും ആണ്. ഷിയകളായ ഇറാനികളുടെ പിന്തുണയോടെ യെമനിലെ ഹൂതികൾ തൊടുത്തുവിടുന്ന മിസൈലുകൾ സൗദി കൊട്ടാരത്തിന്റെ പടിവാതിൽക്കൽ വരെ വീഴുന്നുണ്ട്. യെമനിൽ വീഴുന്നു സൗദി രക്തത്തിനു സൽമാൻ തന്നെ ഉത്തരവാദി ആകും എന്ന് മറ്റാരെക്കാളും അദ്ദേഹത്തിനും നന്നായി അറിയാം. റിയാദിലെ 70 ലക്ഷം ജനതയുടെ ജീവൻ തന്റെ കയ്യിൽ ആണെന്ന് അദ്ദേഹത്തിന് നല്ല ബോധം ഉണ്ട് താനും. യുദ്ധം തന്റെ ഭരണം വിലയിരുത്തും എന്നും അദ്ദേഹത്തിന് നല്ലപോലെ അറിയാം.

പക്ഷെ യെമനിലെ ഹൂതികളുടെ മിസൈലുകൾ ഏതെങ്കിലും ഒരെണ്ണം റിയാദിൽ 10 ജീവൻ എടുത്താൽ പോലും സൽമാന് ഇറാനും ആയി യുദ്ധം തുടങ്ങേണ്ടി വരും തീർച്ച. ഒരു പക്ഷെ ലോകത്തിനെ തന്നെ മാറ്റി മറിക്കുന്ന യുദ്ധമായി അത് മാറും. ആണവ യുദ്ധം ഉണ്ടായില്ലെങ്കിൽ പോലും സൗദിയും ഇറാനും ഏറ്റുമുട്ടിയാൽ ഉണ്ടാകുന്ന എണ്ണ വില വർദ്ധനവ് ലോകത്തിനു താങ്ങാൻ പറ്റുന്നതായിരിക്കില്ല. ഇറാൻ സൗദി കടലിടുക്കിൽ ആണ് ലോകത്തിലെ തന്നെ 35 ശതമാനം എണ്ണ കടത്തു നടക്കുന്നത്. ഒരു മണിക്കൂറിന് പോലും ഇത് വഴിയുള്ള എണ്ണ ഗതാഗതം തടസ്സപെട്ടാൽ ചുരുങ്ങിയത് 10 ഡോളർ എങ്കിലും എണ്ണ വില ഉയരും എന്നാണ് വിദഗ്ദ്ധർ പറയുന്നത്.

യെമനിലെ യുദ്ധ പരാജയം, സാമൂഹിക പരിഷ്‌കാരത്തിലും പുരോഗമന നടപടികളിലുമുള്ള പാളിച്ച, അഴിമതി വിരുദ്ധ പ്രവർത്തനത്തിലെ പരാജയം എന്നിവയിൽ ഏതെങ്കിലും ഒന്ന് സംഭവിച്ചാല്‍ പോലും സൽമാൻ വീഴും. ഒപ്പം ലോകവും.

അഴിമതി വിരുദ്ധ പ്രവർത്തനവുമായി ഒപ്പമുള്ളവരെ തന്നെ പിടിച്ചു അകത്തു വച്ചപ്പോൾ അമിത പ്രവൃത്തിക്കു മറുപടി പറയാൻ പറ്റുന്നില്ല എന്നത് വാസ്തവം ആണ്. സാമൂഹിക പരിഷ്കാരങ്ങൾ നടത്തുമ്പോഴും ജയിലിൽ അടക്കപ്പെടുന്ന ഭരണകർത്താക്കളുടെ എണ്ണം 2000 കവിഞ്ഞു.

ഇന്ന് സൗദിയില്‍ വനിതകള്‍ വണ്ടി ഓടിച്ചു തുടങ്ങുമ്പോള്‍ അതിന് വേണ്ടി പോരാടിയവര്‍ ജയിലില്‍ ആണ്

2,305 പേര്‍ സൗദിയിലെ ജയിലുകളില്‍ ആറു മാസത്തിലധികമായി വിചാരണ കൂടാതെ തടവില്‍ കഴിയുകയാണ്. ഇതില്‍ ഒരാള്‍ പത്തു വര്‍ഷത്തിലധികമായി ഇത്തരത്തില്‍ ജയിലില്‍ കഴിയുന്നുണ്ട്. ‘തടവുകാരുടെ വിചാരണ നടത്തുവാന്‍ ഇത്രയും കാലതാമസം നേരിട്ടുവെന്നതിന് അര്‍ത്ഥം സൗദിയിലെ നിയമ വ്യവസ്ഥയ്ക്ക് കാര്യമായ തകരാര്‍ സംഭവിച്ചിരിക്കുകയാണെന്നും അത് അനുദിനം മോശം അവസ്ഥയിലേക്ക് നീങ്ങി കൊണ്ടിരിക്കുകയുമാണ് എന്നാണ്’ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ മിഡില്‍ ഈസ്റ്റ്- നോര്‍ത്ത് ആഫ്രിക്ക ഡയറക്ടര്‍ സാറാ ലീ വിറ്റ്‌സണ്‍ പറഞ്ഞു. വിഷന്‍ 2030 എന്ന പേരില്‍ സൗദിയെ നവീകരിച്ചു ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ കൂടുതല്‍ പരിഗണന നല്‍കേണ്ടത് വര്‍ഷങ്ങളായി വിചാരണ കൂടാതെ തടവില്‍ കഴിയുന്നവര്‍ക്കാണെന്നും അവര്‍ പറഞ്ഞു.

വിചാരണയില്ലാതെ തടങ്കലില്‍ കഴിയുന്നവരുടെ എണ്ണം 2014 മുതല്‍ കുത്തനെ വര്‍ധിച്ചിട്ടുണ്ടെന്ന് എന്‍ജിഒ പറയുന്നു. അതുവരെ ഇത്തരത്തില്‍ തടവില്‍ കഴിയുന്നവരുടെ എണ്ണം 293 ആയിരുന്നു. ജനങ്ങളെ തോന്നിയതുപോലെ തടവില്‍ പാര്‍പ്പിക്കുന്ന നടപടി സൗദി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആവശ്യപ്പെട്ടു. ഈ വിഷയം ഉന്നയിച്ച് ഫെബ്രുവരിയില്‍ സൗദി അറ്റോര്‍ണി ജനറല്‍ ഷെയ്ഖ് സൗദ് അല്‍ മോജബിന് കത്തയച്ചിരുന്നുവെങ്കിലും യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ലെന്നും സംഘടന വ്യക്തമാക്കി.

സൽമാൻ കഠിനാദ്ധ്വാനി ആണ്. രാത്രി വൈകിയും മന്ത്രിമാരെ വിളിച്ചു വരുത്തും. പദ്ധതികൾ പരിശോധിക്കും. വഴക്കു പറയും. പക്ഷെ യെമനിലെ യുദ്ധമോ പുരോഗമന നടപടികളോ സാമൂഹിക മാറ്റങ്ങളോ അഴിമതി വിരുദ്ധ പ്രവർത്തനങ്ങളോ പാളിയാൽ ലോകത്തിനു തന്നെ ബാധ്യത ആയി മാറും സൽമാൻ.

കഴിഞ്ഞ മാസം സൗദിയിലെ സല്‍മാന്‍ രാജകുമാരനില്‍ നിന്നും ഭരണം ഏറ്റെടുത്ത് സൗദി രാജകുടുംബത്തിന്റെ മുഖം രക്ഷിക്കാന്‍ അമ്മാവന്മാരായ അമ്മദ് ബിന്‍ അബ്ദുള്‍ അസീസിനോടും മുഖ്‌റിന്‍ ബിന്‍ അബ്ദുള്‍ അസീസിനോടും സൗദിയിലെ വിമത രാജകുമാരന്‍ ഖാലിദ് ബിന്‍ ഫര്‍ഹാന്റെ ആഹ്വാനം. അറിവില്ലായ്മയും, താന്തോന്നിത്തരവും മണ്ടത്തരവും അതിരു കടന്ന് രാജകുടുംബത്തിന്റെ മുഖം മോശമായെന്നും അത് അതിരുകടന്നാല്‍ പിന്നെ തിരിച്ചുപിടിക്കാനാകില്ലെന്നും വ്യക്തമാക്കി.

വിപണിക്കുവേണ്ടിയുള്ള സൗദിയുടെ മാറ്റം വഹാബികള്‍ അംഗീകരിക്കുമോ?

2013 ല്‍ ജര്‍മ്മനിയില്‍ രാഷ്ട്രീയാഭയം തേടിയിരിക്കുന്ന ഖാലിദ് മിഡില്‍ ഈസ്റ്റ് ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അഹമ്മദ്, മുഖ്‌റിന്‍ എന്നിവര്‍ ഒന്നിച്ചു നിന്നാല്‍ രാജകുടുംബത്തിലെയും സുരക്ഷാ സംവിധാനങ്ങളിലെയും സൈന്യത്തിലെയും 99 ശതമാനം പേരും പിന്നിലുണ്ടാകുമെന്നും പറഞ്ഞു.

കാര്യങ്ങള്‍ നല്ലതാക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ താന്‍ അഹമ്മദിനോടും മുഖ്‌റീനോടും ആവശ്യപ്പെടാന്‍ ഈ അവസരം ഉപയോഗിക്കുകയാണെന്നും പറഞ്ഞു. സൗദി രാജകുടുംബവുമായി അകന്നു കഴിയുന്ന അംഗമാണ് ഖലീദ്. നിയമലംഘനം ഏത് അംഗം നടത്തിയാലും റിയാദിന് അംഗീകരിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. തരം കിട്ടിയാല്‍ തിരിച്ചെത്താന്‍ വേണ്ടി ദൂരെ നിന്നു കൊണ്ട് തന്ത്രങ്ങള്‍ മെനയുകയാണ് ഖാലിദ്. രാജകുടുംബത്തില്‍ അതൃപ്തി വ്യാപകമാണെന്ന് നേരത്തേ സല്‍മാന്‍ രാജാവിന്റെ മൂത്ത സഹോദരനും ജീവിച്ചിരിക്കുന്നയാളുമായ മമ്മദു ബിന്‍ അബ്ദുള്‍അസീസും അടുത്തിടെ ഒരു പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

രാജകുടുംബത്തില്‍ ഒട്ടേറെ വിദ്വേഷങ്ങള്‍ നില നില്‍ക്കുന്നുണ്ടെന്നും ഖലീദ് പറയുന്നു. ഇതെല്ലാം വെച്ചാണ് ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവരും രാജകുടുംബത്തിലെ മുതിര്‍ന്നവരുമായ അമ്മാവന്മാര്‍ അഹമ്മദിനോടും മുഖ്‌റീനോടും സല്‍മാനില്‍ നിന്നും ഭരണം പിടിച്ചെടുക്കാന്‍ ആവശ്യപ്പെട്ടത്. ഇരുവര്‍ക്കും രാജ്യത്തിന് ഗുണകരമാകുന്ന നല്ലതിന് വേണ്ടിയുള്ള മാറ്റങ്ങള്‍ കൊണ്ടുവരാനാകും. തങ്ങളെല്ലാം ഇക്കാര്യത്തില്‍ അദ്ദേഹത്തിന് പിന്തുണ നല്‍കാന്‍ തയ്യാറാണെന്നും പറഞ്ഞു.

മുന്‍ ഉപ ആഭ്യന്തരമന്ത്രിയും ആഭ്യന്തരമന്ത്രിയുമൊക്കെയായിരുന്ന അഹമ്മദ് ബിന്‍ അബ്ദുള്‍അസീസ് സൈന്യത്തില്‍ ഒരു വിഭാഗത്തിന്റെയും ഗോത്രങ്ങളുടെയും പിന്തുണ തേടുകയാണ്. 2015 ഏപ്രിലില്‍ മുഹമ്മദ് ബിന്‍ നയേഫിനെ മാറ്റി മുര്‍ഖിന്‍ ബിന്‍ അബ്ദുല്‍ അസീസിനെയാണ് ആദ്യം രാജകുമാരനായി സല്‍മാന്‍ നിയോഗിച്ചത്. എന്നാല്‍ 2017 ജൂണില്‍ ഇദ്ദേഹത്തെ മാറ്റി മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരത്തില്‍ എത്തുകയായിരുന്നു. നിലവിലെ സ്ഥിതി മാറ്റിമാറിക്കാനും അഹമ്മദ് ബിന്‍ അബ്ദുള്‍ അസീസിനെ രാജകുമാരനാക്കാന്‍ അപേക്ഷിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്ന നിരവധി പേരുണ്ട്. തന്റെ ആഹ്വാനത്തെ പിന്തുണച്ചു കൊണ്ട് പോലീസിലെയും സൈന്യത്തിലെയും അനേകം പേരുടെ ഇ മെയിലുകള്‍ വരുന്നുണ്ടെന്നും ഖാലിദ് പറയുന്നു.

സല്‍മാന്‍ രാജകുമാരന്‍ താന്തോന്നി; അട്ടിമറി ആഹ്വാനവുമായി സൌദിയിലെ വിമത രാജകുമാരന്‍

ഏപ്രില്‍ മാസത്തില്‍ റിയാദിലെ ഓജാ കൊട്ടാരത്തിന് പുറത്ത് ശക്തമായ വെടിശബ്ദം കേട്ടത് ഇപ്പോഴും നിഗൂഡമാണ്. ഒരു കളിപ്പാട്ട ഡ്രോണിനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിവെച്ചിട്ടതാണെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ രണ്ടു എസ്‌യുവികളില്‍ വന്നവര്‍ രാജകൊട്ടാരം ആക്രമിച്ചതാണെന്ന സംശയമാണ് സൗദിയിലെ അജ്ഞാത ബ്‌ളോഗര്‍ മുജാഹിദ് പ്രകടിപ്പിച്ചത്. സംഭവത്തില്‍ ആറ് സുരക്ഷാ ഉദ്യോഗസ്ഥരും മറ്റു രണ്ടു പേരും മരിച്ചതായി അവര്‍ പറയുന്നു. ഈ വെടിവെയ്പ്പ് സംഭവത്തിന് ശേഷം മുഹമ്മദ് ബിന്‍ സല്‍മാനെ പുറത്തേക്ക് അധികം കണ്ടിരുന്നില്ല. അദ്ദേഹം കൊല്ലപ്പെട്ടിരിക്കാമെന്ന് ചില റഷ്യന്‍ മാധ്യമങ്ങള്‍ ഊഹാപോഹം പ്രചരിപ്പിച്ചതിന് പിന്നാലെ സല്‍മാന്‍ രാജാവിന്റെ ഓഫീസ് ചില പ്രാദേശിക നേതാക്കളുമായി അദ്ദേഹം നില്‍ക്കുന്ന ചിത്രം പുറത്തു വിട്ട് ഈ ഊഹാപോഹത്തിന് വിരാമമിട്ടു.

അതേസമയം ഡ്രോണ്‍ കഥ മൊഹമ്മദ് ബിന്‍ സല്‍മാനെ താഴെയിറക്കാനുള്ള ഒരു ശ്രമമായി കരുതുന്നില്ലെങ്കിലും അദ്ദേഹത്തിനെതിരേയുള്ള ഒരു പ്രതിഷേധം തന്നെയാണെന്നാണ് ഖാലീദ് രാജകുമാരന്‍ പറയുന്നത്. അദ്ദേഹം അധികാരത്തില്‍ തുടര്‍ന്നാല്‍ അത്തരം സംഭവങ്ങള്‍ തുടര്‍ന്നേക്കാമെന്നും മുന്നറിയിപ്പ് നല്‍കുന്നു. സൗദിയിലെ സ്ഥിതിഗതികള്‍ എപ്പോള്‍ വേണമെങ്കിലൂം പൊട്ടിത്തെറിക്കാന്‍ പാകത്തിലുള്ള അഗ്നിപര്‍വ്വതത്തിന് സമാനമാണ്. ഒരിക്കല്‍ അത് പൊട്ടിയാല്‍ സൗദി അറേബ്യയ്ക്കുള്ളില്‍ മാത്രമല്ല അറബ് മേഖലകളെ ഒന്നാകെ ബാധിക്കുമെന്നും പറയുന്നു. സൗദി എപ്പോള്‍ വേണമെങ്കിലൂം കത്തിപ്പിടിക്കാവുന്ന തരത്തില്‍ വിവിധ തലമുറകളുടെയും ഗോത്രങ്ങളുടെയും മേഖലകളുടേയും വഹാബിസത്തിന്റെയും സങ്കരമാണ്. കടുത്ത ഇസ്‌ളാമിക നിര്‍വ്വചനത്തിന് കീഴില്‍ നില നില്‍ക്കുന്നതായതിനാല്‍ രാജകുടുംബത്തിന് പുറത്തുണ്ടാകുന്ന ഒരു അട്ടിമറി തുടങ്ങിയാല്‍ സൗദി ഏറ്റവും എളുപ്പത്തില്‍ തന്നെ അന്താരാഷ്ട്ര ഭീകരതയുടെ കേന്ദ്രമായി മാറുകയും ചെയ്യുമെന്നും ഖാലിദ് പറയുന്നു.

യൂറോപ്യന്‍മാരെയും അമേരിക്കക്കാരെയും ഏറ്റവും ഭയപ്പെടുത്തുന്ന തീവ്രവാദ ആശയങ്ങളോട് കൂടിയ വഹാബി ആശയങ്ങള്‍ വരുന്ന സൗദിയില്‍ ഭീകരതയുടെ അനേകം സ്‌ളീപ്പര്‍ സെല്ലുകളുണ്ട്. സൗദി കുഴപ്പങ്ങളിലേക്ക് പതിച്ചാല്‍ അത് ആഗോള പ്രശ്നമായി മാറും. സൗദി ഭീകരതയുടെ ഉറവിടമായി മാറുകയും അത് അന്താരാഷ്ട്ര ഭീകരതയെ പിന്തുണയ്ക്കുകയും ചെയ്യും. ഇത് രാജകുടുംബത്തിന് അപമാനകരമായി മാറും. രാജകുടുംബത്തിന്റെ ഏറ്റവും ശക്തമായ കണ്ണിയായ അബ്ദുളസീസില്‍ നിന്നുള്ള മുഹമ്മദ് ബിന്‍ സൗദിന്റെ മൂന്ന് സഹോദരങ്ങളില്‍ ഒരാളായ ഫര്‍ഹാന്‍ ശാഖയിലാണ് സൗദി രാജകുടുംബവുമായുള്ള ഖാലീദിന്റെ വേരുകള്‍. ചുവപ്പ് രാജകുമാരന്‍ എന്നറിയപ്പെടുന്ന ഖലീദിന്റെ പിതാവ് ഭരണഘടനാപരമായ രാജവാഴ്ചയ്ക്കായി വാദം ഉന്നയിച്ചത് മുതലാണ് ഇവര്‍ തമ്മിലുള്ള തര്‍ക്കം ആരംഭിച്ചത്.

പള്ളിക്ക് പകരം സിനിമ തീയറ്ററുണ്ടാക്കുന്നു, നിരീശ്വരവാദികള്‍ക്ക് വേണ്ടി അഴിഞ്ഞാടുന്നു: സല്‍മാനെതിരെ രൂക്ഷ വിമര്‍ശനവുമായി അല്‍ ക്വെയ്ദ

അതേസമയം വിമതരാജകുമാരനെ നിശബ്ദനാക്കി സൗദിയിലേക്ക് തിരികെ കൊണ്ടുവരാന്‍ രാജകുടുംബത്തിലെ ഉയര്‍ന്ന അംഗങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഇതിനായി ജര്‍മ്മന്‍ സന്ദര്‍ശനവേളയില്‍ ഒരു സ്വകാര്യ വിമാനം വാഗ്ദാനവും നല്‍കിയിരുന്നു. എന്നാല്‍ ഇത് അദ്ദേഹം തള്ളി. രാജകുമാരന്‍ രണ്ടു മാസത്തേക്ക് സന്ദര്‍ശനത്തിന് വന്നപ്പോള്‍ തട്ടിക്കൊണ്ടു പോകലിന് ഇരയാകുമെന്ന് പറഞ്ഞുകൊണ്ടുള്ള അപേക്ഷയെ തുടര്‍ന്ന് രാജകുമാരന് ജര്‍മ്മന്‍ അധികൃതര്‍ രാഷ്ട്രീയാഭയം നല്‍കുകയായിരുന്നു. എന്നിരുന്നാലും ജര്‍മ്മനിക്ക് പുറത്ത് യൂറോപ്യന്‍ യൂണിനുള്ളില്‍ നടത്തുന്ന യാത്രകളില്‍ പോലും സുരക്ഷ നല്‍കാനുള്ള രാജകുമാരന്റെ അപേക്ഷ പക്ഷേ ജര്‍മ്മന്‍ രഹസ്യാന്വേഷണ വിഭാഗം അനുവദിച്ചിട്ടില്ല.

താന്‍ സൗദിയിലെ മറ്റ് രാജകുമാരന്‍മാരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്താറുണ്ടെന്നും മുതിര്‍ന്ന രാജകുമാരന്മാരായ മഖ്‌റിന്‍ ഉള്‍പ്പെടെയുള്ള മറ്റു രാജകുമാരന്മാരെ അറസ്റ്റ് ചെയ്തതും തടങ്കലില്‍ പാര്‍പ്പിക്കാന്‍ നിര്‍ദേശിച്ചതും ഉള്‍പ്പെടെ 2017 ല്‍ സല്‍മാന്‍ രാജാവ് നടത്തിയ മോശമായ പെരുമാറ്റം ഞെട്ടിച്ചെന്നും പറഞ്ഞു. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്നവരെ തടവിലാക്കിയത് കുടുംബത്തെ മുഴുവന്‍ ഞെട്ടിച്ച. ഇനി ജനങ്ങളുടെ കണ്ണുകളില്‍ എന്നും മോശക്കാരായി നില്‍ക്കേണ്ട സ്ഥിതിയാകും. അത് അവരുടെ ബഹുമാനം പോലും ഇടിച്ചുകളയുമെന്നും പറഞ്ഞു.

പ്രവൃത്തിപരിചയമുള്ള വളരെ മുതിര്‍ന്നവരേയും എതിരാളികളെയും ഒതുക്കാന്‍ രാഷ്ട്രീയം ലക്ഷ്യമിട്ടുള്ളതാണ് അഴിമതി വിരുദ്ധ പ്രചരണമെന്നും ആരോപണമുയര്‍ന്നു. കഴിഞ്ഞ വര്‍ഷമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ശക്തനായി രംഗത്തുവന്നത്. എന്നാല്‍ വര്‍ഷങ്ങളോളം അയാള്‍ കുടുംബത്തിലെ ഒരു സാധാരണ അംഗവും മാനസിക രോഗത്താല്‍ ബുദ്ധിമുട്ടിയിരുന്ന യുവാവുമായിരുന്നു. അദ്ദേഹം അക്രമാസക്തനാണെന്ന് പറയില്ല. എന്നാല്‍ യുവാവായിരിക്കുമ്പോള്‍ രാജകുടുംബത്തിലെ ഒരു പദവിയുമില്ലാത്ത ആളായിരുന്നു. കുടുംബത്തിലെ ഒരു സാധാരണ അംഗം. സഹോദരങ്ങളെല്ലാം ഉയര്‍ന്ന പദവിയില്‍ വിരാജിക്കുന്നവരായിരുന്നു. സൗദി ഭരണത്തില്‍ ശബ്ദം കേള്‍പ്പിച്ചവരായിരുന്നു. സഹോദരങ്ങളെല്ലാം പ്രവൃത്തി പരിചയമുള്ള മികച്ച പദവിയിലുള്ള കൂടുതല്‍ വിദ്യാഭ്യാസം നേടിയ ആളുകളായിരുന്നു. അത് അദ്ദേഹത്തിന് മാനസിക വെല്ലുവിളികള്‍ ഉയര്‍ത്തിയിരിക്കാം. അദ്ദേഹം അറസ്റ്റ് ചെയ്ത സഹോദരങ്ങളില്‍ ഒരാളെ കാണാന്‍ വരുമ്പോള്‍ കണ്ടാലും കണ്ടില്ലെങ്കിലും മുന്‍കൂട്ടി അനുമതി വാങ്ങണമായിരുന്നു.

അതുകൊണ്ട് സഹോദരങ്ങളോട് അതിന്റെയെല്ലാം പ്രതികാരം തീര്‍ക്കുന്നതുമാകാം. 2017 ല്‍ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ തടങ്കലില്‍ വെച്ച 300 പേരില്‍ നിന്നും 100 ബില്യണ്‍ ഡോളറാണ് സൗദി അവകാശപ്പെട്ടത്. 30 ദശലക്ഷം പേരുള്ള സൗദി മദ്ധ്യേഷ്യയിലെ തന്നെ ഏറ്റവും വലിയ രാജ്യങ്ങളില്‍ ഒന്നും ജി 20 യിലെ അംഗവും ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യവുമാണ്. ലോകത്തെ തന്നെ രണ്ടാമത്തെ വലിയ എണ്ണശേഖരവും ഐഎംഎഫില്‍ വീറ്റോ അധികാരവും കയ്യിലുള്ള രാജ്യം ഇപ്പോള്‍ ഏകാധിപത്യത്തിന്റെ മൂര്‍ത്തീരൂപമല്ലാതെ മറ്റൊന്നുമല്ലെന്നും പറയുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

തീവ്ര ഇസ്ലാമിനെ ഉപേക്ഷിച്ച് സൗദി ലോകത്തിന് മുന്നില്‍ വാതില്‍ തുറക്കുകയാണ്; കിരിടാവകാശി

വിഷന്‍ 2030ലേക്ക് മുന്നേറുന്ന സൌദിയില്‍ വിചാരണ കൂടാതെ തടവില്‍ കഴിയുന്നത് 2305 പേര്‍; 17 പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത് രാജ്യദ്രോഹ കുറ്റത്തിന്

പ്രിയ ആരാധകരെ, നിങ്ങളുടെ നായകന്‍ സ്ത്രീകളെ വണ്ടിയോടിക്കാന്‍ അനുവദിക്കും, പക്ഷേ അയാളൊരു യുദ്ധക്കുറ്റവാളി കൂടിയാണ്

അമേരിക്കയ്ക്ക് പ്രിയങ്കരനാകുന്ന സൌദി രാജകുമാരന്‍

ശീതയുദ്ധകാലത്ത് വഹാബിസം പ്രചരിപ്പിക്കാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു; സൌദി രാജകുമാരന്‍

സംഗീതവും സ്ത്രീ സ്വാതന്ത്ര്യവും: പ്രവാചകന്റെ ഇസ്ലാമിനെ വീണ്ടെടുക്കുകയാണ് ഞങ്ങള്‍: സൗദി കിരീടാവകാശി സല്‍മാന്‍

ജൂതര്‍ക്ക് ഇസ്രയേലില്‍ അവകാശമുണ്ടെന്ന് സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്‍

EXCLUSIVE: ലത്തീഫയെ പിടികൂടി തിരിച്ചയച്ചത് ഇന്ത്യ തന്നെ; ദുബായ് രാജകുമാരിയോട് അവസാനം സംസാരിച്ചയാളുടെ വെളിപ്പെടുത്തല്‍

റെജിമോന്‍ കുട്ടപ്പന്‍

റെജിമോന്‍ കുട്ടപ്പന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍