ചൈനയുമായുള്ള പ്രതിസന്ധി പരിഹാരത്തിന് വൈകിയെടുത്ത ഒരു നീക്കത്തില്‍, ദലൈ ലാമയുടെ രക്ഷപെടലിന്റെ 60 വര്‍ഷം തികയുന്ന ആഘോഷങ്ങളില്‍ സര്‍ക്കാര്‍ പങ്കാളിത്തം കുറയ്ക്കാന്‍ ന്യൂ ഡല്‍ഹി ബോധപൂര്‍വം തീരുമാനിച്ചു
അടയാളങ്ങളും കാഴ്ച്ചകളും സംബന്ധിച്ച വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന്, പുതിയ അവതാരത്തെ തേടി മൂന്നു തെരച്ചില്‍ സംഘങ്ങള്‍ ലാസയുടെ വിവിധ ദിശകളിലേക്ക് പോയി. പതിനാലാമത് ദലൈ ലാമയെ തേടിയായിരുന്നു അവരുടെ തെരച്ചില്‍. 1937-ലാണ് അത് നടന്നത്.
പുറത്ത് ജപ്പാന്‍ ആക്രമണത്തിനെതിരെ ചൈനയുടെ പ്രതിരോധം പതറിത്തുടങ്ങി. മൂന്നു മാസത്തെ ചെറുത്തുനില്‍പ്പിന് ശേഷം ഷാങ്ഹായ് ജപ്പാന്റെ നിയന്ത്രണത്തിലായി. തലസ്ഥാനമായ നാങ്കിങ് ഡിസംബറില്‍ വീണു. നാങ്കിങ് കൂട്ടക്കൊല എന്നു പിന്നീട് ചരിത്രത്തില്‍ രേഖപ്പെടുത്തിയ, കൂട്ടക്കൊലകളും ബലാത്സംഗങ്ങളുമാണ് ശേഷം നടന്നത്.
ലാമോ തോണ്ടപ്പിന് ടിബറ്റന്‍ ഭാഷ പോലും ശരിക്ക് സംസാരിക്കാന്‍ അറിയില്ലായിരുന്നു. ഒരു ചെറിയ ഗ്രാമത്തില്‍ കൃഷിയും കുതിര വ്യാപാരവുമുള്ള ഒരു കുടുംബത്തിലായിരുന്നു അയാള്‍ ജനിച്ചത്.
തെരച്ചില്‍ സംഘം തീര്‍ത്ഥാടകരുടെ വേഷത്തില്‍ അയാളുടെ ഗ്രാമത്തിലെത്തിയപ്പോള്‍ സംഘത്തലവന്‍ വേലക്കാരനെപ്പോലെ അഭിനയിച്ച്, അടുക്കളയില്‍ മാറി ഇരുന്നു. അദ്ദേഹം കയ്യില്‍ പതിമൂന്നാമത് ദലൈ ലാമയുടെ ഒരു ജപമാല പിടിച്ചിരുന്നു. ആ ചെറിയ കുട്ടി അന്ന് അതിനുവേണ്ടി ചോദിച്ചു. “നിനക്കു ഞാനാരാണെന്ന് അറിയാമെങ്കില്‍ ഇത് തരാം” എന്നു സന്യാസി പറഞ്ഞു. ലാസ ശൈലിയില്‍, കുട്ടിയുടെ അമ്മയ്ക്ക് മനസിലാകാത്ത ഭാഷയില്‍ “സെറ ലാമ, സെറ ലാമ” എന്നു കുട്ടി മറുപടി നല്കി.
ശേഷം ചരിത്രമാണ്.
ആ ചെറിയ കുട്ടി പതിനാലാമത് ദലൈ ലാമയായി. ചൈനയുടെയും ഇന്ത്യയുടെയും ഏഷ്യയുടെയും മാത്രമല്ല, ലോകചരിത്രം തന്നെ മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
ദോക്ലാം ഇന്ത്യക്ക് കെണിയോ അതോ അവസരമോ? ഇന്ത്യ-ചൈന തര്‍ക്കത്തിന്റെ വസ്തുതകള്‍
ടിബറ്റില്‍ നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നതിന് മുമ്പ് ചൈനയില്‍ അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ ചെയ്തു. 1954-ല്‍ മാവോ സെ തൂങ്ങുമായി ചരിത്രപ്രധാനമായ കൂടിക്കാഴ്ച്ച നടത്തി. ആ വര്‍ഷം പുതിയ ഭരണഘടനയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്ന നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ ആദ്യ സെഷനില്‍ പങ്കെടുത്തു. നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസില്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
പക്ഷേ അതുകൊണ്ടൊന്നും ടിബറ്റും ചൈനയും തമ്മില്‍ സമാധാനം കൊണ്ടുവന്നില്ല. ഭരണത്തിലിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ടി ദലൈ ലാമയുടെ രാഷ്ട്രീയ, ആത്മീയ സ്വാധീനത്തില്‍ തീര്‍ത്തും അസംതൃപ്തരായിരുന്നു. പോടാല കൊട്ടാരത്തിലെ അന്തേവാസി വെറുമൊരു ആത്മീയ നേതാവ് മാത്രമായിരുന്നില്ല, പക്ഷേ ടിബറ്റന്‍ സ്വയംഭരണം നടത്തുന്ന ആളുമായിരുന്നു.
110 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലണ്ടന്‍ എടുത്ത ഒരു തീരുമാനം എങ്ങിനെ ഇന്ത്യ-ചൈന സംഘര്‍ഷത്തിന് കാരണമായി?
ചൈനയുടെ സൈന്യം അടുത്തേക്ക് എത്തിത്തുടങ്ങി. പിടിച്ചെടുക്കല്‍ മുന്നറിയിപ്പ് അവര്‍ക്ക് കേള്‍ക്കാമായിരുന്നു.
ബുദ്ധ ജയന്തി ആഘോഷിക്കാന്‍ 1956-ല്‍ ഇന്ത്യയിലേക്ക് നടത്തിയ ഒരു യാത്രയില്‍, തനിക്ക് ഇന്ത്യയില്‍ രാഷ്ട്രീയ അഭയം നല്‍കാമോ എന്ന് ദലൈ ലാമ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനോട് ചോദിച്ചു. എന്നാല്‍ ഇത് സമാധാനത്തിന് എതിരാവുകയേയുള്ളൂ എന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്തിയ നെഹ്രു, 1954-ല്‍ ചൈനയുമായുണ്ടാക്കിയ പഞ്ചശീല കരാറിന്റെ അടിസ്ഥാനത്തില്‍ പരസ്പരം ഇടപെടില്ല എന്ന നയവും ചൂണ്ടിക്കാട്ടി.
എന്നാല്‍ 1959 ആയപ്പോഴേക്കും എല്ലാം തകിടം മറിഞ്ഞു. ടിബറ്റന്‍ പ്രതിഷേധം അക്രമാസക്തമായപ്പോള്‍, ചൈന കൂടുതല്‍ കടുത്ത സൈനിക നിലപാടെടുത്തു. സി ഐ എയുടെ പ്രത്യേക സംഘത്തിന്റെ സഹായത്തോടെ ദലൈ ലാമയും സംഘവും ടിബറ്റില്‍ നിന്നും 1950 മാര്‍ച്ച് 30-നു ഇന്ത്യയിലേക്ക് പലായനം ചെയ്തു.
ദോക്ലാം മാത്രമല്ല; ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന്റെ ചരിത്രത്തിലൂടെ-ഭാഗം 1
ലുംല പോസ്റ്റില്‍ കാവലിന് നിയോഗിക്കപ്പെട്ട 5 അസം റൈഫിള്‍സ് ഒന്‍പതാം പ്ലാറ്റൂണിലെ നരേന്‍ ചന്ദ്ര ദാസിനോടും മറ്റ് അഞ്ചു സൈനികരോടും അതിരാവിലെ 3 മണിക്ക് അതിര്‍ത്തിയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു. ഉച്ചഭക്ഷണം കയ്യില്‍പ്പിടിച്ച്, സെക്ഷന്‍ കമാണ്ടര്‍ നായിക് ദേബു സിങ് ഗുരാങ്ങിന്റെ നേതൃത്വത്തില്‍, ഒരു ദിവസം നീളുന്ന മലകയറ്റത്തിനായി സംഘം നീങ്ങി. അവര്‍ ദലൈ ലാമയെയും അദ്ദേഹത്തിന്റെ 20 അംഗരക്ഷകരെയും സ്വീകരിച്ചു. മാര്‍ച്ച് 31 നു മടക്കയാത്ര തുടങ്ങി. ചരിത്രത്തിലെ ഏറ്റവും അനാര്‍ഭാടമായ സ്വീകരണം. പക്ഷേ അത് നമ്മുടെ കാലഘട്ടത്തിലെ ഭൌമ-രാഷ്ട്രീയത്തില്‍ വലിയ ആഘാതങ്ങളുണ്ടാക്കി.
അടുത്ത ദിവസം ദലൈ ലാമ അരുണാചല്‍ പ്രദേശിലെ തവാങ്ങിലെത്തി. അവിടെ നിന്നും നെഹ്രു സര്‍ക്കാര്‍ അവര്‍ക്ക് ധര്‍മശാലയില്‍ താവളം പണിയാന്‍ അനുമതി നല്കി.
ഒട്ടും താമസിയാതെ ഇന്ത്യ-ചൈന ബന്ധങ്ങള്‍ വഷളായി. പല നിരീക്ഷകരും ഇതിനെ ദലൈ ലാമയുടെ വരവുമായി ബന്ധിപ്പിക്കാന്‍ തയ്യാറല്ലെങ്കിലും, മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ 1962-ലെ യുദ്ധത്തില്‍ ഇന്ത്യക്ക് ചൈനയില്‍ നിന്നും കനത്ത പ്രഹരം ഏറ്റുവാങ്ങേണ്ടി വന്നു.
ടിബറ്റന്‍ സംസ്കാരത്തിന്റെ കളിത്തൊട്ടിലിനെ ‘വിമോചിപ്പിക്കാന്‍’ ചൈനീസ് പദ്ധതി
ആ യുദ്ധത്തിന് ആറ് പതിറ്റാണ്ടിന് ശേഷം ഇപ്പോള്‍ വീണ്ടും അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയിരിക്കുന്നു. കഴിഞ്ഞ വേനലില്‍ 73 ദിവസം നീണ്ടുനിന്ന ഡോക്ലാം പ്രതിസന്ധിക്ക് ശേഷം, ഈ വേനലില്‍ കാര്യങ്ങള്‍ വീണ്ടും പ്രതിസന്ധിയിലേക്ക് പോകുമെന്നാണ് സൈനിക കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്.
വാസ്തവത്തിലുള്ള നിയന്ത്രണ രേഖയ്ക്ക് (LAC) അരികില്‍- ഹിമാലയന്‍ മേഖലയില്‍ ചൈനയുമായി പങ്കിടുന്ന 3,448 കിലോമീറ്റര്‍ അതിര്‍ത്തി-രണ്ടു പക്ഷവും ഏത് തരത്തിലുള്ള സൈനിക പ്രതിസന്ധിയും നേരിടാന്‍ സജ്ജമാവുകയാണ്.
അതേ സമയം, ചൈനയുമായുള്ള പ്രതിസന്ധി പരിഹാരത്തിന് വൈകിയെടുത്ത ഒരു നീക്കത്തില്‍, ദലൈ ലാമയുടെ രക്ഷപെടലിന്റെ 60 വര്‍ഷം തികയുന്ന ആഘോഷങ്ങളില്‍ സര്‍ക്കാര്‍ പങ്കാളിത്തം കുറയ്ക്കാന്‍ ന്യൂ ഡല്‍ഹി ബോധപൂര്‍വം തീരുമാനിച്ചു.
ശനിയാഴ്ച്ച നടന്ന, “നന്ദി ഇന്ത്യ-2018” പരിപാടി ആദ്യം ന്യൂ ഡല്‍ഹിയിലാണ് നടത്താന്‍ തീരുമാനിച്ചിരുന്നതെങ്കിലും, ന്യൂ ഡല്‍ഹിയുടെ രാഷ്ട്രീയ ആശങ്കകളെ തുടര്‍ന്ന് ധര്‍മശാലയിലേക്ക് മാറ്റുകയായിരുന്നു.
“ടിബറ്റന്‍ പോരാട്ടം ഇനിയും എത്രകാലം കൂടി നീളുമെന്ന് എനിക്കറിയില്ല. പക്ഷേ ടിബറ്റുകാരുടെ ആവേശം ഇപ്പോഴുമുണ്ട്. പ്രശ്നം സജീവമായി ഇപ്പൊഴും നിലനില്‍ക്കുന്നു. ടിബറ്റന്‍ പ്രശ്നം നീതിയുടെ പ്രശ്നമാണ്,” ചടങ്ങില്‍വെച്ച് ദലൈ ലാമ പറഞ്ഞു.
ഇന്ത്യയില്‍ നിന്നുള്ള രാഷ്ട്രീയ സാന്നിധ്യം വളരെ ദുര്‍ബലമായിരുന്നു- കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ, കാംഗ്ര എം പി ശാന്ത കുമാര്‍, ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്, കോണ്‍ഗ്രസ് എം പി സത്യവ്രത് ചതുര്‍വേദി, ഹിമാചല്‍ ഭക്ഷ്യ മന്ത്രി കിഷന്‍ കപൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അന്ന് ദലൈ ലാമയെ സ്വീകരിച്ച, കുതിരപ്പുറത്ത് ഒപ്പം അനുഗമിച്ച അന്നത്തെ 22-കാരന്‍ നരേന്‍ ചന്ദ്ര ദാസും അതിഥികളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.
ചൈനീസ് ‘ഭീകരവാദി’ക്ക് വിസ; ഇന്ത്യ-ചൈന ബന്ധത്തിലെ പുതിയ വിള്ളലുകള്‍
ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ നിന്നും ദലൈ ലാമ വിട്ടു നില്‍ക്കും
ഇന്ത്യ-ചൈന: ‘നിങ്ങള്‍ക്ക് സുഹൃത്തിനെ മാറ്റാം, അയല്‍ക്കാരെ മാറ്റാനാകില്ല’
ചൈന ഒരു സാധ്യത തന്നെയാണ്; മോദിക്കതിനു കഴിയുമോ എന്നാണ് ഇനി അറിയേണ്ടത്