പാർട്ടിയിൽ വർഷങ്ങളായി വിമത നേതാവിന്‍റെ പരിവേഷമുള്ള ബോറിസ് ജോൺസൺ പ്രധാനമന്ത്രിയാകാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്ന ചില അഭിപ്രായ സര്‍വ്വേകള്‍ പുറത്തു വന്നിരുന്നു
തെരേസ മേയുടെ രാജി പ്രഖ്യാപനത്തിന് പിന്നാലെ പിന്‍ഗാമിയെ കണ്ടെത്താന്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നടപടി ക്രമങ്ങള്‍ ആരംഭിച്ചു. അതിനിടെ ബോറിസ് ജോൺസണ്‍ പ്രധാനമന്ത്രിയാക്കുന്നത് തടയുന്നതിനായി ഒരു കാമ്പയിന്‍ തന്നെ ആരംഭിച്ചിരിക്കുകയാണ് മിതവാദികളായ ചില കാബിനറ്റ് മന്ത്രിമാർ. പാർട്ടിയിൽ വർഷങ്ങളായി വിമത നേതാവിന്‍റെ പരിവേഷമുള്ള ബോറിസ് ജോൺസൺ പ്രധാനമന്ത്രിയാകാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്ന ചില അഭിപ്രായ സര്‍വ്വേകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ ഭൂരിപക്ഷം പേര്‍ക്കും അനഭിമതനാണ് അദ്ദേഹം.
യൂറോപ്യന്‍ യൂനിയനില്‍നിന്ന് ബ്രിട്ടന്‍റെ പിന്മാറ്റം (ബ്രെക്സിറ്റ്) നടപ്പാക്കുന്നതിൽ പരാജയപ്പെട്ടതിന്‍റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് മേയ് രാജിവെച്ചത്. ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടിയുടെ (ടോറി പാർട്ടി) നേതൃസ്ഥാനം ജൂൺ ഏഴിന് ഒഴിയും. രാജിക്ക് തൊട്ടുപിറകെ ജോണ്‍സണെതിരെ രൂക്ഷ വിമര്‍ശനവുമായി ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗ്യൂകും അന്താരാഷ്ട്ര വികസന സെക്രട്ടറി റോറി സ്റ്റുവർട്ടും രംഗത്തെത്തി. ദേശീയ താത്പര്യത്തിന് എതിരാകുന്ന തരത്തിലാണ് ബ്രക്സിറ്റിന്മേലുള്ള അദ്ദേഹത്തിന്‍റെ താല്പര്യമെന്ന് അവര്‍ തുറന്നടിച്ചു.
യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തു വരുമ്പോള്‍ ഉണ്ടായേക്കാവുന്ന ‘ഭയാനകമായ പ്രത്യാഘാതങ്ങള്‍’ മനസ്സിലാക്കാതെ പ്രവര്‍ത്തിക്കുന്നവര്‍ ജനാധിപത്യ സിദ്ധാന്തത്തിന്‍റെ കടക്കല്‍ കത്തിവെക്കുക്കയാണെന്നും, അത് സമ്പദ്വ്യവസ്ഥയ്ക്കും ദേശീയ താത്പര്യങ്ങൾക്കും എതിരാണെന്നും ഡേവിഡ് ഗ്യൂക്ക് ഒരു പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
കൺസർവേറ്റീവ് പാർട്ടിയിൽ നേതൃതർക്കം രൂക്ഷമാണ്. ബ്രെക്സിറ്റ് കരാറിൻമേൽ പാർട്ടിയിലുള്ള അഭിപ്രായഭിന്നതയാണ് പുതിയ നേതാവിനെ സംബന്ധിച്ച തർക്കത്തിനും വഴിവെക്കുന്നത്. ജോണ്‍സണു പുറമേ, കഴിഞ്ഞ ദിവസം രാജിവച്ച മന്ത്രിസഭാംഗം ആന്‍ഡ്രിയ ലീഡ്സണ്‍, നിലവിലെ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട്, പരിസ്ഥിതി സെക്രട്ടറി മൈക്കിള്‍ ഗോവ്, കണ്‍സര്‍വേറ്റിവ് പാര്‍ട്ടി എം.പി ഡൊമനിക്ക് റാബ് തുടങ്ങിയവരും മത്സര സന്നദ്ധരായി രംഗത്തുണ്ട്.
Read More: തെരേസ മേയ്ക്ക് പകരം ആര്? പ്രധാനമന്ത്രി പദത്തിനായി പോരടിക്കുന്ന അഞ്ച് പേര്‍ ഇവരാണ്