ടിയാനമൻ സ്ക്വയർ സംഭവം നടന്നത് മുതല്‍ അത് പരാമര്‍ശിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് കൃത്യമായ നിയന്ത്രണങ്ങള്‍ ചൈനീസ് ഗവണ്മെന്റ് ഏര്‍പ്പെടുത്തിയിരുന്നു.
ടിയാനമൻ സ്ക്വയർ കൂട്ടക്കൊലയുടെ 30-ാം വാർഷികത്തോടനുബന്ധിച്ച് ‘ദ ഗാര്ഡിയന്’ അടക്കമുള്ള അന്തർദേശീയ വാർത്താ വെബ്സൈറ്റുകള്‍ക്ക് ചൈനയില്‍ വിലക്ക്. രാജ്യവ്യാപകമായി ഉണ്ടായ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി ബെയ്ജിങ്ങിൽ നടന്ന സമരം നേരെ ചൈനീസ് പട്ടാളം അടിച്ചമര്‍ത്തുകയായിരുന്നു. അന്നുമുതല്‍ ആ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് കൃത്യമായ നിയന്ത്രണങ്ങളും ചൈനീസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തി.
വാഷിങ്ടൺ പോസ്റ്റ്, എൻ.ബി.സി, ഹഫ്പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങള്‍ക്കും വിലക്കുണ്ട്. ആഴ്ചകളോളമായി വിക്കിപീഡിയയും നിരോധിച്ചിരിക്കുകയാണ്. ഒരു ഏകീകൃത ആഗോള ഇന്റര്‍നെറ്റ് എന്ന കാഴ്ചപ്പാടുകളെ വെല്ലുവിളിച്ചുകൊണ്ട് അതിശക്തമായ സര്‍ക്കാര്‍ നിയന്ത്രണങ്ങളിലൂടെയാണ് ചൈനയിലെ ഇന്റര്‍നെറ്റ് സംസ്കാരം രൂപപ്പെട്ടുവരുന്നത്.
പാശ്ചാത്യ മീഡിയാ കമ്പനികള്‍ക്ക് ചൈനയില്‍ രണ്ട് സാധ്യതകളാണ് നിലവിലുള്ളത്. ഒന്നുകില്‍ അതിശക്തമായ സെൻസർഷിപ്പ് നിയമങ്ങൾ പാലിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളിലൊന്നില്‍ പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍, എല്ലാം അവസാനിപ്പിച്ച് സ്ഥലം കാലിയാക്കുക. തത്ഫലമായി ആഗോള ടെക് ഭീമന്മാരായ ഫേസ്ബുക്കും ഗൂഗിളുമെല്ലാം ചൈനയില്‍ നിരോധിച്ചു. പകരം അവര്‍ വി-ചാറ്റും വെയിബോയുമൊക്കെയാണ് ഉപയോഗിക്കുന്നത്.
ടിയാനമൻ സ്ക്വയർ സംഭവത്തിന്റെ ഓര്‍മ്മകളുമായി ബ്രിട്ടീഷ് എംബസി ഒരു പ്രസ്താവന അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത് എല്ലാ ആഭ്യന്തര സോഷ്യൽ നെറ്റ്വർക്കുകളിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ‘ഞങ്ങൾ ഈ പ്രസ്താവന ഞങ്ങളുടെ വെയിബോ ചാനലിലും നല്കാന് ശ്രമിക്കുന്നുണ്ടെങ്കിലും ഓരോ തവണ പോസ്റ്റ് ചെയ്യുമ്പോഴും അത് ഡിലീറ്റ് ചെയ്യപ്പെടുകയാണെന്ന് എംബസിയിലെ പ്രസ്സ് ഓഫീസറായ ആഷ്ലി റോജേഴ്സ് പറയുന്നു.
അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളായ ബ്ലാക്ക്സ്റ്റണിന്റെയും തോംസൺ റോയിറ്റേഴ്സിന്റെയും സംയുക്ത സംരംഭമായ ഫിനാൻഷ്യൽ ഇൻഫർമേഷൻ ദാതാവായ ‘റിഫൈനറ്റിവ്’-നും സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടിയാനൻമെൻ സ്ക്വയറിനെക്കുറിച്ച് റോയിറ്റേഴ്സ് നല്കിയ എല്ലാ വാര്‍ത്തകളും നീക്കം ചെയ്യിച്ചിട്ടുണ്ട്.
ALSO READ: പാലക്കാട് ഒരു ‘ഖാപ്’ പഞ്ചായത്തുണ്ട്, തലപ്പത്ത് ഒരു സിപിഎം പ്രാദേശിക നേതാവും; 11 വര്‍ഷത്തെ ഊരുവിലക്കിന്റെ ഞെട്ടിക്കുന്ന കഥയുമായി ഒരു കുടുംബം