“നിങ്ങൾ ഇതുവരെ നേടിയതെല്ലാം നഷ്ടപ്പെടാൻ ഒരു തെരഞ്ഞെടുപ്പിലേക്കുള്ള ദൂരമേയുള്ളൂ”
ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി തോറ്റാൽ ഡെമോക്രാറ്റുകൾ വലിയ കലാപവും സംഘര്‍ഷങ്ങളുമുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പ്രസ്താവന. ക്രിസ്ത്യന്‍ പുരോഹിതരുമായുള്ള സ്വകാര്യ ചര്‍ച്ചക്കിടെ ട്രംപ് ഇത് പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുരോഹിതര്‍ക്ക് വേണ്ടി ഗവണ്‍മെന്റ് നടത്തിയ അത്താഴവിരുന്നിനിടെയായിരുന്ന സ്വകാര്യ സംഭാഷണം.
ട്രംപിന്റെ സംഭാഷണമെന്ന് കരുതുന്ന ഓഡിയോ ടേപ്പ് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടു. വൈറ്റ് ഹൗസില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു ക്രിസ്ത്യന്‍ പുരോഹിതരുമായി ട്രംപ് ചര്‍ച്ച നടത്തിയത്.
തിരഞ്ഞെടുപ്പില്‍ തോറ്റ് കോണ്‍ഗ്രസിലെ സ്വാധീനം നഷ്ടപ്പെട്ടാല്‍ റിപ്പബ്ലിക്കന്മാര്‍ക്ക് സമനില നഷ്ടമാകുമെന്നും അവര്‍ വ്യാപക അക്രമം അഴിച്ചുവിടുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയെന്നാണ് റിപ്പോർട്ട്.
“നിങ്ങൾ ഇതുവരെ നേടിയതെല്ലാം നഷ്ടപ്പെടാൻ ഒരു തെരഞ്ഞെടുപ്പിലേക്കുള്ള ദൂരമേയുള്ളൂ” എന്ന് ട്രംപ് പുരോഹിതരോട് പറഞ്ഞതായി ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് പറയുന്നു. റിപ്പബ്ലിക്കന്മാർ തെരഞ്ഞെടുപ്പിൽ തോൽക്കുകയാണെങ്കിൽ തങ്ങൾ ചെയ്തുവെച്ചതെല്ലാം ഡെമോക്രാറ്റുകൾ വന്ന് അവസാനിപ്പിക്കുമെന്നും അദ്ദേഹം പുരോഹിതരെ ജാഗ്രതപ്പെടുത്തി. ഇക്കൂട്ടർ അക്രമകാരികളാണെന്നും തെരഞ്ഞെടുപ്പിനു ശേഷം അവർ അക്രമമഴിച്ചു വിടാൻ സാധ്യതയുണ്ടെന്നും ട്രംപ് പറയുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഈ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് ന്യൂയോർക്ക് ടൈംസിന് ലഭിച്ചിരുന്നു.
ഇതിൽ വൈറ്റ് ഹൗസിന്റെ പ്രതികരണം ലഭിച്ചിട്ടില്ല.