ഖഷോഗിയുടെ ശരീരം ഏജന്റുമാര്‍ കീറി മുറിക്കുമ്പോള്‍ ചെവിയില്‍ ഹെഡ്‌ഫോണ്‍ കുത്തി പാട്ട് കേള്‍ക്കാനായിരുന്നു ഡോക്ടര്‍ നല്‍കിയ ഉപദേശം.
വാഷിംഗ്ടണ്‍ പോസ്റ്റ് ലേഖകനും സൗദി വിമര്‍ശകനുമായ മാധ്യമപ്രവര്‍ത്തകന്‍ ജമാന്‍ ഖഷോഗിയുടെ തിരോധാനത്തില്‍ പുതിയ വെളിപ്പെടുത്തല്‍. ഖഷോഗിയെ സൗദി സ്‌ക്വാഡ് വധിച്ചകാണ് എന്ന ആരോപണത്തില്‍ ഉറച്ചുനിന്നുകൊണ്ടാണ് തുര്‍ക്കി ഓഡിയോ ടേപ്പ് അടക്കമുള്ള തെളിവുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇസ്താംബുളിലെ കോണ്‍സുലേറ്റില്‍ പ്രവേശിച്ചതിന് മിനുട്ടുകള്‍ക്കുള്ളില്‍ ഖഷോഗി വധിക്കപ്പെട്ടതായി തുര്‍ക്കി പറയുന്നു. ഖഷോഗിയുടെ തലയറുത്തു. ശരീരം വെട്ടി മുറിച്ചുവിരലുകള്‍ വെട്ടി മാറ്റി – ഒരു മുതിര്‍ന്ന തുര്‍ക്കി ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഖഷോഗി കോണ്‍സുലേറ്റിലെത്തുന്നത് കാത്തുനില്‍ക്കുകയായിരുന്നു സൗദി ഉദ്യോഗസ്ഥര്‍. ഖഷോഗിയെ വധിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ ഹിറ്റിംഗ് സ്‌ക്വാഡ് സ്ഥലം വിട്ടു. യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ തുര്‍ക്കിയിലെത്തുന്ന സാഹചര്യത്തിലാണ് ആരോപണവിധേയരായ സൗദിയേയും സൗദിയോട് മൃദു സമീപനം സ്വീകരിക്കുന്ന യുഎസിനേയും സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ട് തുര്‍ക്കിയുടെ വെളിപ്പെടുത്തലുകള്‍. സംയുക്ത അന്വേഷണം നടത്താന്‍ അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്ന് സൗദി സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് തുര്‍ക്കി ഗവണ്‍മെന്റ് സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങള്‍ക്ക് വീണ്ടും വിവരം ചോര്‍ത്തിനല്‍കിയിരിക്കുന്നത്. സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരനുമായി അടുത്ത ബന്ധമുള്ളവരാണ് കൊല നടത്തിയതെന്ന് തുര്‍ക്കി ആരോപിക്കുന്നു.
തുര്‍ക്കിയുടെ പക്കല്‍ ഒരുപക്ഷേ തെളിവുകളുണ്ടാകാം എന്നും ഓഡിയോ, വീഡിയോ തെളിവുകള്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെനുമാണ് വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. ഖഷോഗിയുടെ തിരോധനത്തില്‍ സല്‍മാന്‍ രാജുകുമാരന് പങ്കുണ്ട് എന്ന് തന്നെയാണ് യുഎസ് ഇന്റലിജന്‍സും പറയുന്നത്. അതേസമയം യുഎസിന് സൗദിയെ കടന്നാക്രമിക്കുന്നതിന് പരിമിതികളുണ്ട്. അതേസമയം തുര്‍ക്കി പ്രസിഡന്റും ഖഷോഗിയുടെ സുഹൃത്തുമായ തയിപ് എര്‍ദോഗാന്‍, ഖഷോഗിയെ സൗദി തട്ടിക്കൊണ്ടുപോയെന്നോ പറഞ്ഞിട്ടില്ല.
ഫോറന്‍സിക് വിദഗ്ധന്‍ അടക്കമുള്ള 15 അംഗ സൗദി ഹിറ്റിംഗ് സ്‌ക്വാഡ് ആണ് ഖഷോഗിയെ വധിക്കാനായി തുര്‍ക്കിയിലെത്തിയത് എന്നാണ് ആരോപണം. സൗദി കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഒതെയ്ബിയുടെ ഓഫീസിനിടുത്തെത്തിയപ്പോള്‍ സൗദി ഏജന്റുമാര്‍ ഖഷോഗിയെ കടന്നുപിടിച്ച് മര്‍ദ്ദിക്കാന്‍ തുടങ്ങി. വിരലുകള്‍ ആദ്യം മുറിച്ചെടുത്തു. ശക്തമായി മര്‍ദ്ദിച്ചു – തുര്‍ക്കി ഉദ്യോഗസ്ഥന്‍ പറയുന്നു. വിവാഹവുമായി ബന്ധപ്പെട്ട രേഖകള്‍ക്കായാണ് ഖഷോഗി കോണ്‍സുലേറ്റിലെത്തിയത്. ഇത് പുറത്തുപോയി ചെയ്യൂ, നിങ്ങള്‍ എന്നെ ബുദ്ധിമുട്ടിലാക്കരുത് – കോണ്‍സല്‍, ഏജന്റുമാരോട് പറഞ്ഞതായി തുര്‍ക്കി ഉദ്യോഗസ്ഥര്‍ പറയുന്നു. സൗദിയിലേയ്ക്ക് മടങ്ങിവരുമ്പോള്‍ ജീവിക്കണം എന്നുണ്ടെങ്കില്‍ മിണ്ടാതിരുന്നോ എന്നാണ് ഏജന്റുമാരിലൊരാല്‍ കോണ്‍സലിനോട് പറഞ്ഞത്. തുര്‍ക്കി പത്രം യേനി സഫക് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 15ല്‍ ഒമ്പത് പേര്‍ സൗദി മിലിട്ടറി, ഇന്റലിജന്‍സ് സര്‍വീസുകളുമായി ബന്ധപ്പെട്ടവരാണ്.
ഖഷോഗിയുടെ ശരീരം ഏജന്റുമാര്‍ കീറി മുറിക്കുമ്പോള്‍ ചെവിയില്‍ ഹെഡ്‌ഫോണ്‍ കുത്തി പാട്ട് കേള്‍ക്കാനായിരുന്നു ഡോക്ടര്‍ നല്‍കിയ ഉപദേശം. ഡോക്ടറും ഹെഡ്‌ഫോണ്‍സ് കുത്തി ആ സമയം സംഗീതം ആസ്വദിച്ചു. എങ്ങനെയാണ് ഇത്തരം വിവരങ്ങള്‍ ലഭ്യമായത് എന്ന് തുര്‍ക്കി ഉദ്യോഗസ്ഥര്‍ പറയുന്നില്ല. കോണ്‍സുലേറ്റിലെ ചാര സംവിധാനങ്ങള്‍ ഉപയോഗിച്ചായിരിക്കാം. എന്നാല്‍ ഇത് പുറത്താലുന്നത് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന ആശങ്ക തുര്‍ക്കിക്കുണ്ട്. ഏറ്റവും അടുപ്പമുള്ള ഇന്റലിജന്‍സ് പങ്കാളികളില്‍ പെട്ട യുഎസിനും തുര്‍ക്കി വിവരങ്ങള്‍ കൈമാറിയിട്ടില്ല. തുര്‍ക്കി മാധ്യങ്ങളില്‍ ഭൂരിഭാഗവും സര്‍ക്കാരിന്റെ സെന്‍സര്‍ഷിപ്പിന് വിധേയമായി പ്രവര്‍ത്തിക്കുന്നവയാണ്. വിശ്വസനീയത വളരെ കുറവാണെങ്കിലും ഇത്തരം മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ ധാരളമായി നല്‍കാനിടയുണ്ടെങ്കിലും ഇത്രയും സെന്‍സിറ്റീവായ ഒരു പ്രശ്‌നത്തില്‍ ഗവണ്‍മെന്റിന്റെ അനുമതിയില്ലാതെ ഇത്തരം കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുര്‍ക്കി മാധ്യമങ്ങള്‍ക്ക് കഴിയില്ലെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വായനയ്ക്ക്: https://goo.gl/b97Gzt
ഖഷോഗിയുടെ തിരോധാനം: സിറിയയിലൊഴുക്കാനായി സൗദി വാഗ്ദാനം ചെയ്ത 100 ദശലക്ഷം ഡോളർ യുഎസ് അക്കൗണ്ടിലെത്തി
ഖഷോഗിയുടെ തിരോധാനം: വിരട്ടലും വിലപേശലും വേണ്ടെന്ന് അമേരിക്കയോട് സൗദി, അടിച്ചാല്‍ തിരിച്ചടിക്കും
ജമാൽ ഖഷോഗിയുടെ തിരോധാനം: നിക്ഷേപകരും മാധ്യമങ്ങളും പിന്മാറുന്നു; സൗദി നിക്ഷേപക സമ്മേളം പ്രതിസന്ധിയിൽ