UPDATES

വിദേശം

ലൈംഗിക കുറ്റകൃത്യങ്ങളുടെ പേരില്‍ ഉഗാണ്ടയില്‍ നൂറുകണക്കിന് ആളുകളെ ജയിലിലടച്ചു

കുറ്റവാളികള്‍ക്ക് നിര്‍ബന്ധിത സാമൂഹ്യസേവനം മുതല്‍ 50 വർഷം തടവുശിക്ഷ വരെ വിധിച്ചിട്ടുണ്ട്

ലൈംഗിക കുറ്റകൃത്യങ്ങളുടെ പേരില്‍ ഉഗാണ്ടയില്‍ നൂറുകണക്കിന് ആളുകളെ ജയിലിലടച്ചു. കോടതിയില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക കോടതി വിളിച്ചു ചേര്‍ത്തതിനു പിന്നാലെയാണ് നടപടി. രാജ്യത്തെ തെരെഞ്ഞെക്കപ്പെട്ട 13 ജില്ലകളിലെ കോടതികളിലാണ് വിചാരണ നടക്കുന്നത്. ഇതുവരെ 13 കേസുകളില്‍ മാത്രം വിചാരണ പൂര്‍ത്തിയായപ്പോള്‍ 414 പുരുഷന്മാരും ഒൻപത് സ്ത്രീകളും കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്.

കുറ്റവാളികള്‍ക്ക് നിര്‍ബന്ധിത സാമൂഹ്യസേവനം മുതല്‍ 50 വർഷം തടവുശിക്ഷ വരെ വിധിച്ചിട്ടുണ്ട്. വിചാരണ പൂര്‍ത്തിയാക്കാനുള്ള തീരുമാനം വിജയം കണ്ടെന്ന് ഉഗാണ്ടയിലെ നിയമ – നീതിന്യായ മന്ത്രാലയങ്ങള്‍ വ്യക്തമാക്കുന്നു. 650 കേസുകള്‍ തീര്‍പ്പാക്കുക എന്ന ലക്ഷ്യത്തില്‍ ഇറങ്ങി 788 കേസുകളിൽ തീര്‍പ്പുണ്ടാക്കാന്‍ കഴിഞ്ഞുവെന്ന് നിയമമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

സാമൂഹ്യപ്രവര്‍ത്തകര്‍ ഈ നീക്കത്തെ സ്വാഗതം ചെയ്തു. കോടതിയുടെ ഇടപെടല്‍ കുറ്റവാളികള്‍ക്ക് ശക്തമായ സന്ദേശം നല്‍കുന്ന ‘നിർണ്ണായക നടപടി’യാണെന്ന് അവര്‍ പറയുന്നു. ‘ലിംഗഭേദം അടിസ്ഥാനമാക്കിയുള്ള അക്രമങ്ങള്‍ക്കെതിരെ കോടതി നടത്തുന്ന ഇടപെടലുകള്‍ ചരിത്രപ്രധാനമായ സംഭവമാണെന്ന്’ ഉഗാണ്ടയിലെ സാമൂഹ്യ പ്രവര്‍ത്തകനായ സൈമൺ റിച്ചാർഡ് മുഗെനി പറഞ്ഞു.

ലൈംഗിക – ലിംഗാധിഷ്ഠിത ആക്രമണങ്ങൾ ഉഗാണ്ടയില്‍ അനുദിനം വർദ്ധിച്ചുവരികയാണ്. 2017-ൽ 1,335 ബലാത്സംഗ കേസുകളും, കുട്ടികള്‍ക്കെതിരെ 14,985 ലൈംഗീകാതിക്രമ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉഗാണ്ടൻ പോലീസിന്‍റെ കുറ്റകൃത്യങ്ങളെകുറിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്ന ആയിരത്തോളം കേസുകളാണ് പ്രത്യേക കോടതി വിളിച്ചു ചേര്‍ത്ത് തീര്‍പ്പാക്കുന്നത്.

Read More: എ കെ ബാലന്‍ ആരെ, എന്തിനാണ് പേടിക്കുന്നത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍