ഇന്നലെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം, മുംബയ് ഭീകരാക്രമണ കേസിന്റെ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ഭീകര നേതാവ് ഹാഫിസ് സയദിന്റെ ജമാ അത്ത് ഉദ് ദവ സംഘടനയെ വീണ്ടും നിരോധിച്ചിരുന്നു.
ജയ്ഷ് ഇ മുഹമ്മദിന്റെ ആസ്ഥാനമെന്ന് കരുതപ്പെടുന്ന പള്ളിയും മദ്രസയും ഉള്‍ക്കൊള്ളുന്ന ബഹവല്‍പൂരിലെ കേന്ദ്രത്തിന്റെ നിയന്ത്രണം പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യ സര്‍ക്കാര്‍ ഏറ്റെടുത്തു. പാകിസ്താന്‍ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി അധ്യക്ഷനായ നാഷണല്‍ സെക്യൂരിറ്റി കമ്മിറ്റിയുടെ (എന്‍ എസ് സി) തീരുമാനപ്രകാരമാണ് നടപടി. അതേസമയം ഏതെങ്കിലും പ്രധാന നേതാക്കള്‍ അറസ്റ്റിലായതായി വിവരമില്ല.
മദ്രസാതുള്‍ സാബിര്‍, ജമാ ഇ മസ്ജിദ് സുഭാനള്ളാ എന്നിവ ഉള്‍ക്കൊള്ളുന്ന സമുച്ചയാണ് പഞ്ചാബ് ഗവണ്‍മെന്റ് ഏറ്റെടുത്തത്. കാമ്പസിന്റെ നടത്തിപ്പ് ചുമതല അഡ്മിനിസ്‌ട്രേറ്ററെ ഏല്‍പ്പിച്ചു. 70 അധ്യാപകരും 600 വിദ്യാര്‍ത്ഥികളും ഇവിടെയുണ്ട് എന്ന് ഡോണ്‍ ന്യൂസ് പറയുന്നു. നിലവില്‍ സുരക്ഷയ്ക്കായി പൊലീസ് സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.
പുല്‍വാമ ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തില്‍ ജയ്ഷ് ഇ മുഹമ്മദ് അടക്കമുള്ള ഭീകര സംഘടനകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പാകിസ്താനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എന്‍ എസ് സി യോഗം, മുംബയ് ഭീകരാക്രമണ കേസിന്റെ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ഭീകര നേതാവ് ഹാഫിസ് സയദിന്റെ ജമാ അത്ത് ഉദ് ദവ സംഘടനയെ വീണ്ടും നിരോധിച്ചിരുന്നു.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തികസഹായം തടയാന്‍ രൂപീകരിച്ച രാജ്യങ്ങളുടെ കൂട്ടായ്മയായ എഫ്എടിഎഫ് ഒക്ടോബർ വരെ പാകിസ്താനെ ‘ഗ്രേ ലിസ്റ്റി’ൽ നിലനിർത്താൻ തീരുമാനമെടുത്തിരുന്നു. അൽ ഖായിദ, ജമാഅത്ത് ഉദ് ദാവ, ജെയ്ഷെ മൊഹമ്മദ് തുടങ്ങിയ സംഘടനകൾ സൃഷ്ടിക്കുന്ന അപകടസാധ്യതകളെ തിരിച്ചറിയുന്നതിൽ വേണ്ടത്ര പുരോഗതി പാകിസ്താൻ കൈവരിച്ചില്ല എന്നാണ് എഫ്എടിഎഫ് വിലയിരുത്തിയത്. ബ്ലാക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന്റെ ആദ്യഘട്ടമാണ് ഗ്രേ ലിസ്റ്റിൽ പെടുത്തൽ. ഇത് അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്ന് പാകിസ്താന് വായ്പ ലഭിക്കാത്ത സാഹചര്യമുണ്ടാക്കും.
Read more at: https://www.manoramaonline.com/news/latest-news/2019/02/22/pakistan-govt-says-it-has-taken-control-of-jaish-e-mohammed-campus-in-bahawalpur.html