UPDATES

വിദേശം

പ്രധാനമന്ത്രിയെ പുറത്താക്കിയത് തന്നെ വധിക്കാന്‍ ശ്രമിച്ചതിനെന്ന് ലങ്കന്‍ പ്രസിഡന്റ്; രണതുംഗെയുടെ ബോര്‍ഡി ഗാര്‍ഡ് ഒരാളെ വെടിവച്ച് കൊന്നു

പ്രധാനമന്ത്രി വിക്രമസിംഗെയും മന്ത്രിയും മുന്‍ സൈനിക മേധാവിയുമായ ശരത് ഫൊന്‍സേകയും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. വിക്രമസിംഗെയോ ഫൊന്‍സേകയോ ആരോപണത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

തന്നെ വധിക്കാന്‍ ഒരു കാബിനറ്റ് മന്ത്രി ഉള്‍പ്പെട്ട ഗൂഢാലോചന നടന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെ പുറത്താക്കിയതെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന. രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ ടിവി പ്രസംഗത്തിലാണ് സിരിസേന ഇക്കാര്യം പറഞ്ഞത്. അതേസമയം ഏത് മന്ത്രിയാണ് തന്നെ വധിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായതെന്ന് സിരിസേന വ്യക്തമാക്കിയില്ല. ഇതാദ്യമായാണ് തന്നെ വധിക്കാന്‍ ശ്രമം നടന്നതായി സിരിസേന പരസ്യമായി പറയുന്നത്. അതേസമയം പൊലീസ് ഇന്‍ഫോമന്റായ നമാല്‍ കുമാര മന്ത്രിയുടെ പേര് വെളിപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി വിക്രമസിംഗെയും മന്ത്രിയും മുന്‍ സൈനിക മേധാവിയുമായ ശരത് ഫൊന്‍സേകയും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. വിക്രമസിംഗെയോ ഫൊന്‍സേകയോ ആരോപണത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇതിനിടെ വിക്രമസിംഗെയെ പുറത്താക്കിയതിനെ തുടര്‍ന്ന് വിക്രമസിംഗെയുടെ യുഎന്‍പി പ്രവര്‍ത്തകരും പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ടിരിക്കുന്ന മഹീന്ദ രാജപക്‌സയുടെ എസ് എഫ് പി (ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി) പ്രവര്‍ത്തകരും തമ്മില്‍ രൂക്ഷമായ സംഘര്‍ഷമാണ് തലസ്ഥാനമായ കൊളംബോയിലടക്കം നടക്കുന്നത്. കൊളംബോയില്‍ പെട്രോളിയം മന്ത്രാലയത്തിന് മുന്നില്‍ മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. മുന്‍ ക്രിക്കറ്റ് ടീം ക്യാപറ്റന്‍ അര്‍ജുന രണതുംഗെയാണ് പെട്രോളിയം മന്ത്രി. തന്നെ ഓഫീസില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ അക്രമമഴിച്ചുവിട്ടതിനെ തുടര്‍ന്നാണ് വെടിവയ്പുണ്ടായതെന്നാണ് രണതുംഗ മാധ്യമങ്ങളോട് പ്രതികരിച്ചത്.

READ ALSO: Explainer: ചൈന പിടിമുറുക്കുമോ? ശ്രീലങ്കൻ രാഷ്ട്രീയവും ഇന്ത്യയും തമ്മിലെന്ത്?

നൂറ് കണക്കിന് വിക്രമസിംഗെ അനുകൂലികളാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ തടിച്ചുകൂടിയത്. അവര്‍ സിരിസേനയ്ക്കും രാജപക്‌സയ്ക്കുമെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബുദ്ധ സന്യാസിമാര്‍ വിക്രമസിംഗെയ്ക്ക് വേണ്ടി പ്രാര്‍ത്ഥനകള്‍ സംഘടിപ്പിച്ചു. പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയുടെ നേതാവായ വിക്രമസിംഗെയെ പുറത്താക്കിയത് നിയമവിരുദ്ധമാണന്നും നിയമപ്രകാരം അദ്ദേഹം തന്നെയാണ് ഇപ്പോളും പ്രധാനമന്ത്രി എന്നും ചൂണ്ടിക്കാട്ടി സ്പീക്കര്‍ കാരു ജയസൂര്യ പ്രസിഡന്റിന് കത്ത് നല്‍കിയിരുന്നു. പാര്‍ലമെന്റ് പിരിച്ചുവിട്ട നടപടി ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

തന്നെ വധിക്കാന്‍ ഇന്ത്യന്‍ ചാര സംഘടനയായ റോയുടെ (റിസര്ർച്ച് ആന്ഡ് അനാലിസിസ് വിങ്) ഏജന്റുമാര്‍ മന്ത്രിസഭയിലടക്കം നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് പ്രസിന്റിനെ ഉദ്ധരിച്ച് മന്ത്രി മംഗള സമരവീര രംഗത്തെത്തിയത്. ഇതിന് പിന്നാലെ രാജപക്‌സ ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട രംഗത്തെത്തി. അതേസമയം ഇന്ത്യ തന്നെ വധിക്കാന്‍ ശ്രമിക്കുന്നതായി താന്‍ പറഞ്ഞിട്ടില്ലെന്നാണ് സിരിസേന പിന്നീട് പറഞ്ഞത്. 2015ല്‍ രാജപക്‌സയെ പരാജയപ്പെടുത്തി അധികാരത്തില്‍ വന്ന സിരിസ – വിക്രമസിംഗെ സഖ്യം ഉലയാന്‍ തുടങ്ങിയിട്ട് കുറച്ചായി. വിക്രമസിംഗെയുടെ സാമ്പത്തിക പരിഷ്‌കരണ നടപടികളിലും 2009ല്‍ അവസാനിച്ച ആഭ്യന്തര യുദ്ധത്തിന്റെ ഭാഗമായി സൈനികര്‍ക്കെതിരെ യുദ്ധ കുറ്റങ്ങള്‍ സംബന്ധിച്ചുള്ള അന്വേഷണത്തിലുമെല്ലാം സിരിസേന എതിര്‍പ്പുയര്‍ത്തിയിരുന്നു.

വിക്രമസിംഗെ ആണ് ഇപ്പോളും പ്രധാനമന്ത്രി, രാജപക്സയല്ല: ശ്രീലങ്ക സ്പീക്കര്‍

ശ്രീലങ്കന്‍ പ്രധാനമന്ത്രി വിക്രമസിംഗെ പുറത്ത്, രാജപക്സ പ്രധാനമന്ത്രി; പിന്തുണ പിന്‍വലിച്ചത് പ്രസിഡന്റ് സിരിസേനയുടെ പാര്‍ട്ടി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍