അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റഷ്യന്‍ നയതന്ത്ര വിദഗ്ദരുടെ പുറത്താക്കലാണ് ട്രംപ് ഇന്നലെ ഒപ്പുവെച്ചത്
മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്ക്രിപാലിനും മകള്‍ യൂലിയക്കും നേരെ നാഡീവിഷ ആക്രമണം നടത്തി എന്നാരോപണം നേരിടുന്ന റഷ്യക്കെതിരെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും രംഗത്ത്. ഇന്നലെ 60 റഷ്യന്‍ നയതന്ത്ര വിദഗ്ധരെ പുറത്താക്കി അമേരിക്ക പുറത്താക്കി. റഷ്യയുടെ സിയാറ്റിലുള്ള കോണ്‍സുലേറ്റ് അടച്ചു പൂട്ടാനും അമേരിക്ക ആവശ്യപ്പെട്ടു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റഷ്യന്‍ നയതന്ത്ര വിദഗ്ദരുടെ പുറത്താക്കലാണ് ട്രംപ് ഇന്നലെ ഒപ്പുവെച്ചത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ നടപടിയെ പിന്തുണച്ചുകൊണ്ട് 18 രാജ്യങ്ങള്‍ റഷ്യക്കെതിരെ നടപടി പ്രഖ്യാപിച്ചു. ഇതില്‍ 14 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളാണ്. ആകെ നൂറിലധികം റഷ്യന്‍ നയതന്ത്ര വിദഗ്ദ്ധരാണ് വിവിധ രാജ്യങ്ങളില്‍ നിന്നും പുറത്താക്കപ്പെടുന്നത്. ശീത യുദ്ധത്തിന്നു ശേഷം റഷ്യന്‍ നയതന്ത്ര വിദഗ്ധര്‍ക്കെതിരെ നടക്കുന്ന പടിഞ്ഞാറന്‍ രാജ്യങ്ങള്‍ കൈക്കൊള്ളുന്ന ഏറ്റവും വലിയ നടപടിയാണ് ഇത്.
നേരത്തെ യു കെ 23 റഷ്യന്‍ നയതന്ത്ര വിദഗ്ധരെ പുറത്താക്കിയിരുന്നു. അത്രയും തന്നെ എണ്ണം ബ്രിട്ടിഷ് ഉദ്യോഗസ്ഥരെ പുറത്താക്കിയാണ് റഷ്യ അതിനു മറുപടി നല്കിയത്.
ഡൊണാള്‍ഡ് ട്രംപ് പ്രസിഡണ്ട് പദവിയില്‍ എത്തിയതിന് ശേഷം റഷ്യക്കെതിരെ എടുക്കുന്ന ഏറ്റവും ശക്തമായ നടപടിയാണ് ഇത്. യു എസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടു എന്ന ആരോപണത്തില്‍ ശക്തമായി നടപടി കൈക്കൊള്ളാതത്തിന് ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും തന്റെ തന്നെ പാര്‍ട്ടിയില്‍ നിന്നും ട്രംപ് വിമര്‍ശനം നേരിട്ടിരുന്നു.
യൂറോപ്യന്‍ യൂണിയന്‍ 30, ഉക്രെയിന്‍ 13, കാനഡ 7 എന്നിങ്ങനെയാണ് റഷ്യന്‍ നയതന്ത്ര വിദഗ്ദരെ പുറത്താക്കിയിരികുന്നത്.
ചരിത്രത്തിലെ ഏറ്റവും സംഘടിതമായ റഷ്യന്‍ നയതന്ത്ര വിധ്ഗ്ധരുടെ പുറത്താക്കല്‍ എന്നാണ് തെരേസ മെയ് മറ്റ് രാജ്യങ്ങളുടെ നടപടിയെ സ്വാഗതം ചെയ്തുകൊണ്ട് ഹൌസ് ഓഫ് കോമണ്‍സില്‍ പറഞ്ഞത്. അതേസമയം പുറത്താക്കല്‍ പ്രകോപനപരമാണെന്നും അതിനു തക്കതായ മറുപടി നല്‍കുമെന്നും റഷ്യ പ്രതികരിച്ചു.