UPDATES

വിദേശം

യു എസ് സര്‍ക്കാര്‍ അടച്ചുപൂട്ടി; ജീവനക്കാര്‍ക്ക് ജോലിയില്‍ നിന്നും താത്ക്കാലിക വിടുതല്‍; ഇനി എന്ത്? അറിയേണ്ടതെല്ലാം

പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് കാര്യാലയത്തിലെ 1,056 അംഗങ്ങളെ താത്ക്കാലിക വിടുതലില്‍ നിര്‍ത്തേണ്ടി വരുമെന്ന് വൈറ്റ് ഹൌസ്

സര്‍ക്കാര്‍ സേവനങ്ങള്‍ തുടരുന്നതിനുള്ള പണം നല്‍കുന്നതിന് ഒരു താത്ക്കാലിക നടപടി തയ്യാറാക്കുന്നതില്‍ റിപ്പബ്ലിക്കന്‍മാരും ഡെമോക്രാറ്റുകളും യോജിപ്പിലെത്താത്തതോടെയാണ് യു എസ് സര്‍ക്കാര്‍ അടച്ചിടേണ്ടിവരുന്നത്. അതിനെക്കുറിച്ച് നിങ്ങള്‍ അറിയേണ്ടതെല്ലാം;

താത്ക്കാലികവിടുതല്‍: ആയിരക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിയില്‍ നിന്നും താത്ക്കാലിക വിടുതലാകും. ഇതിനര്‍ത്ഥം അവര്‍ തിങ്കളാഴ്ച്ച ജോലിക്കെത്തില്ല എന്നാണ്. ആവശ്യ സേവനങ്ങളല്ലാത്ത ഏജന്‍സികള്‍ക്കും മറ്റ് വകുപ്പുകള്‍ക്കും വേണ്ടി പണിയെടുക്കുന്ന, ചെറുകിട വ്യാപാര വായ്പകള്‍ നല്‍കുന്ന ഏജന്‍സികളും പാസ്പോര്‍ട് അപേക്ഷ ജോലികള്‍ ചെയ്യുന്നവരും ഉള്‍പ്പെടെടെയുള്ളവര്‍, കോണ്‍ഗ്രസ് ഫെഡറല്‍ ബജറ്റിന് മേല്‍ ഒരു തീരുമാനമെടുക്കുംവരെ ജോലികള്‍ നിര്‍ത്തി എന്നാണ്. ഈ വകുപ്പുകളിലെ ജീവനക്കാരെ ‘താത്ക്കാലിക വിടുതലില്‍’ (furlough) നിര്‍ത്തും. മുമ്പ് ഇത്തരം അടച്ചുപൂട്ടല്‍ ഉണ്ടായപ്പോഴൊക്കെ വീട്ടിലിരുന്നവര്‍ക്ക് വാഷിംഗ്ടണില്‍ ഒരു തീരുമാനമായപ്പോള്‍ മുന്‍കാലപ്രാബല്യത്തോടെ ശമ്പളം നല്കിയിട്ടുണ്ട്. 2013-ലെ സര്‍ക്കാര്‍ അടച്ചുപൂട്ടലിന്റെ മൂര്‍ധന്യാവസ്ഥയില്‍ ഏതാണ്ട് 8,50,000 ജീവനക്കാരാണ് പ്രതിദിനം താത്ക്കാലിക വിടുതലില്‍ നിന്നത്.

വൈറ്റ് ഹൌസ്: പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് കാര്യാലയത്തിലെ 1,056 അംഗങ്ങളെ താത്ക്കാലിക വിടുതലില്‍ നിര്‍ത്തേണ്ടി വരുമെന്ന് വൈറ്റ് ഹൌസ് വെള്ളിയാഴ്ച്ച പറഞ്ഞു. ആവശ്യ സേവനത്തിലുള്ള 659 പേര്‍ ജോലിക്ക് ഹാജരാകും. താത്ക്കാലിക വിടുതലിലുള്ള ജീവനക്കാര്‍ തിങ്കളാഴ്ച്ച വരുമെന്നാണ് കരുതുന്നതെന്ന് വെള്ളിയാഴ്ച്ച വൈറ്റ് ഹൌസ് വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒരു അടിയന്തര പദ്ധതിയില്‍ പറയുന്നു. എന്നാല്‍ ഇവര്‍ പരമാവധി നാല് മണിക്കൂറേ കാര്യാലയത്തില്‍ ചെലവഴിക്കൂ. ചില ആശയവിനിമയങ്ങള്‍ പൂര്‍ത്തിയാക്കാനും ജോലിയില്‍ തുടരുന്ന സഹപ്രവര്‍ത്തകര്‍ക്ക് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്കാനും മാത്രമായിരിക്കും ഇത്.

സൈന്യം: സൈന്യത്തിന്റേത് ആവശ്യ സേവനമാകായാല്‍ അവര്‍ ജോലിക്ക് ഹാജരാകും. എന്നാല്‍, മുന്നണിയില്‍ അടക്കമുള്ള സൈനികര്‍ക്ക് അടച്ചിടുന്ന കാലത്ത് ശമ്പളം കിട്ടില്ല. അടച്ചിടല്‍ ആഴ്ച്ചകളോളം തുടര്‍ന്നാല്‍, ഏതാണ്ട് 1.3 ദശലക്ഷം വരുന്ന സൈനികര്‍ ശമ്പളമില്ലാതെ ജോലിചെയ്യേണ്ടിവരും. സൈന്യത്തിനിപ്പോള്‍ ഫെബ്രുവരി 1-നാണ് ശമ്പളം നല്‍കുന്നത്.
ഇതുകൂടാതെ സൈന്യത്തിന്റെ ഭരണനിര്‍വ്വഹണ വിഭാഗത്തിലെ ജീവനക്കാര്‍, സൈനിക അക്കാദമിയിലെ അദ്ധ്യാപകരും അറ്റകുറ്റപ്പണി കരാറുകാരും അടക്കം, ജോലിക്കെത്തില്ല.

പ്രത്യേക ഉപദേശകന്‍: പ്രത്യേക ഉപദേശകന്‍ റോബര്‍ട് മുള്ളറുടെ റഷ്യ അന്വേഷണ സംഘം പ്രവര്‍ത്തനം തുടരുമെന്ന് നീതിന്യായ വകുപ്പിന്റെ വക്താവ് അറിയിച്ചു.

ദേശീയോദ്യാനങ്ങള്‍, തോക്കിനുള്ള അനുമതി: ദേശീയോദ്യാനങ്ങള്, മൃഗശാലാകള്‍, സംഗ്രഹാലയങ്ങള്‍ എന്നിവ സന്ദര്‍ശിക്കാന്‍ പരിപാടിയുണ്ടെങ്കില്‍ അവയില്‍ പലതും അടഞ്ഞുകിടക്കും. സ്മിത്ത്സോനിയന്‍ ദേശീയ മൃഗശാലയിലെ ജനപ്രിയമായ പാണ്ട ക്യാമറ കണ്ണുപൂട്ടും. എന്നാല്‍ ഈ ആഴ്ചയാവസാനത്തില്‍ മൃഗശാലകളും സംഗ്രഹാലയങ്ങളും സന്ദര്‍ശിക്കാന്‍ സാധിക്കും. തിങ്കളാഴ്ച്ച മുതല്‍ ഇവ അടച്ചിടും. മദ്യം, പുകയില, വെടിക്കോപ്പുകള്‍, സ്ഫോടകവസ്തുക്കള്‍ എന്നിവയുടെ ബ്യൂറോയുടെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കും. അതായത് തോക്കിന് അനുമതി വേണമെങ്കില്‍ നിങ്ങള്‍ അടച്ചുപൂട്ടല്‍ തീരുംവരെ കാക്കണം.

ടി എസ് എ, വ്യോമയാന നിയന്ത്രണം, തപാല്‍ സേവനങ്ങള്‍: സാമൂഹ്യ സുരക്ഷാ, വ്യോമയാന നിയന്ത്രണം, ഗതാഗത സുരക്ഷാ നിര്‍വഹണം എന്നിവയ്ക്കുള്ള പണം ലഭിക്കല്‍ തുടരും. അവയിലെ പല ജീവനക്കാര്‍ക്കും ലഭിക്കില്ലെങ്കിലും. യു എസ് തപാല്‍ വകുപ്പ് സേവനം നിര്‍ത്തില്ല. നിങ്ങള്‍ക്കുള്ള കത്തുകള്‍ കിട്ടും.

വാഷിംഗ്ടണ്‍ ഡി സിയിലെ നഗരസേവനങ്ങള്‍: 2013-ല്‍ അടച്ചുപൂട്ടല്‍ വാഷിംഗ്ടണ്‍ നിവാസികളെ കാര്യമായി ബാധിച്ചു. എന്നാല്‍ ഇത്തവണ സേവനങ്ങള്‍ മുടക്കമില്ലാതെ നടക്കുമെന്ന് മേയര്‍ മുരിയെല്‍ ബ്രൌസര്‍ ഉറപ്പ് നല്കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍