UPDATES

വിദേശം

സിറിയയിലേയ്ക്ക് എണ്ണ കടത്താന്‍ ശ്രമിച്ചെന്ന് ആരോപണം, ഇറാന്റെ എണ്ണക്കപ്പലിനെ യുഎസ് കരിമ്പട്ടികയില്‍ പെടുത്തി

സിറിയയിലേക്ക് അനധികൃതമായി എണ്ണകടത്താന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് അമേരിക്കയുടെ നടപടി.

ഇറാനിയന്‍ എണ്ണക്കപ്പലായ അഡ്രിയാന്‍ ഡര്‍യ വണ്ണിനെ യുഎസ് കരിമ്പട്ടികയില്‍ പെടുത്തി. സിറിയയിലേക്ക് അനധികൃതമായി എണ്ണകടത്താന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് അമേരിക്കയുടെ നടപടി. ബാഷര്‍ അല്‍ അസദിന്റെ ഭരണകൂടത്തിനെതിരായ ഉപരോധത്തെ മറികടന്നുകൊണ്ട് സിറിയയിലേക്ക് എണ്ണ കടത്തുകയാണെന്നതിന് ‘വിശ്വസനീയമായ തെളിവുകള്‍’ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉപരോധമെന്ന് യു.എസ് പറയുന്നു.

മുമ്പ് ഗ്രേസ് 1 എന്നറിയപ്പെട്ടിരുന്ന ഈ കപ്പല്‍ ജൂലൈയില്‍ ജിബ്രാള്‍ട്ടറില്‍ നിന്നും ബ്രിട്ടീഷ് നാവികര്‍ പിടികൂടി ആറ് ആഴ്ച കസ്റ്റടിയില്‍ വെച്ചിരുന്നു. ഇറാന്റെ സഖ്യകക്ഷിയായ സിറിയയിലേക്ക് അനധികൃതമായി എണ്ണകടത്താന്‍ ശ്രമിച്ചു എന്നായിരുന്നു ആരോപണം. യൂറോപ്യന്‍ യൂണിയന്റെ ഉപരോധത്തിന് വിധേയമായ രാജ്യങ്ങളിലേക്ക് പോകില്ലെന്ന് ഇറാനില്‍ നിന്ന് രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചതോടെയാണ് ജിബ്രാള്‍ട്ടര്‍ കോടതി കപ്പല്‍ വിട്ടയച്ചത്. അമേരിക്കയുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ടുള്ള തീരുമാനമായിരുന്നു അത്. എന്നാല്‍ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടില്ലെന്ന് ടെഹ്റാന്‍ പിന്നീട് പറഞ്ഞു.

‘ടാങ്കര്‍ സിറിയയിലെ ടാര്‍ട്ടസിലേക്ക് പോകുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് വിശ്വസനീയമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്’ എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ട്വീറ്റ് ചെയ്തു. തീവ്രവാദ വിരുദ്ധ ഉത്തരവനുസരിച്ചാണ് കപ്പലിനെ കരിമ്പട്ടികയില്‍ പെടുത്തിയതെന്നും, അഡ്രിയാന്‍ ഡര്‍യ 1-ന് പിന്തുണ നല്‍കുന്ന ആര്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തിയേക്കാമെന്നും യുഎസ് ട്രഷറി പറഞ്ഞു. കപ്പലിന്റെ ക്യാപ്റ്റന്‍ അഖിലേഷ് കുമാറിനെയും ഉത്തരവ് പ്രകാരം കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. എണ്ണ വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനം തീവ്രവാദ ഗ്രൂപ്പുകളെ സഹായിക്കുന്നതിനായി ചിലവഴിക്കാനാണ് ഇറാന്റെ ഉദ്ദേശമെന്ന് അമേരിക്ക ആരോപിക്കുന്നു.

ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സരീഫ് കപ്പിലനെ കുറിച്ച് നല്‍കിയ ഉറപ്പ് വിശ്വസിച്ചത് തങ്ങള്‍ക്ക് പറ്റിയ വലിയ തെറ്റാണെന്നും പോംപിയോ പറയുന്നു. ജിബ്രാള്‍ട്ടറില്‍ നിന്നും റിലീസായ ശേഷം അഡ്രിയാന്‍ ഡര്‍യ മെഡിറ്ററേനിയന്‍ കടലില്‍ ചുറ്റിക്കറങ്ങുകയായിരുന്നു. അതിന്റെ എല്ലാ നീക്കങ്ങളും ട്രാക്ക് ചെയ്യുന്ന മറൈന്‍ ട്രാഫിക് വെബ്സൈറ്റ് പ്രകാരം ശനിയാഴ്ച കപ്പല്‍ സൈപ്രസിന്റെ വടക്ക് ഭാഗത്താണുള്ളത്. 140 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 2.1 ദശലക്ഷം ബാരല്‍ എണ്ണയുമായി നീങ്ങുന്ന കപ്പലിനെ സ്വീകരിക്കുമെന്ന തുര്‍ക്കിയുടെ അവകാശവാദം ലെബനന്‍ നേരത്തെ തള്ളിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍