UPDATES

വിദേശം

യെമനെതിരെ പോരാടാന്‍ സുഡാനില്‍ നിന്നും സൌദി കുട്ടികളെ റിക്രൂട്ട് ചെയ്തെന്ന വാദം തള്ളി അമേരിക്ക

ബാല സൈനികരെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യയെ ഉൾപ്പെടുത്തുന്നത് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ തടഞ്ഞു

ബാല സൈനികരെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യയെ ഉൾപ്പെടുത്തുന്നത് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ തടഞ്ഞു. യമനിൽ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര യുദ്ധത്തിൽ സൗദി-യു.എ.ഇ സഖ്യം കുട്ടികളെ ഉപയോഗിക്കുന്നുവെന്ന കണ്ടെത്തൽ പാടെ തള്ളിക്കളഞ്ഞുകൊണ്ടാണ് ഈ നീക്കമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

നീണ്ട ആഭ്യന്തര ചർച്ചകൾക്ക് ശേഷമാണ് അമേരിക്ക ഈ തീരുമാനം എടുത്തിരിക്കുന്നത്. ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം സുരക്ഷയെക്കാൾ സാമ്പത്തിക താൽപര്യങ്ങൾക്കാണ് മുൻഗണന കൊടുക്കുന്നത് എന്ന മനുഷ്യാവകാശ സംഘടനകളുടെ വിമർശം ഇതോടെ ശക്തമായി. എണ്ണ ശക്തിയായ സൗദി അറേബ്യ അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയും ആയുധ ഉപഭോക്താവുമാണ്. അതേ അവസരത്തിൽ സൗദി അറേബ്യയുടെ പ്രാദേശിക എതിരാളിയായ ഇറാനെതിരെ പോംപിയോ രൂക്ഷമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്.

യമനിൽ സൗദി സഖ്യ സേനക്ക് വേണ്ടി പോരാടാൻ സുഡാനിൽ നിന്നും സൗദി അറേബ്യ കുട്ടികളെ റിക്രൂട്ട് ചെയ്യുന്നുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് വിദഗ്ധരും, മനുഷ്യാവകാശ സംഘടനകളും നടത്തിയ അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സൗദിയേയും ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് അവർ ശുപാർശ ചെയ്തത്. എന്നാൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരിൽ ചിലരുടെ എതിർപ്പിനെ തുടർന്ന് അത് തള്ളിക്കളയുകയായിരുന്നു. സുഡാൻ സേന സുഡാനീസ് ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണോ അതോ സൗദി-യുഎഇ സഖ്യത്തിന്റെ നിർദ്ദേശത്തിലാണോ എന്ന് വ്യക്തമല്ല എന്നാണ് അതിനു അവർ പറഞ്ഞ കാരണമെന്നും പേരു വെളിപ്പെടുത്താത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഷിയാ ഹൂദി വിമതർക്കെതിരെ വ്യക്തമായ അകലം പാലിച്ചുകൊണ്ട് പോരാടാൻ സൗദി-യു.എ.ഇ സേനയുടെ കമാൻഡേഴ്‌സ് സുഡാനിൽ നിന്നുള്ള സേനക്ക് നിർദേശം നൽകിയിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

2008-ലെ ‘ചൈൽഡ് സോൾജിയേഴ്‌സ് പ്രിവൻഷൻ ആക്ട്’ പ്രകാരം, കുട്ടിപ്പട്ടാളത്തെ ഉപയോഗിക്കുന്ന രാജ്യങ്ങളെക്കുറിച്ച് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രതിവർഷം റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. ‘സർക്കാർ സായുധ സേനയിലെ അംഗമെന്ന നിലയിൽ യുദ്ധങ്ങളിൽ നേരിട്ട് പങ്കെടുക്കുന്ന 18 വയസ്സിന് താഴെയുള്ള ഏതൊരു വ്യക്തിയും’ നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് നിയമം അനുശാസിക്കുന്നകുത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍