പ്രദേശത്തെ 15 പേരോട് സംസാരിച്ചാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇവരാര്‍ക്കും ആരെങ്കിലും പ്രദേശത്ത് മരിച്ചതായി അറിയില്ല.
പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലുള്ള ബലാകോട്ടില്‍ ജയ്ഷ് ഇ മുഹമ്മദിന്റെ ഏറ്റവും വലിയ ഭീകര ക്യാമ്പ് ഇന്ത്യന്‍ വ്യോമസേന ബോംബിട്ട് തകര്‍ത്തതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വാര്‍ത്താസമ്മളേനത്തില്‍ പറഞ്ഞിരുന്നു. താന്‍ പുലര്‍ച്ചെ ഉഗ്ര കേട്ട സ്ഫോടന ശബ്ദം എന്തിന്റേതാണ് എന്ന് മനസിലായിട്ടില്ല എന്നാണ് ബലാകോട്ടിലെ ജബ ഗ്രാമത്തിലുള്ള 62 കാരനായ നൂറാന്‍ ഷാ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞത്. എന്തായാലും മണ്ണും ഇഷ്ടികയും കൊണ്ട് നിര്‍മ്മിച്ച കെട്ടിടമായ നൂറാന്‍ ഷായുടെ വീടും കുലുങ്ങി. വലത് കണ്ണിന് മുകളില്‍ നൂറാന്‍ പരിക്കേല്‍ക്കുകയും ചെയ്തു.
അവര്‍ ഭീകരരെ കൊന്നു എന്ന് പറയുന്നു. ഇവിടെ ഏതെങ്കിലും ഭീകരരെ നിങ്ങള്‍ കാണുന്നുണ്ടോ എന്നാണ് നൂറാന്‍ ഷാ റോയിട്ടേഴ്സിനോട് പറഞ്ഞത്. ഞങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഞങ്ങളാരെങ്കിലും ഭീകരരാണ് എന്ന് കരുതുന്നുണ്ടോ എന്നും മാധ്യമ സംഘത്തോട് ഇദ്ദേഹം ചോദിച്ചു. ജയ്ഷ് ഇ മുഹമ്മദിന്റെ സീനിയര്‍ കമാന്‍ഡര്‍മാരും ഫിദായീന്‍ (ചാവേര്‍) ദൗത്യ സംഘത്തില്‍ പെട്ടവരുമടക്കം മുന്നൂറിനടുത്ത് ഭീകരരെ വധിക്കാന്‍ കഴിഞ്ഞതായാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
പാകിസ്താന് സൈന്യവും സര്‍ക്കാരും പറയുന്നത് ബലാകോട്ട് മേഖലയില്‍ ആളൊഴിഞ്ഞ പ്രദേശത്താണ് ഇന്ത്യന്‍ ബോംബ് പതിച്ചത് എന്നാണ്. ആരും കൊല്ലപ്പെട്ടിട്ടില്ല എന്നും പാകിസ്താന് വാദിക്കുന്നു. ഗ്രാമവാസികള്‍ പറയുനന്ത് പ്രകാരമാണ് എങ്കില്‍ ജബയിലെ പൈന്‍മരക്കാടുകള്‍ക്ക് സമീപമാണ് ബോംബ് വീണിരിക്കുന്നത് എന്നാണ്. ഇവിടെ ബോംബ് വീണെന്ന് സൂചന നല്കുന്ന കുഴികളും പൈന്‍ മരങ്ങളുടെ നിലയും ഇക്കാര്യത്തിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു. വലിയ കുലുക്കമുണ്ടായി എന്ന് പിക്ക് അപ് വാന്‍ ഡ്രൈവറായ അബ്ദുര്‍ റഷീദ് പറഞ്ഞു. അതേസമയം ആരും മരിച്ചിട്ടില്ല എന്നും കുറച്ച് പൈന്‍ മരങ്ങള്‍ മാത്രമാണ് നശിച്ചത് എന്നും റഷീദ് പറയുന്നു.
കാഗന്വാലിയിലെ വനമേഖലയോട് ചേര്‍ന്ന ജബ കുന്നുകളും അരുവികളും നിറഞ്ഞ പ്രദേശവും ടൂറിസ്റ്റുകളെ വലിയ തോതില്‍ ആകര്‍ഷിക്കുന്ന ഇടവുമാണ്. ഒസാമ ബിന്‍ ലാദനെ യുഎസ് നേവി സീലുകള്‍ വധിച്ച അബോട്ടാബാദില്‍ നിന്ന് 60 കിലോമീറ്റര്‍ ദൂരത്താണ് ഈ പ്രദേശം. ഏതാണ്ട് അഞ്ഞൂറിനടുത്ത് പേര് മാത്രമാണ് ജബ ഗ്രാമത്തിലെ സ്ഥിരതാമസക്കാരായി ഉള്ളത് എന്ന് പ്രദേശവാസികള്‍ പറയുന്നു. മിക്കവാറും വീടുകളും കെട്ടിടങ്ങളും മണ്ണും ഇഷ്ടികയും കൊണ്ടുള്ളതാണ്. പ്രദേശത്തെ 15 പേരോട് സംസാരിച്ചാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇവരാര്‍ക്കും ആരെങ്കിലും പ്രദേശത്ത് മരിച്ചതായി അറിയില്ല. മൃതദേഹങ്ങള്‍ കണ്ടതായി ആരും പറയുന്നില്ല. പ്രദേശത്തെ ഏറ്റവും അടുത്ത ആശുപത്രിയായ ഹെല്‍ത്ത് സെന്ററിലെ ഉദ്യോഗസ്ഥനായ മുഹമ്മദ് സാദിഖും ആരും കൊല്ലപ്പെട്ടിട്ടില്ല എന്ന് തന്നെയാണ് പറയുന്നത്. പരിക്കേറ്റ നിലയില്‍ ഒരാള്‍ പോലും ഇവിടെയെത്തിയിട്ടില്ല. തെഹ്സില്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് ഹോസ്പിറ്റലിലെ സീനിയര്‍ മെഡിക്കല്‍ ഓഫീസറായ സിയ ഉള് ഹഖും പറയുനന്ത് ആരും മരിക്കുകയോ പരിക്കേറ്റ നിലയില്‍ എത്തുകയോ ചെയ്തിട്ടില്ല എന്നാണ്.
പിന്നീട് ഇവിടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു. നേരത്തെ ഇവിടെ ജയ്ഷ് ഇ മുഹമ്മദ് പ്രവര്‍ത്തകരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. ഭീകരരുടെ വലിയ പരിശീലന ക്യാമ്പൊന്നും ഇല്ല, മറിച്ച് ജയ്ഷ് ഇ മുഹമ്മദ് പ്രവര്‍ത്തകരുമായി ബന്ധമുള്ള ഒരു മദ്രസ ഉണ്ട് – തലീം ഉള് ഖുര്‍ ആന്‍ മദ്രസ. ഇവിടെ നേരത്തെ പരിശീലന ക്യാമ്പ് ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇത് ഇവിടെ നിന്ന് മാറ്റി. ബോംബ് വീണ പ്രദേശത്ത് നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റര്‍ അപ്പുറം. അവിടെ ജയ്ഷ് ഇ മുഹമ്മദുമായുള്ള ബന്ധം വ്യക്തമാക്കുന്ന സൈന്‍ ബോര്‍ഡ് ഒരാഴ്ച മുമ്പ് പാക് സൈന്യം നീക്കിയിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇവിടെ പ്രവേശനം നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കെട്ടിടം പിന്‍ഭാഗത്ത് നിന്ന് അല്‍പ്പം ദൂരെ നിന്ന് കാണാം. പൈന്‍ കാടുകള്‍ക്ക് സമീപം ബോംബ് വീണുണ്ടായത് എന്ന് കരുതുന്ന കുഴികളോ മറ്റെന്തെങ്കിലും നാശനഷ്ടങ്ങളോ ഇവിടെ ഉണ്ടായിട്ടില്ല എന്നാണ് മനസിലാകുന്നത് എന്ന് റോയിട്ടേഴ്സ് പറയുന്നു.