കഴിഞ്ഞ ആഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് ഫെലിക്‌സ് ഷിസികാദി ഷിലോമ്പോയ്ക്കായിരുന്നു വിജയം
കഴിഞ്ഞ ആഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് കോംഗോയുടെ ചരിത്രത്തിലെ തന്നെ സുപ്രധാന വഴിത്തിരിവായിരുന്നു. എന്നാല്‍ ജനാധിപത്യ രീതിയില്‍ നടന്ന തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ വോട്ടുകള്‍ പുനഃപരിശോധിക്കാന്‍ സതേണ്‍ ആഫ്രിക്കന്‍ ഡെവലൊപ്‌മെന്റ് കമ്മ്യുണിറ്റി(എഡിസി) നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് ഫെലിക്‌സ് ഷിസികാദി ഷിലോമ്പോയ്ക്കായിരുന്നു വിജയം. ഏകദേശം 38.57 ശതമാനം അധിക വോട്ടുകള്‍ നേടിയാണ് ഷിലാമ്പോ ജയിച്ചതെന്നാണ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിച്ചത്. എന്നാല്‍ എതിര്‍ സ്ഥാനാര്‍ഥി മാര്‍ട്ടിന്‍ ഫായ് ലു തെരഞ്ഞെടുപ്പ് ഫലത്തില്‍ അവിശ്വാസം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് വീണ്ടും വോട്ടെണ്ണാന്‍ തീരുമാനമുണ്ടായത്. ഫായ് ലു നുവേണ്ടി നിരവധി ആളുകളാണ് പരസ്യമായി പ്രതിഷേധ പ്രകടനത്തിന് തെരുവില്‍ ഇറങ്ങിയത്. തെറ്റിദ്ധാരണ മാറ്റാനും ആളുകളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ അംഗീകരിച്ചു കൊണ്ടുമാണ് ഈ പുനഃപരിശോധനാ നടത്തുന്നതെന്ന് എ ഡി സി അറിയിച്ചു. ഒന്നുകൂടി പരിശോധിക്കുന്നത് എന്തുകൊണ്ടും ഇപ്പോള്‍ ജയിച്ച സ്ഥാനാര്‍ത്ഥിക്കും പരാജയപ്പെട്ട സ്ഥാനാര്‍ഥിക്കും നല്ലതാണ് എന്നും എഡിസി അധികാരികള്‍ കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് ഫലം വൈകുന്നതുമായി ബന്ധപ്പെട്ട് കോംഗോ നാഷണല്‍ ഇന്‍ഡിപെന്‍ഡന്‍സ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തിനു മുന്‍പില്‍ നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് ഇപ്പോഴത്തെ ഈ പുതിയ വിവാദം. എന്തായാലും സത്യസന്ധമായ ഒരു പുനഃപരിശോധനയോടെ നിലവിലെ അന്തരീക്ഷം ശാന്തമാക്കാന്‍ കഴിയുമെന്നാണ് അധികാരികള്‍ പ്രതീക്ഷിക്കുന്നത്. മുന്‍ പ്രസിഡന്റ് കബിലയുടെ കാലാവധി 2016 ല്‍ പൂര്‍ത്തിയായിരുന്നെങ്കിലും വോട്ടറുമാരുടെ രജിസ്‌ട്രേഷന്‍, തെരഞ്ഞെടുപ്പിനായി രാജ്യത്തെ പാകമാക്കാനുള്ള മറ്റ് ഒരുക്കങ്ങള്‍ എന്നിവയൊക്കെ മൂലം തിരഞ്ഞെടുപ്പ് താത്കാലികമായി നീട്ടിവെയ്ക്കുകയായിരുന്നു. കമ്മീഷന്‍ ആവശ്യപ്പെട്ട രണ്ട് വര്‍ഷത്തിന് ശേഷം നടന്ന ചരിത്രപ്രധാനമായ തിരഞ്ഞെടുപ്പാണ് വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴി വെച്ചത്. 12.6 ദശലക്ഷം വോട്ടറുമാരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിവാദമുണ്ടാകുകയും, തിരഞ്ഞെടുപ്പിന് മുന്‍പ് വന്‍ അതിക്രമണങ്ങള്‍ നടന്നു കഴിഞ്ഞതുമാണ്.