UPDATES

ട്രെന്‍ഡിങ്ങ്

ട്രംപിന് നേരെ നടുവിരല്‍ കാണിച്ച 50കാരിയുടെ പണി തെറിച്ചു

ചിത്രം വൈറലായതോടെ പലരും ബ്രിസ്‌ക്മാന്റെ ധൈര്യത്തെ പുകഴ്ത്തുകയും 2020 പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

തന്റെ സൈക്കിളിനെ മറികടന്ന് പോവുകയായിരുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ നടുവിരല്‍ ഉയര്‍ത്തിക്കാണിച്ചതിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ താരമായി മാറിയ സ്ത്രീയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. സ്ത്രീ സഞ്ചരിക്കുകയായിരുന്ന സൈക്കിളിനെ മറികടന്ന് ട്രംപിന്റെ വാഹനവ്യൂഹം പോകുമ്പോഴായിരുന്നു അവര്‍ നടുവിരല്‍ ഉയര്‍ത്തിക്കാണിച്ചത്. ട്രംപിന്റെ നയങ്ങളോടുള്ള പ്രതിഷേധം എന്ന നിലയിലായിരുന്നു കഴിഞ്ഞ മാസം വിര്‍ജീനിയയില്‍ വച്ച് ജൂലി ബ്രിസ്‌ക്മാന്‍ തന്റെ നടുവിരല്‍ ഉയര്‍ത്തിക്കാണിച്ചത്. വിര്‍ജീനിയ ആസ്ഥാനമായുള്ള സര്‍ക്കാര്‍ കരാറുകാരായ അകിമയ്ക്ക് വേണ്ടി കഴിഞ്ഞ ആറുമാസമായി വിപണന, ആശയവിനിമയ എക്‌സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്ന ജൂലി ബ്രിസ്‌ക്മാനെ കഴിഞ്ഞ ദിവസമാണ് പിരിച്ചുവിട്ടതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തന്റെ സൈക്കിളിനെ ട്രംപ് കടന്നുപോയപ്പോള്‍, അദ്ദേഹം കൈക്കൊണ്ട നയസമീപനങ്ങളെ കുറിച്ച് ആലോചിച്ച് തന്റെ രക്തം തിളച്ചതായി ബ്രിസ്‌ക്മാന്‍ ഹഫിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു. കുടിയേറ്റക്കാരെ പുറത്താക്കാനും ഒബാമ കെയറിനെ തകര്‍ക്കാനും മറ്റുമുള്ള ട്രംപിന്റെ നീക്കങ്ങളാണ് ജൂലിയെ ചൊടിപ്പിച്ചത്. പ്രസിഡന്റിന്റെ വാഹനവ്യൂഹത്തിനൊപ്പം സഞ്ചരിച്ചിരുന്ന ഒരു ഫോട്ടോഗ്രാഫര്‍ ചിത്രം പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു. ചിത്രം വൈറലായതോടെ പലരും ബ്രിസ്‌ക്മാന്റെ ധൈര്യത്തെ പുകഴ്ത്തുകയും 2020 പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ അവര്‍ പണിയെടുക്കുന്ന അകിമ എന്ന സ്ഥാപനത്തിന് മറിച്ചാണ് തോന്നിയത്. ഓണ്‍ലൈന്‍ ഒച്ചപ്പാടുകളെ കുറിച്ച് അവര്‍ കമ്പനിയുടെ മാനവശേഷി വകുപ്പിനെ അറിയിച്ചു. എന്നാല്‍ അവരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനിച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ ആഭാസകരമോ അശ്ലീലമോ ആയ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന നിയമം ലംഘിച്ചു എന്നാണ് കാരണമായി കമ്പനി ചൂണ്ടിക്കാട്ടിയത്. ട്രംപിന് നേരെ നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുന്ന ചിത്രം ജൂലി ബ്രിസ്‌ക്മാന്‍ തന്റെ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ തൂലിക ചിത്രമായി ഉപയോഗിച്ചിരുന്നു. അതാണ് കമ്പനിയെ ചൊടിപ്പിച്ചത്.

ട്രംപ് വിരുദ്ധ പ്രതിഷേധങ്ങള്‍; ഒരു തുടക്കം മാത്രം- പങ്കജ് മിശ്ര എഴുതുന്നു

വെര്‍ജീനിയയിലെ നിയമങ്ങള്‍ പ്രകാരം സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാരെ തോന്നിയപോലെ പിരിച്ചുവിടാം. ഏതായാലും രണ്ട് മക്കളുടെ അമ്മയായ ഈ 50കാരി ഒരു സുപ്രഭാതത്തില്‍ തൊഴില്‍രഹിതയായിരിക്കുകയാണ്. പുതിയ തൊഴിലിന് വേണ്ടിയുള്ള അന്വേഷണത്തിലാണ് എപ്പോഴും ഡെമോക്രാറ്റുകള്‍ക്ക് വോട്ട് ചെയ്യുന്ന ജൂലി ബ്രിസ്‌ക്മാന്‍.

പക്ഷെ വിര്‍ജീനിയ ഗോള്‍ഫ് ക്ലബില്‍ നിന്നും മടങ്ങുകയായിരുന്ന ട്രംപിന് ജൂലിയുടെ പ്രതിഷേധം മാത്രമല്ല നേരിടേണ്ടി വന്നത്. ഒരു കാല്‍നടയാത്രക്കാരനെ ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോയപ്പോള്‍ അദ്ദേഹവും നടുവിരല്‍ ഉയര്‍ത്തിക്കാണിച്ചിരുന്നു. ഗോള്‍ഫ് ക്ലബിന്റെ വാതില്‍ക്കല്‍ ട്രംപിനെ കുറ്റവിചാരണ ചെയ്യുക എന്ന ബോര്‍ഡ് ഉയര്‍ത്തി ഒരു സ്ത്രീ ഏകാംഗ പ്രതിഷേധം നടത്തിയതിന് പിന്നാലെയായിരുന്നു ഇത്.

ജൂലി ബ്രിസ്‌ക്മാനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത് ഏതായാലും യുഎസിലെ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. യുഎസ് ഭരണഘടന അനുവദിക്കുന്ന അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചതിന് എന്തിനാണ് അവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതെന്നാണ് പ്രധാന ചോദ്യം. എന്നാല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ അകിമ സന്നദ്ധമായിട്ടില്ല. ഇതിനിടയില്‍ ജൂലി ബ്രിസ്‌ക്മാന് സാമ്പത്തികസഹായം നല്‍കുന്നതിനുള്ള ശ്രമങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ത്‌ന്റെ പ്രതിഷേധം ചര്‍ച്ചയായതില്‍ വിഷമമില്ല എന്ന് മാത്രമല്ല, പ്രതിഷേധത്തിന്റെ ചിഹ്നമായി താന്‍ മാറിയതില്‍ സന്തോഷമുണ്ടെന്നും ജൂലി പ്രതികരിച്ചു. തനിക്ക് സ്വയം വെളിപ്പെടുത്താന്‍ കിട്ടിയ അവസരമായിരുന്നു അതെന്നും ജൂലി പറയുന്നു.

‘മിസ്റ്റര്‍ ട്രംപ്, നിങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും ഇല്ലാതെ 24 മണിക്കൂര്‍ കഴിയാന്‍ സാധിക്കുമോ?’: സിറിയന്‍ ബാലിക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍