യു.എസ് തീരുമാനത്തിനെതിരെ നടന്ന പ്രതിഷേധ സമരങ്ങളില്‍ ഡിസംബര്‍ 6 തൊട്ട് ഇതുവരെ 20 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
പുതിയ യു.എസ് എംബസി മെയ് 2018 മുതല്‍ ജെറുസലേമില്‍ തുറക്കുമെന്നാണ് യു.എസ് വിദേശകാര്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതിന് പല കാരണങ്ങളുമുണ്ട്. അതില്‍ പ്രധാനമായത് ഇത് ഇസ്രയേലിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 70-ആം വാര്‍ഷികവുമായി ഒത്തുവരും എന്നതാണ്.
വെള്ളിയാഴ്ച്ച പുറപ്പെടുവിച്ച ഒരു പ്രസ്താവനയില്‍ ഈ നീക്കത്തെ ‘ചരിത്രപ്രധാനമായ നടപടി’ എന്നാണ് യു.എസ് വിദേശകാര്യ വകുപ്പ് വിളിച്ചത്. പ്രതീക്ഷിച്ചതിലും വേഗത്തില്‍ എംബസി മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുന്നു എന്നാണ് പ്രഖ്യാപനം വ്യക്തമാക്കുന്നത്. യു.എസ് വൈസ് പ്രസിഡണ്ട് മൈക് പെന്‍സ് ജനുവരിയില്‍ പറഞ്ഞത് വിവാദമായ എംബസി 2019-ല്‍ തുറക്കുമെന്നായിരുന്നു.
ടെല്‍ അവീവില്‍ നിന്നും ജെറുസലേമിലേക്ക് എംബസി മാറ്റാനുള്ള തീരുമാനം പലസ്തീനില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കുകയും ലോകത്താകെ ആ പ്രതിഷേധങ്ങള്‍ക്ക് അനുകൂലമായി ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ നടക്കുകയും ചെയ്തിരുന്നു.
പലസ്തീന്‍കാര്‍ക്ക് മെയ് 15 നക്ബ ദിനമാണ്, അഥവാ ‘ദുരന്തം’, ഇസ്രയേല്‍ രാജ്യത്തിന് വേണ്ടി പലസ്തീന്‍കാരെ കൂട്ടമായി കുടിയൊഴിപ്പിച്ചതിന്റെ പേരിലാണ് അവരതിനെ ഓര്‍ക്കുന്നത്. 1947-നും 1949-നും ഇടയ്ക്ക് കുറഞ്ഞത് 1.9 ദശലക്ഷം പലസ്തീന്‍കാരില്‍ 7,50,000 പേര്‍ പലസ്തീനിലെ തങ്ങളുടെ വീടുകളില്‍ നിന്നും പുറത്താക്കപ്പെടുകയോ പലായനം ചെയ്യുകയോ ചെയ്തു.
പ്രഖ്യാപനം, ‘അറബുകള്‍ക്കെതിരായ പ്രകോപന’വും, ‘അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവു’മാണ് എന്നാണ് ഒരു മുതിര്‍ന്ന പലസ്തീന്‍ ഉദ്യോഗസ്ഥന്‍ വാര്‍ത്ത ഏജന്‍സി എഎഫ്പിയോട് പറഞ്ഞത്.
പലസ്തീന്‍ വിമോചന സംഘടനയുടെ സെക്രട്ടറി ജനറല്‍, സയെബ് എറെകാട്ട് പറഞ്ഞത് ‘ദ്വിരാഷ്ട്ര പരിഹാരത്തെ തകര്‍ക്കലാകും ഇതിന്റെ ഫലം’ എന്നാണ്.
ഇസ്രയേല്‍ രഹസ്യന്വേഷണ വിഭാഗം മന്ത്രി ഇസ്രയെല്‍ കാറ്റ്സ്, പ്രഖ്യാപനത്തിന് ട്രംപിന് നന്ദി പറഞ്ഞു. “ഇതിലും വലിയ സമ്മാനമില്ല. ഏറ്റവും ന്യായവും ശരിയുമായ നീക്കം. നന്ദി സുഹൃത്തെ,” കാറ്റ്സ് ഒരു ട്വീറ്റില്‍ വ്യക്തമാക്കി.
1948, മെയ് 14-നാണ് ഇസ്രയേല്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്.
എംബസിയുടെ സ്ഥാനം
പുതിയ എംബസി എവിടെ സ്ഥാപിക്കണമെന്ന് ഇപ്പോഴും നിശ്ചയിച്ചിട്ടില്ല. ‘ജെറുസലേമിലെ അരോനയിലുള്ള കോണ്‍സുലേറ്റ് ജനറല്‍ കെട്ടിടത്തില്‍ നിന്നും അംബാസഡര്‍ ഡേവിഡ് ഫ്രീഡ്മാനും കുറച്ചു ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കും എന്നാണ് അറിയുന്നത്’ എന്ന് അല്‍ ജസീറ വാഷിംഗ്ടണ്‍ ലേഖകന്‍ പറയുന്നു. മറ്റ് ഉദ്യോഗസ്ഥരെ ക്രമേണ ടെല്‍ അവീവില്‍ നിന്നും ജെറുസലേമിലേക്ക് മാറ്റും. എങ്കിലും ഒരു സ്ഥിരം എംബസി കെട്ടിടം എവിടെ പണിയുമെന്ന ചോദ്യം നിലനില്‍ക്കുകയാണ്.
ഈ തീരുമാനം ‘മുറിവിന് മുകളില്‍ അപമാനം കൂടിയാണെ’ന്ന് മുന്‍ പലസ്തീന്‍ മന്ത്രി മുസ്തഫ ബര്‍ഗൌട്ടി പറഞ്ഞു. “പലസ്തീന്‍കാരുടെ ചരിത്രത്തിലെ ഏറ്റവും മോശമായ വാര്‍ഷികത്തില്‍ എംബസി മാറ്റാന്‍ തീരുമാനിച്ചത്, ഈ വാര്‍ഷികം ഇസ്രയേലെന്ന സംവിധാനത്തിന്റെ സ്ഥാപന വാര്‍ഷികമല്ല, പലസ്തീന്‍ ജനതയുടെ വംശഹത്യയുടെ വാര്‍ഷികവും വര്‍ണ വെറിയുടെയും വര്‍ണ വിവേചനത്തിന്റെയും വാര്‍ഷികം കൂടിയാണ്… ഇത് പലസ്തീനിനെ സംബന്ധിച്ച് വളരെ ഗുരുതരമായ പ്രകോപനമാണ്.”
യു.എസ് തീരുമാനത്തിനെതിരെ ഗാസയിലും വെസ്റ്റ് ബാങ്കിലും സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയും ചെയ്തിരുന്നു. പ്രതിഷേധ സമരങ്ങളില്‍ ഡിസംബര്‍ 6 തൊട്ട് ഇതുവരെ 20 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ട്രംപ് എന്തിനാണ് ജെറുസലേം തലസ്ഥാനമാക്കാന്‍ ഇസ്രായേലിനെ സഹായിക്കുന്നത്?
മദ്ധ്യപൂര്‍വ്വേഷ്യന്‍ സമാധാന പ്രക്രിയക്ക് ബോംബെറിഞ്ഞ് ട്രംപിന്റെ പുതിയ നീക്കം
ജെറുസലേം വീണ്ടും ആക്രമിക്കപ്പെടുന്നു; ഇത്തവണ അധികാരമത്തനായ ഒരാളാല്‍ എന്ന വ്യത്യാസം മാത്രം