UPDATES

വിദേശം

സൂ ചി ഞങ്ങളെ തകര്‍ത്തു: മ്യാന്‍മറില്‍ തടവിലാക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ഭാര്യമാര്‍

മ്യാന്‍മര്‍ ഭരണത്തെ നിയന്ത്രിക്കുന്ന സൂ ചിയും അവരുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയും (എന്‍എല്‍ഡി) അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനവും പ്രതിഷേധവുമാണ് മാധ്യമസ്വാതന്ത്യവും അഭിപ്രായ സ്വാതന്ത്ര്യവും അടിച്ചമര്‍ത്തുന്നതില്‍ നേരിടുന്നത്.

മ്യാന്‍മറില്‍ ഓങ് സാന്‍ സൂ ചിക്കെതിരെ രൂക്ഷ വിമര്‍ശനവും പ്രതിഷേധവുമായി ജയിലിലടക്കപ്പെട്ട രണ്ട് മാധ്യമപ്രവര്‍ത്തകരുടെ ഭാര്യമാര്‍. സൂ ചിയാണ് തങ്ങളുടെ കുടുംബം തകര്‍ത്തതെന്ന് യംഗൂണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇവര്‍ ആരോപിച്ചു. മ്യാന്‍മറിന്റെ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചെന്നാരോപിച്ചുള്ള കേസില്‍ ഏഴ് വര്‍ഷത്തെ തടവുശിക്ഷയാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍മാരായ വാ ലോണ്‍ (32), ക്യോ സോ ഓ (28) എന്നിവര്‍ക്ക് ലഭിച്ചത്. 2017 ഡിസംബറിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഒമ്പത് മാസത്തെ വിചാരണയ്ക്ക് ശേഷമായിരുന്നു ശിക്ഷാവിധി.

തങ്ങള്‍ക്ക് സൂ ചിയെ വലിയ ബഹുമാനവും സ്‌നേഹവുമായിരുന്നുവെന്നും അവരുടെ പ്രസംഗം കേള്‍ക്കാന്‍ വലിയ താല്‍പര്യത്തോടെ കാത്തിരിക്കാറുണ്ടായിരുന്നതായും വാ ലോണിന്റെ ഭാര്യ പാന്‍ ഇ മോണ്‍ പറഞ്ഞു. എന്നാല്‍ ഞങ്ങളുടെ ഭര്‍ത്താക്കന്മാര്‍ രാജ്യത്തെ വഞ്ചിച്ചു എന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നത്. ഇത് ഞങ്ങളെ വേദനിപ്പിക്കുന്നു.

ജാപ്പനീസ് ചാനലായ എന്‍എച്ച്‌കെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരെ സൂ ചി പരാമര്‍ശം നടത്തിയത്. പൗരാവകാശ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ശക്തമായ പ്രതിഷേധമാണ് സൂ ചിക്കെതിരെ ഉയര്‍ത്തിയിരിക്കുന്നത്. ഇവരെ ഉടന്‍ മോചിപ്പിക്കണമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും വിവിധ വിദേശ ഗവണ്‍മെന്റുകളും യുഎന്നും ആവശ്യപ്പെട്ടു. രാഖിന്‍ പ്രവിശ്യയില്‍ 10 റോഹിംഗ്യ മുസ്ലീങ്ങളെ ബുദ്ധമത തീവ്രവാദികളും സൈന്യവും ചേര്‍ന്ന് കൂട്ടക്കൊല നടത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യുകയവേയാണ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം ജനിച്ച തന്റെ മകള്‍ അച്ഛന്റെ സാമീപ്യമില്ലാതെ വളരേണ്ടി വരുമെന്ന് പാന്‍ ഇ മോണ്‍ ചൂണ്ടിക്കാട്ടി. ഗര്‍ഭിണിയായ സമയത്താണ് ഭര്‍ത്താവിന്റെ അറസ്റ്റ്. അന്ന് കരുതിയത് പ്രസവത്തിന് മുമ്പായി ഇവര്‍ക്ക് മോചനം കിട്ടുമെന്നാണ്. എന്നാല്‍ ഇന്നലത്തെ കോടതി വിധിക്ക്‌സ ശേഷം എന്റെ എല്ലാ പ്രതീക്ഷകളും തകര്‍ന്നിരിക്കുന്നു – പാന്‍ ഇ മോണ്‍ പറഞ്ഞു. തന്റെ മകളും താനും അനുഭവിക്കുന്ന വേദനയേയും ബുദ്ധിമുട്ടിനേയും പറ്റി ക്യോ സോ ഓയുടെ ഭാര്യ ചിറ്റ് സു വിന്നും പറഞ്ഞു. അതേസമയം ഒരു മാധ്യമപ്രവര്‍ത്തകന്റെ ഭാര്യയായതില്‍ അഭിമാനമുണ്ടെന്നും ചിറ്റ് സു വിന്‍ പറഞ്ഞു.

മ്യാന്‍മര്‍ ഭരണത്തെ നിയന്ത്രിക്കുന്ന സൂ ചിയും അവരുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയും (എന്‍എല്‍ഡി) അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനവും പ്രതിഷേധവുമാണ് മാധ്യമസ്വാതന്ത്യവും അഭിപ്രായ സ്വാതന്ത്ര്യവും അടിച്ചമര്‍ത്തുന്നതില്‍ നേരിടുന്നത്. 2013ലെ ടെലികമ്മ്യൂണിക്കേഷന്‍ ലോ അടക്കമുള്ള സെന്‍സര്‍ഷിപ്പ് കരിനിയമങ്ങള്‍ വലിയ തോതിലുള്ള ജനാധിപത്യ ധ്വംസനമാണ് മ്യാന്‍മറിലുണ്ടാക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍