തിരഞ്ഞെടുപ്പ് പരാജത്തിന് ശേഷം ആരും ഫോണിൽ പോലും വിളിക്കാറില്ലെന്നും ഇന്നസെന്റ്
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിനേറ്റ തിരിച്ചടിയെ സരസമായി വിലയിരുത്തി ചാലക്കുടി മുൻ എംപിയും നടനുമായ ഇന്നസെന്റ്. തിരഞ്ഞെടുപ്പ് ഫലം കണ്ടപ്പോൾ ആരിഫ് കൂടി തോറ്റെങ്കിൽ എന്ന് ആഗ്രഹിച്ചു. പാർട്ടി എന്തുവേണമെങ്കിലും പറഞ്ഞോട്ടെ. ശരിക്കും അങ്ങനെയാണ് താൻ വിചാരിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു. വിഷൻ ഇരിങ്ങാലക്കുട ഞാറ്റുവേല വേദിയിലാണ് ഇന്നസെന്റ് ഇക്കാര്യം പറയുന്നത്.
വീട്ടിൽ ഇലക്‌ഷൻ റിപ്പോർട്ട് കണ്ടുകൊണ്ടിരിക്കുകയാണ്. ഇരിങ്ങാലക്കുട ചെയർമാൻ, ഭാര്യയും മക്കള്‍ എല്ലാവരുമുണ്ട്. എല്ലാവരും വിചാരിച്ചു ജയിക്കുമെന്ന്. കുറച്ചു കഴിഞ്ഞപ്പോൾ എതിർസ്ഥാനാർഥി മുന്നോട്ട് വന്നു. അപ്പോൾ ശരിക്കും വിഷമം തോന്നി, പക്ഷേ ചെയർമാൻ ആത്മ വിശ്വാസം തന്നു. പേടിക്കേണ്ട, കയ്പമംഗലം എണ്ണീട്ടില്ല എന്നായിരുന്നു നടപടി. പിന്നീട് കയ്പമംഗലവും എണ്ണി. പക്ഷേ ഒന്നു കൂടി തഴേക്ക് വരിയാണുണ്ടായതെന്നും അദ്ദേഹം പറയുന്നു.
തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ആരും ഫോണിൽ പോലും വിളിക്കാറില്ലെന്ന് പറയുന്ന അദ്ദേഹം കൊരട്ടിയിൽ ട്രെയിനിന് സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ നിരന്തരം ബന്ധപ്പെട്ടിരുന്ന ഒരു വ്യക്തിയെകുറിച്ചുള്ള അനുഭവവും പങ്കുവയ്ക്കുന്നുണ്ട്. അദ്ദേഹത്തിന് താൻ കൊടുത്ത മറുപടി ഉൾപ്പെടെ തന്റെ പരാജയത്തിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം തമാശയായി പങ്കുവയ്ക്കുന്നു.