UPDATES

വിദേശം

മോദി ഞങ്ങള്‍ക്ക് അനുഗ്രഹം; ഐഎസിലേക്ക് യുവാക്കളെ കടത്തിയ അബ്ദുള്‍ റഷീദ് അബ്ദുള്ള അഫ്ഗാനില്‍ നിന്ന്

അവിടെയും ഇവിടെയും ഒന്നോ രണ്ടോ ആക്രമണങ്ങള്‍ നടത്തുന്നതല്ല ജിഹാദി മുന്നേറ്റം; അഫ്ഘാനിസ്ഥാനിലെ ഒളിത്താവളത്തില്‍ വെച്ചാണ് അബ്ദുല്‍ റാഷിദ് സംസാരിച്ചത്

ഇന്ത്യയിലെ മുഖ്യധാര മുസ്ലീം നേതാക്കള്‍ ഇസ്ലാമിക് സ്റ്റേറ്റിനെ ഭീകരവാദികള്‍ എന്ന് മുദ്രകുത്തി തങ്ങളുടെ അനുയായികളെ തെറ്റിധരിപ്പിക്കുകയാണെന്ന് കേരളത്തില്‍ നിന്നും 23 പേരെ ഐഎസ് പ്രവര്‍ത്തനങ്ങള്‍ക്കായി അഫ്ഗാനിസ്ഥാനിലേക്ക് കടത്തിയ അബ്ദുള്‍ റഷീദ് അബ്ദുള്ള. ഇന്ത്യയുടെ ഉള്ളില്‍ നിന്നും വിഘടനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനേക്കാള്‍ അഫ്ഗാനിസ്ഥാനിലേക്ക് യാത്ര ചെയ്യാന്‍ ഇവിടെയുള്ള ജിഹാദി അനുകൂലികള്‍ തയ്യാറാവണമെന്നും ഇന്ത്യന്‍ എക്പ്രസ് പത്രത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ഇയാള്‍ ആവശ്യപ്പെട്ടു. ഖലീഫയുടെ രാജ്യം ഉറപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അത് കഴിഞ്ഞുവേണം അതിര്‍ത്തികള്‍ വര്‍ദ്ധിപ്പിക്കാനെന്നുമാണ് അബ്ദുള്ളയുടെ സിദ്ധാന്തം.

അത്തരക്കാര്‍ക്ക് അവിടെയും ഇവിടെയും ഒന്നോ രണ്ടോ ആക്രമണങ്ങള്‍ നടത്താനെ സാധിക്കുവെന്നും അത് യഥാര്‍ത്ഥ ജിഹാദി മുന്നേറ്റമല്ലെന്നുമാണ് അബ്ദുള്ളയുടെ കാഴ്ചപ്പാട്. ഇന്ത്യയില്‍ തങ്ങള്‍ക്ക് ധാരാളം അനുയായികള്‍ ഉണ്ടെന്നും അവരോട് ഞങ്ങള്‍ വരുന്നത് വരെ കാത്തിരിക്കാനാണ് ഉപദേശിക്കുന്നതെന്നു ഇയാള്‍ അവകാശപ്പെടുന്നു. സ്വപ്‌നം കാണാനാവാത്ത വേഗതയിലാണ് ഇസ്ലാമിക് സ്റ്റേറ്റ് വളരുന്നതെന്നും ലോകം മുഴുവന്‍ അല്ലാഹുവിന്റെ നിയമം ഭരിക്കുന്നതിന് വേണ്ടിയാണ് അത് പ്രവര്‍ത്തിക്കുന്നതെന്നും അബ്ദുള്ള വിശദീകരിക്കുന്നു. അങ്ങനെയൊരു ഭരണം നിലവില്‍ വരുന്നതോടെ അള്ളാഹുവിനെ മാത്രമേ ജനങ്ങള്‍ ആരാധിക്കുവെന്നും കള്ള ദൈവങ്ങളോടുള്ള വിശ്വാസം അവസാനിക്കുമെന്നും അബ്ദുള്ള സ്വപ്‌നം കാണുന്നു.

ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള സംഘടനകളിലേക്ക് ചെറുതെങ്കിലും സമീപകാലത്ത് വര്‍ദ്ധിച്ചുവരുന്ന ആളുകളുടെ ഒഴിക്കിനുള്ള കാരണത്തെ കുറിച്ചുള്ള ചില ഉള്‍ക്കാഴ്ചകളും അഭിമുഖത്തില്‍ നിന്നും ലഭിക്കുന്നുണ്ട്. ‘ഇന്ത്യയില്‍ മോദി ഞങ്ങള്‍ക്ക് പ്രഛന്നമായ ഒരനുഗ്രഹമാണ്,’ എന്ന് അബ്ദുള്ള പറയുന്നു. ‘ഇന്ത്യയില്‍ ചില സ്ഥലങ്ങളില്‍ മുസ്ലീങ്ങള്‍ നേരിട്ടുള്ള അടിച്ചമര്‍ത്തല്‍ അനുഭവിക്കുമ്പോള്‍, മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം അടിച്ചമര്‍ത്തപ്പെടുന്നു എന്ന യാഥാര്‍ത്ഥ്യം അവര്‍ തിരിച്ചറിയുന്നില്ല. കാപട്യക്കാരായ പണ്ഡിതര്‍ അവരെ തെറ്റിധരിപ്പിക്കുന്നു. മോദി സര്‍ക്കാര്‍ ഭരണഘടന മാറ്റാന്‍ ആലോചിക്കുന്നു. അത് സംഭവിച്ച് കഴിയുമ്പോള്‍ അവര്‍ യഥാര്‍ത്ഥ അടിച്ചമര്‍ത്തല്‍ തിരിച്ചറിയും.’ അപ്പോള്‍ മുസ്ലീങ്ങള്‍ പരിഹാരം അന്വേഷിച്ചു തുടങ്ങുമെന്നും അബ്ദുള്ള പറയുന്നു.

ഇസ്ലാമിക് സ്റ്റേറ്റ് നിഷിധമാണ് എന്ന് പഠിപ്പിച്ചുകൊണ്ട് തങ്ങളുടെ അനുയായികളെ മുഖ്യധാര മുസ്ലീം നേതാക്കള്‍ തെറ്റിധരിപ്പിക്കുകയാണെന്ന് അബ്ദുള്ള ആരോപിക്കുന്നു. ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് തങ്ങളുടെ വിശ്വാസം നൂറ് ശതമാനം പാലിക്കാന്‍ കഴിയുമെന്നാണ് അവര്‍ പഠിപ്പിക്കുന്നത്. നിസ്‌കരിക്കാനും നോയമ്പ് നോല്‍ക്കാനും ഹജ്ജ് ചെയ്യാനും അവര്‍ക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ സായുധരായി ജിഹാദിനാണ് പ്രവാചകനായ മുഹമ്മദ് നിലകൊണ്ടതെന്നും ഇസ്ലാം അതാണ് കല്‍പിക്കുന്നതെന്നും അബ്ദുള്ള പറയുന്നു. അത് നിര്‍വഹിക്കാന്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് സാധിക്കില്ലെന്നും അബ്ദുള്ള പറയുന്നു. സമാധാനത്തിലൂടെയല്ല മറിച്ച് ആയുധത്തിലൂടെയാണ് ഇസ്ലാം വളര്‍ന്നതെന്ന് ഇസ്ലാമിന്റെ വിമര്‍ശകര്‍ മനസിലാക്കുന്നുണ്ടെന്നും എന്നാല്‍ ഇസ്ലാമിക പണ്ഡിതന്മാര്‍ എന്നവകാശപ്പെടുന്നവര്‍ ഇത് തിരിച്ചറിയില്ലെന്നും ഇയാള്‍ പറയുന്നു. കള്ള ദൈവങ്ങള്‍, മദ്യപാനം, വ്യഭിചാരം, സ്വവര്‍ലൈംഗീകത, പലിശ തുടങ്ങിയവയ്‌ക്കെല്ലാം ഇസ്ലാം എതിരാണെന്നും ഇതൊന്നും ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് പിന്തുടരാനാവില്ലെന്നും അബ്ദുള്ള വിശദീകരിക്കുന്നു.

ഇന്ത്യയിലെ മുസ്ലീങ്ങളുടെ സ്ഥിതി മെച്ചപ്പെടുന്നതാണ് ആഗോള ജിഹാദിനെക്കാള്‍ പ്രധാനമെന്ന മുസ്ലീം നേതാക്കളുടെ പ്രചാരണത്തെയും അബ്ദുള്ള പുച്ഛിച്ച് തള്ളുന്നു. വിദ്യാഭ്യാസവും തൊഴിലുമൊക്കെ കപടനേട്ടങ്ങളാണത്രെ. ഇന്ത്യയിലെ വിദ്യാഭ്യാസം മറ്റ് മതങ്ങളെ ബഹുമാനിക്കാന്‍ പഠിപ്പിക്കുന്നുണ്ടെന്നും ഇത് അനിസ്ലാമികമാണെന്നുമാണ് അബ്ദുള്ളയുടെ പക്ഷം. തൊഴിലുകള്‍ ഒരു മതേതര-ജനാധിപത്യ രാജ്യത്തെ സഹായിക്കാനുള്ള ഉപാധിയാണെന്നും കള്ള ദൈവങ്ങളെ പൂജിക്കുന്ന രാജ്യം കെട്ടിപ്പടുക്കുകയല്ല ഇസ്ലാമിന്റെ ലക്ഷ്യമെന്നും ഇയാള്‍ പറയുന്നു.

സത്യമറിയാത്തവര്‍, സത്യത്തെ ബോധപൂര്‍വം മൂടിവെക്കുന്നവര്‍, സത്യത്തെ തിരിച്ചറിയുകയും എന്നാല്‍ അത് തുറന്ന് പറയാന്‍ ധൈര്യമില്ലാത്തതിനാല്‍ നേരിട്ടല്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ എന്നിങ്ങനെ ഇന്ത്യന്‍ മുസ്ലീം നേതാക്കളെ അബ്ദുള്ള മൂന്നായി തിരിക്കുന്നു. ഐഎസിലേക്കുള്ള തന്റെ യാത്ര നീണ്ടതായിരുന്നുവെന്ന് അബ്ദുള്ള അവകാശപ്പെടുന്നു. സെപ്തംബര്‍ 11 ആക്രമണങ്ങള്‍ നടക്കുമ്പോള്‍ താന്‍ മസ്‌കറ്റില്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നുവെന്നും ആ സംഭവം തന്നെ വല്ലാതെ ആവേശഭരിതനാക്കിയെന്നും അബ്ദുള്ള പറയുന്നു. എന്നാല്‍ യുഎസിന്റെ സമ്മര്‍ദത്തില്‍പ്പെട്ട മതനേതാക്കള്‍ അതിനെ തീവ്രവാദമായി മുദ്രകുത്തുകയായിരുന്നു. ഇന്ത്യയില്‍ നിന്നും ഐഎസില്‍ ചേരുന്നതിനായി അഫ്ഗാനിലേക്ക് കുടിയേറുന്നവരുടെ എണ്ണം കൂടിവരിയാണെന്ന് ഇയാള്‍ അവകാശപ്പെടുന്നു.

അഫ്ഗാനിലെ പ്രാദേശിക ഗോത്രവര്‍ഗ്ഗങ്ങള്‍ ഐഎസിനെ എതിര്‍ക്കുന്നതായുള്ള വാര്‍ത്തകളും ഇയാള്‍ തള്ളിക്കളഞ്ഞു. താനുള്ള ഘൊരാസാന്‍ എന്ന സ്ഥലത്ത് പാകിസ്ഥാനികളും താജിക്കികളും ഉസ്ബക്കുകളും റഷ്യക്കാരും ഇന്ത്യക്കാരും ഉണ്ടെന്നും അവരെല്ലാം സഹോദരന്മാരെ പോലെയാണ് കഴിയുന്നതെന്നും അബ്ദുള്ള പറഞ്ഞു. ദേശീയോദ്ഗ്രഥനപരമോ മതേതരമോ ആയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ മാത്രമാണ് ഐഎസ് കൊല്ലുന്നതെന്നും താലിബാനെ തങ്ങള്‍ എതിര്‍ക്കുകയാണെന്നും അബ്ദുള്ള വിശദീകരിച്ചു. ആഗോള ജിഹാദല്ല താലിബാന്റെ ലക്ഷ്യമെന്നും അഫ്ഗാനില്‍ മാത്രം ശരിയത്ത് നടപ്പിലാക്കാനാണ് അവര്‍ ശ്രമക്കുന്നതുമാണ് അവരെ ശത്രുപക്ഷത്ത് നിറുത്തുന്നത്.

പാശ്ചാത്യ വിദ്യാഭ്യാസം മൂലം യുവജനങ്ങള്‍ പാശ്ചാത്യ സംവിധാനങ്ങളുടെ കുഴപ്പങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും പാശ്ചാത്യ തത്വശാസ്ത്രവും ജീവിതരീതിയും ദുര്‍ബലമായ അടിത്തറയിലാണ് കെട്ടിപ്പടുത്തിരിക്കുന്നതെന്നും അബ്ദുള്ള പറയുന്നു. യുക്തിവാദത്തിലേക്ക് പോകുന്നവര്‍ ആത്മീയ ശൂന്യത അനുഭവിക്കുകയാണെന്നും യുവജനങ്ങള്‍ക്ക് പുതിയ ലോകം തുറന്ന് നല്‍കാനാണ് ഐഎസ് ശ്രമിക്കുന്നതെന്നുമാണ് അബ്ദുള്‍ റഷീദ് അബ്ദുള്ളയുടെ പ്രത്യയശാസ്ത്രം.

അന്യമതങ്ങളെയും അവരുടെ ദൈവങ്ങളെയും ബഹുമാനിക്കല്‍, ബഹുസ്വരത, മതനിരപേക്ഷത തുടങ്ങിയ ആധുനികവും ധാര്‍മ്മികവുമായ കാര്യങ്ങളില്‍ എല്ലാ മതങ്ങളിലെയും തീവ്രവിഭാഗങ്ങള്‍ ഒരു പ്രതലത്തില്‍ നിന്ന് തന്നെയാണ് ചിന്തിക്കുന്നത് എന്ന് വ്യക്തമാക്കുന്ന അഭിമുഖമാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏത് മതത്തില്‍ പെട്ടവരായാലും തീവ്രവാദത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കുന്ന ഇന്ത്യന്‍ യുവജനങ്ങള്‍ക്ക് ഒരു മുന്നറിയിപ്പ് കൂടിയായി ഈ അഭിമുഖം മാറുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍